Wednesday, October 1, 2008

ഒരു "സംഭവം" വിടപറയുമ്പോള്‍.

കനത്ത ചുഴലിക്കാറ്റും, പേമാരിയും കലിതുള്ളിപ്പെയ്യുന്നു. തലയില്‍ കൊണ്ടു, കൊണ്ടില്ലാ എന്ന് പറഞ്ഞ്‌ ഇടിവെട്ടും. ഡബിള്‍ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ വമ്പന്‍ മാവുകളും, പ്ലാവുകളും ആടിയാടി നിലം പൊത്തി. വഴികളില്‍ മുഴുവന്‍ ജാലിയന്‍ വാലാബാഗ്‌ പോലെ തലയറ്റ മരങ്ങളും, വാഴകളും...

തനിക്കോമനയായ ആട്ടിങ്കുട്ടിയെ വാരിയെടുത്ത്‌ നിറഞ്ഞ മാറോട്‌ ചേര്‍ത്ത്‌, കാറ്റില്‍ മുഖത്തേക്കലക്ഷ്യമായി വീണ മുടിയിഴകള്‍ നീക്കാതെ അവളോടി. അവളുടെ തുളുമ്പുന്ന മാറിടത്തിനിടയിലിരുന്നിട്ടും, ആ ആട്ടിന്‍ കുട്ടി വല്ലാതെ കരഞ്ഞുകൊണ്ടിരുന്നു.

ആഞ്ഞടിക്കുന്ന കാറ്റ്‌ അവളെ ഒരു കടലാസു പോലെ ആ കായലിലേക്കെടുത്തെറിയുമോ എന്ന് തോന്നിപ്പോയി. ശക്തിയായി അടിച്ച്‌ പറക്കുന്ന പാവാട അവള്‍ക്ക്‌ പിടിച്ചു നിര്‍ത്താനായില്ല. എന്തും വരട്ടേയെന്ന് നിനച്ച്‌ അവള്‍ ഓടി...

"ഓമനേ... "

പെട്ടെന്ന് ആരോ തന്നെ വിളിച്ചപോലെ തോന്നിയ ഓമന നിന്നു. മുഖത്ത്‌ മര്യാദയില്ലാതെ കിടന്ന നനഞ്ഞ മുടിയിഴകള്‍ അകറ്റി, അവള്‍ തിരിഞ്ഞു നോക്കി. കാര്‍മേഘങ്ങള്‍ വിരിച്ച ടാര്‍പാള വിരിപ്പാല്‍ ഇരുണ്ടുപോയൊരാ വഴിവക്കില്‍, ഇടക്കിടെ ശക്തമായി മിന്നിയ ഇടിമിന്നലിന്റെ പ്രകാശത്തില്‍ അവളവനെ കണ്ടു...

കായാമ്പൂവിന്റെ കളറുള്ള, കാരിരുമ്പിന്റെ ബോഡിയും, പച്ചപ്പുളിയുടെ ഷേപിലുള്ള 6 പാക്‌ വയറുള്ള, ആറടി നീട്ടമുള്ള, ആരെയും വെല്ലാന്‍ ധൈര്യമുള്ള, നാട്ടിലെ പ്രായം പറഞ്ഞ പെണ്‍കൊടികളുടെ ഉറക്കം കളയുന്ന ആന്റപ്പന്‍ ചേട്ടന്‍!

അവളുടെ ഹൊര്‍മോണുകള്‍ യാതൊരു സ്രോതസ്സിനും കാത്തുനില്‍ക്കാതെ സുനാമിത്തിരകളായ്‌ അവളെ വശീകരിച്ചു. ചുറ്റും അലറി വിളിച്ച പേമാരിയും വര്‍ഷവും അവളെ അപ്പോള്‍ ഭയപ്പെടുത്തിയില്ല. കയ്യിലിരുന്ന കുഞ്ഞാട്‌ അവളുടെ വിറയുന്ന കയ്കളില്‍ നിന്നും ചാടിപ്പോയി. അവളുടെ നിറഞ്ഞ്‌ കവിഞ്ഞ നിതംഭങ്ങള്‍ അവനുനേരെ തിരിച്ച്‌, കാലുകള്‍കവിഞ്ഞൊഴുകുന്ന ചെളിവെള്ളത്തിന്‌ പെരുവിരലാല്‍ വഴിയൊരുക്കി, ലജ്ജാവതിയായി അവള്‍ നിന്നു. ഒരു ചോദ്യച്ഛിന്നം പോലെ.

ആരാദ്‌?

ആളെ മനസ്സിലായെങ്കിലും,അവള്‍ ലജ്ജാവതി അഭിനയിച്ചു...

പേരിനുടുത്തിട്ടുണ്ട്‌ എന്നറിയാക്കാന്‍ അരയ്ക്ക്‌ തൊട്ടു താഴെ വരെ മടക്കിവെച്ച കള്ളിമുണ്ടുമുടുത്ത്‌, മല്‍പിടുത്തങ്ങളില്‍ വലിഞ്ഞ്‌ കീറിയ ബനിയന്‍ ഇന്നും കളയാതെ ദേഹത്തിട്ട്‌,മീന്‍ വല തോളത്തിട്ട്‌ കനത്തുപെയ്യുന്ന പേമാരിയിലും ചുണ്ടത്ത്‌ കത്തിച്ച്‌ വെച്ച കാജാ ബീഡിയുമായി ആന്റപ്പന്‍ പറഞ്ഞു...

ഡ്യേയ്‌.. ഇത്‌ ഞാനാ ആന്റപ്പന്‍... തേക്കേപ്പറമ്പിലാന്റപ്പന്‍!

എന്താ ഈ സമയത്ത്‌? എനിക്ക്‌ വേഗം വീട്ടിലെത്തണം. കൊടുംകാറ്റ്‌ വരാന്‍ പോണൂ. അന്റപ്പേട്ടനും വേഗം ഓടിക്കോളൂ...

ഈ ചാറ്റല്‍ മഴയെ ഇങ്ങനെ പേടിച്ചാലോ ഓമനേ. ഇതാ നോക്കൂ, ഞാന്‍ കായലില്‍ പോയി വലയെറിഞ്ഞ്‌ പിടിച്ച സ്രാവിനെ. നീയിതിനെ കൊണ്ടുപോയി കറി വെച്ച്‌ തിന്നോ... നിനക്കായി മാത്രം കൊണ്ടോന്നതാ ഞാന്‍. വെച്ചോ...

അയ്യോ... എന്ന് പറഞ്ഞാകാശത്തേക്ക്‌ നോക്കിയലറിക്കരഞ്ഞ ഓമനയുടെ നയനങ്ങളുടെ ഫോകസിംഗ്‌ പോയന്റ്‌ ലക്ഷ്യമാക്കി ആന്റപ്പനും മേലോട്ട്‌ നോക്കി...

മൂത്ത തേങ്ങാക്കുലകളും, മണ്ട തൊരപ്പന്‍ പെടാത്തതുമായ, നല്ല നെഞ്ച്‌ വിരിച്ച്‌ നിന്നിരുന്നൊരു കൂറ്റന്‍ തെങ്ങതാ ആടിയാടി താഴേക്ക്‌ വരുന്നു...

ധിം!

കൊടുംകാറ്റില്‍ ഹാലിളകിയ മുട്ടന്‍ തെങ്ങിന്റെ സെന്റര്‍ പാര്‍ട്ട്‌ ആന്റപ്പന്റെ മേലേക്ക്‌...

വയറിനു കുറുകേ, "പ്ലസ്‌" ആയി ആ തെങ്ങ്‌ ആന്റപ്പനെ നിലമ്പരിശാക്കിയിട്ടു. അത്‌ കണ്ട ഓമന ഭയവിഹ്വലയായി വീട്ടിലേക്കോടിപ്പോയി...

അടയാന്‍ പോകുന്ന കണ്ണുകളിലെ ലോങ്ങ്‌ സൈറ്റിലൂടെ, സ്ലോ ഷട്ടര്‍ സ്പീഡില്‍ ആന്റപ്പന്‍ അവളോടിമറയുന്നത്‌ നോക്കി... തനിക്കെന്നുമൊരാവേശമായിരുന്നവള്‍ അങ്ങതാ അകലേക്ക്‌ ഓടിമറയുന്നു... സര്‍വ്വശക്തിയുമെടുത്ത്‌ ആന്റപ്പനവളെ വിളിച്ചു...

"ഓമനേ.... ഓമനേ.... ഓ..."

ചോര ഛര്‍ദ്ദിച്ച ആന്റപ്പനും, വിഴുങ്ങിയ ഇരയെ ഛര്‍ദ്ദിച്ച സ്രാവും ജീവനു വേണ്ടി പിടഞ്ഞു...

ആന്നവിടെ ഒരു ജീവിക്കുന്ന ഇതിഹാസം ആദ്യമായി മരിക്കുന്ന ഇതിഹാസമായി.

ആ കനത്ത ദുഖത്തില്‍ പേമാരി പിന്നെയും കണ്ണീരു പൊഴിച്ചു. മേഘങ്ങള്‍ പിന്നെയും തൊണ്ടയിടറി ചുമച്ചു. ഉരുള്‍പൊട്ടലും, ഭൂമികുലുക്കവുമുണ്ടായി...

നാടിന്റെ അഭിമാനമായിരുന്ന, കരുത്തിന്റെയും, കഠിനാധ്വാനത്തിന്റെയും പ്രതീകമായിരുന്ന ആന്റപ്പന്റെ വിടവാങ്ങല്‍ ഓമനെയേക്കാളും കൂടുതലായി ആ നാട്ടുകാര്‍ക്ക്‌ അനുഭവപ്പെട്ടു...

അങ്ങിനെ ആന്റപ്പനെന്ന നിന്ത്യഹരിത നായകന്റെ ഓര്‍മ്മക്കായി, ആന്റപ്പന്‍ സ്വദേഹം വെടിഞ്ഞ്‌ പരലോകത്തെക്ക്‌ വണ്ടികയറിയ അതേ ലൊക്കേഷനില്‍ നാട്ടുകാര്‍ ഒരു ശിലാഫലകം സ്താപിച്ചു.

അതിലെ വരികളിങ്ങനെ ആരംഭിച്ചു...

"മണ്ണിടിഞ്ഞു, വാനിടിഞ്ഞു നിന്നുപോവതെങ്കിലും,
നില്‍പ്പതില്ല നാളിലേതും ഓര്‍മ്മകള്‍, നിന്നോര്‍മ്മകള്‍."

ബാഷ്പാഞ്ചലികളോടെ,
മങ്കലശ്ശേരി കുടുമ്പാങ്കങ്ങള്‍.
-------------------------------

ആന്റപ്പനും മങ്കലശ്ശേരിയോട്‌ വിടപറയുകയാണ്‌. അങ്ങങ്കലെ കോരമങ്കലയെനൊരു കുഗ്രാമത്തിലേക്ക്‌ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും, യാതനകളുമുള്ള ലാപ്റ്റോപും, ബാഗുമായി അവന്‍ പോവുകയാണ്‌.

ഇനി മങ്കലശ്ശേരിയില്‍ ബാക്കിയുള്ളത്‌ നാലേ നാലുപേര്‍. നനഞ്ഞ ബിസ്കറ്റ്‌ പോലെ, ഒടിഞ്ഞുതൂങ്ങി സദാ സമയവും ആരെയെങ്കിലും ആക്കി, കളിയാക്കി വെടി പറഞ്ഞിരിക്കുന്നതാണ്‌ ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന് വിശ്വസിച്ചിരിക്കുന്നവര്‍. ഈ മാറ്റങ്ങളൊന്നും അവമ്മാരുടെ തലയിലേക്ക്‌ വെളിച്ച്മം കയറ്റി വിടുന്നില്ല. ഇനിയൊരു സുപ്രഭാതത്തില്‍ ശശി ആഫ്രിക്കയിലോട്ട്‌ കെട്ടുകെട്ടിയാല്‍ പിന്നെ എല്ലാം തകൃതിയായി. അത്‌ പിന്നെ വാടകയെങ്കിലും മുടങ്ങാതെ കിട്ടുമെന്നാശ്വസിക്കാം.

നാളെ ആന്റപ്പന്‍ പുതുതായി വാടകെക്കെടുത്ത വീട്ടില്‍ പാലുകാച്ചലാണ്‌. കഴിഞ്ഞ ദിവസം അവന്‍ ഞങ്ങളെയൊക്കെ ക്ഷണിച്ചു.

വേദനയോടെയെങ്കിലും, ഞങ്ങള്‍ പോകും. വല്ലതും തിന്നാന്‍ കിട്ടിയാലോ...
~~~~~~~~~~~~~~~~~~~
ആന്റപ്പന്റെ ചരിതങ്ങള്‍:
http://mangalaseri.blogspot.com/2008/05/blog-post.html
http://mangalaseri.blogspot.com/2008/08/blog-post_27.html
http://mangalaseri.blogspot.com/2008/06/blog-post_17.html
http://mangalaseri.blogspot.com/2007/11/2.html
http://mangalaseri.blogspot.com/2008/04/21.html

2 comments:

Shades said...

Best Wishes to Antappan

Sherlock said...

മങ്കലശേരീ..ഉശിരന്‍ എഴുത്ത്...

ഡൈംകിട്ടുകാണേല്‍ ഒരു മെയില്‍ അയക്കൂ...