Thursday, December 6, 2007

മകലശ്ശേരി ചരിതം അദ്ധ്യായം 3.3

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍! - ഭാഗം 3

"മലബാര്‍ ദേശത്തെ പുളകമായ എന്റെ പ്രിയ പുഷ്പാ... അങ്ങേക്ക്‌ സുസ്വാഗതം... " രാജാവ്‌ ശ്രീ പുഷ്പനെ സ്വാഗതം ചെയ്തു. കൊട്ടാരത്തിന്റെ ഭംഗിയും, വിലകുറഞ്ഞ ഇമ്പോര്‍ട്ടഡ്‌ സാധങ്ങളാല്‍ അലങ്കരിച്ച സദസ്സും പുഷ്പനെ അത്ഭുതപ്പെടുത്തി.
"വിലകുറഞ്ഞ തട്ടുപൊളിപ്പന്‍ സാധനങ്ങളുടെ ഉറവിടമാണ്‌ തിരൂറാംകൂര്‍ എന്ന് അച്ചന്‍ പറഞ്ഞിരുന്നു, തിരിച്ചുപോകുമ്പോള്‍ അച്ചന്‌ കുറെ ഡി.വി.ഡി യും, മൊബൈല്‍ ഫോണുകളും വാങ്ങിക്കൊണ്ട്‌ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌." പുഷ്പന്‍ പറഞ്ഞു.

"അതിനെന്താ... എല്ലാം നമുക്കേര്‍പ്പടാക്കാം.. ഇപ്പൊള്‍ രാജന്‌ വേണ്ടത്‌ വിശ്രമം ആണ്‌. അങ്ങേക്കും, പത്നികള്‍ക്കും പള്ളിയുറങ്ങാന്‍ 7 പ്രത്യേകം മുറികള്‍ നാം തയ്യാറാക്കിയിട്ടുണ്ട്‌. " രാജന്‍ പറഞ്ഞു.

7 മുറികളൊ? അതിലെ ചതി മണത്ത പുഷ്പന്‍, തനിക്ക്‌ 2 മുറികള്‍ മാത്രം മതിയെന്ന് പറഞ്ഞു. രാജനുമായി കത്തിവെക്കുന്നതിനിടയില്‍ പുഷ്പന്റെ 6 ഭാര്യമാരും കൊട്ടാരം ചുറ്റിക്കാണാന്‍ പോയിക്കഴിഞ്ഞിരുന്നു.

പാളയം പത്മിനി മാത്രം ഒറ്റക്കായിരുന്നു നടന്നത്‌... അങ്ങിനെ നടക്കുമ്പോള്‍ അവള്‍ എവിടെ നിന്നോ ഒരു പഴയ ഗാനം ആരൊ പാടുന്നത്‌ കേട്ടു.

"മാനസ മൈനേ വരൂ.... മധുരം നുള്ളി തരൂ.... നിന്നരുമ..."

തനിക്കേറ്റവും ഇഷ്ടപ്പെട്ട ആ പാട്ട്‌ പാടുന്നതാരാണെന്നറിയാന്‍ പത്മിനി ശബ്ധം കേട്ട ദിക്കിലേക്ക്‌ ഓടിയടുത്തു. പെട്ടെന്നാണവള്‍ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട അയാളെ കണ്ടത്‌. പൊക്കം കുറഞ്ഞ, ഊശാം താടി വച്ച ഒരാള്‍... അയാള്‍ അപ്പൊഴും ആ പാട്ട്‌ പാടുന്നുണ്ടായിരുന്നു...

പക്രുവാചാര്യന്‍ തന്റെ അടുത്ത്‌ അരോ നിന്ന് കിതക്കുന്നത്‌ കേട്ട്‌ പാട്ട്‌ നിര്‍ത്തി തിരിഞ്ഞു നോക്കി... അത്ഭുതമാണൊ.. അകാംക്ഷയാണോ എന്നറിയാതെ, പക്രു ആ സുന്ദര രൂപത്തിനെ കണ്ട്‌ തരിച്ചു നിന്നുപോയി... ഒരക്ഷരം മിണ്ടാനാവാതെ പക്രു വിയര്‍ത്തു.. തന്റെ ജീവിതത്തില്‍ ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ടില്ല എന്ന് പക്രുവിന്റെ ഹൃദയം വീണ്ടും വീണ്ടും ചെണ്ടകൊട്ടിപ്പറഞ്ഞു.

പത്മിനിയും ഏതാണ്ടതുപോലെ തന്നെയായിരുന്നു. മുന്‍പെങ്ങും കാണാത്തൊരു സൗന്ദര്യം. പക്രുവിനെ അവള്‍ കണ്ണെടുക്കാതെ നോക്കിനിന്നു. അവരുടെ 2 പേരുടെയും ഹൃദയം പിടക്കുന്നത്‌ കേട്ട്‌ കൊട്ടാരം വെടിക്കെട്ടുകാരന്‍ പൊട്ടാസ്‌ കുട്ടപ്പന്‍ പോലും ഞെട്ടി. പതുക്കെ അവരുടെ ആകാംക്ഷ മറ്റൊരു വികാരതലത്തിലേക്ക്‌ നീങ്ങി... തന്നെക്കാള്‍ 2 ഇരട്ടി പൊക്കമുള്ള പത്മിനിയെ ആട്‌ ആനയെ നോക്കുന്ന പോലെ പക്രു നോക്കി... അവരുടെ മിഴികളില്‍ അനുരാഗത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ ചുമ്മാ മിന്നിക്കളിച്ചു.

"ഹേ സുന്ദരീ... നീ ആരാണ്‌? ഈ പാതിരാത്രിയില്‍ എന്നെ മയക്കന്‍ വന്ന അപ്സരസ്സൊ? അതൊ ഞാനെന്നും കാണുന്ന സ്വപ്നത്തിലെ സുന്ദരിയൊ? ആരാണ്‌ നീ? " പക്രു ചോദിച്ചു.

"ഞാന്‍... ഞാന്‍... " അവള്‍ക്ക്‌ വാകുകള്‍ കിട്ടിയില്ല... പെട്ടെന്നവള്‍ പറഞ്ഞു... "ഞാന്‍ പപ്പു... അല്ല പത്മിനി..."

ഈശ്വരാ... എന്താണിത്‌... പക്രു - പപ്പു... ഹൊ! പക്രുവിന്റെ മനസ്സില്‍ കടലക്കറിമണം... സോറി, കടലാക്രമണം... "ഇതിനെയാണോ ദൈവമേ ഈ "ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌" എന്ന് പറയുന്നത്‌? " പക്രു ഓര്‍ത്തു.

"അതെ... ഇതു തന്നെ..." അവളും മനസിലോര്‍ത്തു... "

ഞാന്‍ പക്രു, പക്രുവാചാര്യന്‍. പ്രിയക്ക്‌ വേണമെങ്കില്‍ എന്നെ ലുട്ടാപ്പി എന്നു വിളിക്കാം. എന്നെ സ്നേഹിക്കുന്നവര്‍ മാത്രമേ എന്നെ അങ്ങിനെ വിളിക്കാറുള്ളൂ."

"ലുട്ടാപ്പിച്ചേട്ടാ... " അവള്‍ വികാരധീരയായി പക്രുവിനെ വിളിച്ചു.

"പ്രിയേ... ഞാന്‍ നിന്നെ പ്രണയിച്ചോട്ടെ?" ശ്വാസം മുട്ടി നിന്ന പക്രു പപ്പുവിനോട്‌ ചോദിച്ചു...

"അയ്യൊ... അതൊക്കെ തെറ്റല്ലെ.. എനിക്ക്‌ വയ്യാ... " അവള്‍ മൊഴിഞ്ഞു.

"അങ്ങിനെ പറയരുത്‌ പ്രിയേ... ഞാന്‍ നിന്നെ പ്രേമിക്കുന്നു മാങ്കിടാവേ" എന്റെ സ്നേഹത്തിനെ നീ ഭയത്തിന്റെ ചുരിക കൊണ്ട്‌ തടഞ്ഞ്‌ മാറ്റരുത്‌... നീ എന്റെ ഖല്‍ബിലെ വെണ്ണിലാവാണ്‌, നീ നിന്റെയീ പുഷ്പപാദുഗം അവിടെ മാറ്റിവെച്ച്‌ നഗ്നപാദയായി എന്റെ കരളിലേക്ക്‌ അടുത്തുവരൂ..." പക്രു തന്റെ കാവ്യഭാവനകള്‍ക്ക്‌ ചിറകു വിടര്‍ത്തി.

ആ വാചകത്തില്‍ ഉരുണ്ടു പരണ്ടു വീണ പത്മിനി അവളുടെ കണ്ണുകള്‍ പാതിയടച്ചു... നാണത്തില്‍ ചാലിച്ച ഒരു സുഖമുള്ള ചിരി പക്രുവിന്‌ നേരെ എറിഞ്ഞുകൊണ്ട്‌ അവള്‍ തിരിച്ച്‌ ഓടിപ്പോയി.. പി.റ്റി ഉഷയെപ്പോലെ... ഒരു മാന്‍പേടയേപോലെ.. അതു കണ്ട്‌, താന്‍ കത്തിച്ച പടക്കം വിചാരിച്ചതിലും കേമമായി പൊട്ടിയതിന്റെ സന്തോഷത്തില്‍, വരാന്‍ പോകുന്ന പ്രണയകാലത്തിന്റെ സുഖവും ഓര്‍ത്തുകൊണ്ട്‌ പക്രു അങ്ങിനെ നിന്നു... പഴയ സിനിമാ നടന്‍ സത്യന്‍ നില്‍ക്കുന്നപോലെ.

പിറ്റേന്ന് രാവിലെ കൊട്ടാരത്തിലെ ഉദ്യാനം:

രാജകുമാരി മോണിക്ക മോണിംഗ്‌ വാക്കിനായി ഉദ്യാനത്തില്‍ ഉലാത്തുകയാണ്‌. കയ്യില്‍ ഒരു പേനയും കടലാസും പിടിച്ചിരിക്കുന്നു. കൂടെ നടക്കുന്ന തോഴിയുടെ കയ്യില്‍ ഒരു ടേപ്‌-റെകാര്‍ഡരും ഉണ്ട്‌. അതില്‍നിന്നും പുതിയ ഒരു പാട്ട്‌ ഒഴികിവന്നു... "മേഖം പെയ്തു തുടങ്ങി... മോഹം പൂത്തൂ തുടങ്ങി... നീയിനി ചേര്‍തോ ചുണ്ടില്‍ പുതിയൊരു രാഗം..."

ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടൊരാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു... ശ്രീ പുഷ്പപന്‍. രാജകുമാരി എന്തു ചെയ്യുന്നുവെന്നറിയാന്‍ കൗതുകം തോന്നിയ പുഷ്പന്‍ കുമാരിയുടെ അടുത്തേക്ക്‌ ചെന്നു...

"ഹലോ മാഡം... നൈസ്‌ റ്റു മീറ്റ്‌ യു..." പുഷ്പന്‍ പുഷ്പിച്ചു.

അതുകേട്ട്‌ ഞെട്ടിത്തിരിഞ്ഞു നൊക്കിയ കുമാരി പുഷ്പനെ കണ്ടതും നാണിച്ചു തലതാഴ്തി. കയ്യിലിരുന്ന കടലാസ്‌ അവള്‍ പിന്നിലേക്ക്‌ മറച്ചു പിടിച്ചു.

"കുമാരി മോണിക്ക ഈ മോണിങ്ങില്‍ ഇവിടെ യെന്തര്‌ ചെയ്യണത്‌? ഞാനും കൂടട്ടെ? " പുഷ്പന്‍."

എയ്‌.. ഞാന്‍ വെറുതെ... " ലവള്‍ പറഞ്ഞു.

"ഗള്ളിപ്പെണ്ണെ... ഇങ്ങനെ നാണിച്ചാലൊ... ഇത്‌ വല്ല്യ തൊന്തരവ്‌ തന്നെ കെട്ടാ.. പറ പൈതലേ..." പുഷ്പന്‍ വീണ്ടും പറഞ്ഞു.

"ഞാന്‍ ഈ സോങ്ങ്‌സ്‌ ഒക്കെ റീമിക്സ്‌ ചെയ്യുവാ. അതാ എന്റെ പ്രധാന ഹോബി.." മോണിക്ക പറഞ്ഞു.

"ഒഹൊ! എങ്കില്‍ നുമ്മ അതൊന്ന് നോക്കട്ടെ... " എന്നും പറഞ്ഞ്‌ പുഷ്പന്‍ ആ കടലാസ്‌ തട്ടിപ്പറച്ചു... എന്നിട്ട്‌ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി...

"ക്ലൗഡ്‌സ്‌ ആര്‍ റെയിനിംഗ്‌... ഫീലിങ്ങ്സ്‌ ആര്‍ ഫ്ലവറിംഗ്‌... വെദര്‍ യു സ്റ്റാര്‍ടെട്‌ സിങ്ങിംഗ്‌ എ ന്യു സോങ്ങ്‌...."

"തള്ളെ... കലക്കി! ഇത്‌ സാധനം പെടപ്പന്‍ തന്നെ കെട്ടാ! നീ ആളുപുലി തന്നെ... വെറും പുലിയല്ല... പുലിസിങ്കം." പുഷ്പന്‍ വികാരധീരനായി. അവള്‍ നാണിച്ച്‌ തല പിന്നേം താഴ്തി.

"ഒന്ന് പോന്നെയ്‌... ഈ പുഷ്പേട്ടന്റെ ഒരു കാര്യം..." അവള്‍ പറഞ്ഞു. അവര്‍ രണ്ടുപേരും അങ്ങിനെ വളരെപ്പെട്ടന്ന് തന്നെ അടുത്തു.. അവര്‍ അകാശത്തിനടിയിലെ എല്ലാത്തിനേയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങി... തോഴിയുടെ കയ്യിലെ ടേപ്‌-റെകാര്‍ഡറില്‍ നിന്നും അപ്പോള്‍ ഒരു ഗാനം ഇങ്ങനെ തുടങ്ങി... "മോണിക്കാ... ഓ മൈ ഡാര്‍ലിംഗ്‌...."

രാവിലെ എണിറ്റ പക്രുവാചാര്യന്‍ നേരേ പോയത്‌ രാജവിനെ മോന്ത കാണിക്കാനായിരുന്നു. ഇന്നലെ രാജാവിന്റെ കിടപ്പറക്കരികില്‍ കണ്ട തന്റെ ആജന്മ ശത്രു, രാജവിന്റെ കിടപ്പറയിലും കൃഷിയിറക്കാന്‍ പരിപാടിയുള്ള കാര്യം രജനോട്‌ പറയാന്‍...

ചായ കുടിച്ചുകൊണ്ടിരുന്ന രാജന്‌ എഴുത്തും വായനയും അറിയാത്തതിനാല്‍ പ്രധാനമന്ത്രി അന്നത്തെ പ്രധാനവാര്‍ത്തകള്‍ വായിച്ചുകൊടുക്കുകയായിരുന്നു. ആ സമയത്താണ്‌ പക്രു അവിടെയെത്തിയത്‌. പ്രധാനമന്ത്രിയെ കണ്ട പക്രു, പത്ര വായന കഴിയാന്‍ വേണ്ടി അവിടെ കാത്തുനിന്നു. മന്ത്രി വായന തുടര്‍ന്നു...

"അയല്‍രാജ്യമയ കോഴിയങ്കാട്ട്‌ ദേശം ഇന്നലെ വൈകീട്ട്‌ അയല്‍രാജ്യമായ തിരൂറാംകൂറുമായി യുദ്ധം പ്രഖ്യാപിച്ചു. ഒരു ലക്ഷം കാലാള്‍പ്പടയും, 1000 കുതിരപ്പടയും തിരൂറാംകൂര്‍ ലക്ഷ്യമക്കി നീങ്ങിക്കൊണ്ടിരിക്കുന്നു... "

പ്രധാനമന്ത്രിയുടെ പത്രവായന കേട്ട്‌ രണ്ട്‌ പേര്‍ ഞെട്ടിത്തരിച്ചു. തന്റെ രാജ്യം ആക്രമിക്കപ്പെടാന്‍ പോകുന്നുവെന്നറിഞ്ഞ ശശി രാജനും, പത്രവായനക്കിടയില്‍ പ്രധാനമന്ത്രിയുടെ വായിലെ പുഴുപ്പല്ല് കണ്ട പക്രുവാചാര്യനും....

തുടരും....

Monday, December 3, 2007

മകലശ്ശേരി ചരിതം അദ്ധ്യായം 3.2

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍! - ഭാഗം 2

തിരൂറാംകൂര്‍ രാജ്യത്തിലേക്കുള്ള അയല്‍രാജ്യത്തുനിന്നുമുള്ള പ്രധാന വഴി... ഒരു വലിയ ചുരം ആണ്‌ ഈ വഴി. ചുരം കടന്നെത്തുന്നത്‌ തിരൂറാംകൂര്‍ രാജ്യത്തേക്കാണ്‌. ഖോരമായ ഒരു വനത്തിന്‌ നടുവിലൂടെയാണ്‌ ആ ചുരം പോകുന്നത്‌...

നേരം വൈകീട്ട്‌ ഏകദേശം 7 മണി ആയിക്കാണും,ചുരത്തില്‍ കൂടി വളരെ സാവധാനം 3 കുതിരകളെ പൂട്ടിയ ഒരു സ്വര്‍ണ്ണ രഥം ശശി മഹാരാജാവിന്റെ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. വഴിയിലെ കുണ്ടും കുഴിയും ഒരുപാട്‌ ആസ്വദിച്ച്‌ സ്വന്തം പത്നികളില്‍ ഏറ്റവും സുന്ദരിയായ പാളയം പത്മിനിയുടെ മടിയില്‍ ഞാനൊരു പാവം എന്ന ഭാവത്തില്‍ ഒരാള്‍ കിടന്നു - സ്ത്രീമൂലം തിരുനാള്‍ പുഷ്പന്‍! ഒപ്പം സ്വാമി അയ്യപ്പ്നെയും, ഗുരുവായൂരപ്പനെയും, മായമ്മയേയും, അയ്യെഡാ സ്റ്റാര്‍ സിങ്ങറും എല്ലാം കാണാന്‍ പറ്റാത്ത വിഷമത്തില്‍ (ഞെട്ടണ്ട, അതെല്ലാം നമ്മുടെ പ്രിയങ്കരങ്ങളായ ടി.വി പ്രോഗ്രാമുകള്‍ ആണ്‌) കണ്ണീര്‍ ഒലിപ്പിച്ചു കൊണ്ട്‌ പുഷ്പന്റെ 6 ഭാര്യമാരും

6 ഭാര്യമാരില്‍ തന്നോടാണ്‌ കൂടുതല്‍ സ്നേഹം എന്നറിയാവുന്ന പാളയം പത്മിനി തന്റെ മടിയില്‍ സ്ലീപ്‌ വെല്‍ തലയിണകളുടെ പരസ്യത്തിലെ മോഡലിനെ പോലെ കിടക്കുന്ന പുഷ്പനോടയി പറഞ്ഞു... "പുഷ്പേട്ടാ... എന്റെ പുഷ്പേട്ടാ... പുഷ്‌..."

"എന്തരെന്റെ അപ്പീ..."(എന്താ എന്റെ കുട്ടി..) പത്മിനി മുഴുമിക്കും മുന്‍പേ പുഷ്പന്‍ ചോദിച്ചു.

"ഞാന്‍ ഒരു കൂട്ടം പറഞ്ഞാ അനുസരിക്കണം! അനുസരിക്കുമ്ന്ന് എന്റെ യീ കായില്‍ പിടിച്ച്‌ സത്യം ചെയ്യണം... ഇപ്പൊ" ലവള്‍ പറഞ്ഞു.

"ഓഹ്‌.. ഈ പിള്ളകളെക്കൊണ്ട്‌ ത്വാറ്റല്ലാ.. ശരീ... പറയി... എന്തര്‌ കാര്യം?"

"ദേ, നമ്മള്‍ അവിടെ ചെന്നാ, നല്ല രീതിയില്‍ വേണം പെരുമാറാന്‍. പുഷ്പേട്ടന്റെ ഈ പുഷ്പന്‍ സ്വഭാവം അവിടുള്ള പെണ്‍പിള്ളേരുടെ അടുത്ത്‌ കാണിക്കരുത്‌... നമ്മുടെ അഭിമാനം അവിടെയും കപ്പലുകേറും.. അതോണ്ടാ..." പത്മിനി പറഞ്ഞു."

എന്റെ പപ്പൂ... (പത്മിനിയെ പുഷ്പന്‍ വിളിക്കുന്നതങ്ങിനെയാ) സിന്ദൂര പുഷ്പാമായ നീ എന്റെയടുത്തുള്ളപ്പൊള്‍ എന്തിനു ഞാന്‍ ചെമ്പരത്തിപ്പൂ നോക്കിപ്പൊണം.. നോ.. നെവര്‍... ഡൊണ്ട്‌ വറി മൈ ബേബെ..." പുഷ്പന്‍ സ്വന്തം ആവനാഴിയില്‍നിന്നും ആദ്യത്തെ ഡയലോഗ്‌ അവള്‍ക്കുനേരെ തൊടുത്തു.

പപ്പുവിനേക്കാളും 4 പ്ലസ്‌ ഇയര്‍ എക്സ്‌പീരിയന്‍സ്‌ ഉള്ള മറ്റ്‌ 5 ഭാര്യമാരും അതു കേട്ട്‌ ഉള്ളില്‍ ഊറി ച്ചിരിച്ചു. സമയം പാമ്പിന്റെ വായില്‍ പെട്ട മരത്തവളയെ പോലെ മന്ദം മന്ദം നീങ്ങി... ആ സമയം, ആ രഥത്തിലെ ഒരോ മനസ്സിലും പല പല സ്വപ്നങ്ങളായിരുന്നു... സ്ത്രിജന്മത്തിലെ നായികയുടെ മനസ്സുപോലെ കലുഷിതമായ സ്വപ്നങ്ങള്‍...

ആന്ന് രാത്രി 10 മണി, ശശി മഹാരാജാവിന്റെ കൊട്ടാരം.
കൊട്ടാരം ജീവനക്കാര്‍ വാലിന്‌ തീ പിടിച്ച പോലെ ഓടി നടക്കുന്നു. ഒട്ടും സമയമില്ല, മേല്‍ന്നോട്ടം വഹിക്കുന്ന പക്രുവാചാര്യന്‌ ഒരു ഗ്ലാസ്‌ കോള്‍ഡ്‌ കോഫി വിത്‌ ചോക്ലേറ്റ്‌ കഴിക്കാന്‍ തോന്നിയത്‌ അപ്പൊഴാണ്‌. രാജന്‍ കാണാതെ, പക്രു കൊട്ടാരം ബേക്‌-ഹൗസ്‌ (പാചകപ്പുര) ലക്ഷ്യമാക്കി നടന്നു. ഇരുട്ട്‌ വീണെ ഇടനാഴികളിലൂടെ നടന്ന പക്രു രാജാവിന്റെ അന്തപ്പുരത്തിനടുത്തെത്തിയപ്പൊഴാണ്‌ മീശമാധവന്‍ സിനിമയില്‍ പട്ടാളം മാധവേട്ടന്റെ വീട്ടില്‍ രാത്രി പതുങ്ങി എത്തിയ ജഗതിയേ പ്പൊലെ ഒരാള്‍ അവിടെ മൂഡും കുലുക്കി പതുങ്ങി ഇരിക്കുന്നത്‌ കണ്ടത്‌. റിവേഴ്സ്‌ ഗിയര്‍ ഇട്ട പക്രു, ഒരു തൂണിന്റെ മറവില്‍ ഒളിച്ചു, കാതുകള്‍ പണ്ടേ നീണ്ടിരിക്കുന്ന ചെവികള്‍ കുറച്ചുകൂടി കൂര്‍പ്പിച്ചുകൊണ്ട്‌ പക്രു നിന്നു...

ടക്‌ ടക്‌ ടക്‌... "രാജ്ഞീ...രാജ്ഞീ... ഇതു ഞാനാ ട്ടാ.. കതക്‌ തൊറ.. തൊറ ന്നേയ്‌..." പതിഞ്ഞ ആ ശബ്ധം പക്രുവിന്‌ നല്ല പരിചയം ഉള്ള പോലെ തോന്നി. ഓവര്‍റ്റൈം പണികിട്ടാത്ത ചില രാത്രികളില്‍ നേരത്തെ വീട്ടിലെത്തുമ്പോള്‍ സ്വന്തം ബെഡ്‌-റൂമിലെ ജാലകത്തിനപ്പുറം കേള്‍ക്കാറുള്ള അതേ ശബ്ധം. അപ്പൊ ഈ സാമദ്രോഹി കപ്പലില്‍ തന്നെ ഉള്ള കള്ളനാണ്‌. വിറകു കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന കടപടാ ശബ്ധം പോലെ പക്രുവിന്റെ ഉള്ളില്‍ ദേഷ്യം കത്തിപ്പടര്‍ന്നു... ബാക്ഗ്രൗണ്ട്‌ മൂസിക്‌ ആയി പക്രു മനസ്സില്‍ ആ ഗാനം പാടി... "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമനം...."

പെട്ടന്ന് അകലെ നിന്നും രാജാവിന്റെ അലര്‍ച്ച കേട്ടു... അതുകേട്ട്‌ ഭയന്ന പക്രു തിരിഞ്ഞോടി... ഇരുട്ടിന്റെ മറയില്‍ ഓടിയ പക്രു ആരുടെയോ ദേഹത്ത്‌ ശക്തിയായി കൂട്ടിയിടിച്ചു... രണ്ടു പേരും നിലത്ത്‌ വീണു...

"അരാ... അരാദ്‌? " പക്രു അരാഞ്ഞു. നോ റിപ്ലൈ. പക്രു ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി... ഓര്‍ബിറ്റ്‌ ചുവിങ്കം കഴിച്ച പോല്‍ ഒരു നിര വെളുത്ത പല്ലുകള്‍ മാത്രം പക്രു കണ്ടു. ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോള്‍ പക്രുവിനൊന്ന് മനസ്സിലായി, ആ ഒരു നിര പല്ലുകളില്‍ ഒന്ന് പുഴുപ്പല്ലാണ്‌! അപ്പൊഴേക്കും തുറന്നു പിടിച്ചിരുന്ന വായ അടച്ച്‌ അയാള്‍ മറവിലേക്ക്‌ ഓടിപ്പോയിരുന്നു... തന്റെ ശത്രുവിനെ കണ്ടുപിടിക്കാന്‍ ഒരു തെളിവെങ്കിലും കിട്ടിയ സന്തോഷത്തോടെ പക്രു തിരിഞ്ഞു നടന്നു...

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, രജാവും, പരിവാരങ്ങളും കൊട്ടാരത്തിന്റെ പൂമുഖത്ത്‌ തന്നെ വിരുന്നുകാരയും പ്രതീക്ഷിച്ച്‌ ഇരുന്നു. പെട്ടെന്ന് പുറത്ത്‌ പെരുമ്പറ മുഴങ്ങുന്ന ശബ്ദ്ധം കേട്ടു... അവര്‍ എത്തിയിരിക്കുന്നു... രാജന്‍ ഒട്ടകപ്പക്ഷിയേ പ്പോലെ ഏന്തി വലിഞ്ഞ്‌ നോക്കി...

മുമ്പില്‍ ശ്രീ പുഷ്പനും, പിന്നാലെ അതി സുന്ദരികളായ 6 ഭാര്യമാരും നടന്നു വരുന്നു. അതു കണ്ടപ്പോള്‍, തങ്ങള്‍ക്ക്‌ കണ്ണുതട്ടാതിരിക്കാന്‍ മുമ്പില്‍ ഒരു കോന്തനെ കൊണ്ടു നടക്കുകയാണെന്ന് രാജാവിന്‌ ചുമ്മാ തോന്നി. ആ സുന്ദര കുസുമങ്ങളെ നോക്കി ശ്രീ ശശി മഹാരാജന്‍ മീശ പിരിച്ചു... അതറിയാതെ രാജവിന്റെ പുത്രിയെ നോക്കി മറ്റൊരാളും അപ്പൊ മീശപിരിക്കുന്നുണ്ടായിരുന്നു... ശ്രീ സ്ത്രീമൂലം തിരുനാള്‍ പുഷ്പന്‍!


തുടരും...

Friday, November 30, 2007

മങ്കലശ്ശേരി ചരിതം അദ്ധ്യായം 3.1

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍ !

കൊല്ലവര്‍ഷം 1800, കേരളദേശത്തെ ഒരു പ്രധാന രാജ്യവും, വ്യവസായ നഗരവുമായ തിരൂറാംകൂര്‍ മഹാരാജ്യം. ഈ കഥ നടക്കുന്നത്‌ ഈ രാജ്യത്താണ്‌...

ഈ രാജ്യം ഭരിക്കുന്ന രാജാവിന്റെ പേരാണ്‌ മുണ്ടിനീര്‍ തിരുനാള്‍ ശശി ! ദൂര്‍ദ്ധനും, സര്‍വ്വോപരി മര മണ്ടനുമായ ഈ രാജാവിന്റെ ഭരണം ഒരു വലിയ പരാജയം ആയിരുന്നു. സ്വന്തം സുഖങ്ങളിലും, സമ്പത്തിലും മാത്രം ആര്‍ത്തി കാണിച്ച്‌ ജീവിച്ചിരുന്ന ശശി മഹാരാജവിന്‌ സ്വന്തം നാടിന്റെ ഗതിയേക്കുറിച്ചൊ, സുരക്ഷയേ കുറിച്ചൊ യാതൊരു ചിന്തയും ഉണ്ടായില്ല. ചെറുപ്പം മുതലേ ഒരു പേരുകേട്ട പേടിത്തൊണ്ടനായിരുന്ന രാജാവിന്റെ പ്രധാന വിനോദം ആരുമറിയാതെയുള്ള മോഷണങ്ങള്‍ ആയിരുന്നു. രാജാവിന്റെ ഈ ശീലം കൊട്ടാരത്തിലെ നര്‍ത്തകിമാരുടെ മടിക്കുത്തില്‍ തൂങ്ങുന്ന പണക്കിഴികള്‍ക്കുപോലും അറിയാമായിരുന്നു. പക്ഷേ "പിള്ളേരല്ലെ.. പിണ്ണാക്കല്ലേ.." എന്ന ഭാവത്തില്‍ ആരും രജാവിനെ എതിര്‍ത്തില്ല (എതിര്‍ത്താല്‍ ആ മരമണ്ടന്‍ തലവേട്ടാന്‍ ഉത്തരവിട്ടാലോ എന്ന് ഭയന്നിട്ടൊന്നുമല്ലെന്ന് ചിലര്‍ പറയുന്നു). പൊതുവേ ഉള്ള അഹംഭാവത്തിന്റെ കൂടെ, തനിക്കിത്തിരി പൊക്കവും, നിറവും ഉണ്ടെന്ന ചിന്തയും ശശി മഹാരാജാവിനെ അഹംഭാവത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിച്ചു. അത്‌ തന്നെയാവണം, രാജന്‌ സ്ത്രീകളോടുള്ള പ്രത്യേക സ്നേഹത്തിന്റെ കാരണവും.

"മഗാരാജാവ്‌ നീണാള്‍ വാഴട്ടെ, മഗാരജാവ്‌ നീണാള്‍ വാഴട്ടെ..." കൊട്ടാരത്തിലെ ആസ്ഥാന പണ്ഠിതന്മാരുടെ സഭയിലേക്ക്‌ നമ്മുടെ മഗാരാജന്‍ എഴുന്നള്ളുകയാണ്‌... പ്രധാന മന്ത്രിയും, വിരുതനുമായ പക്രു ആചാര്യന്‍ രജാവിനെ സ്വാഗതം ചെയ്തു, "മദ്യ... സോറി, മദ്ധ്യ തിരൂറംകൂറു വാഴും, മുണ്ടിനീര്‍ തിരുനാള്‍ ശശി അങ്ങുന്നിന്‌ സ്വാഗതം... മഗാരാജന്‍ ശശി നീണാള്‍ വാഴട്ടെ!"

അഹംഭാവം നെരോലാക്‌ പെയിന്റ്‌ പോലെ തേച്ചുപിടിപ്പിച്ച മുഖവുമായി, തേഞ്ഞുപോകുമോ എന്ന ഭയത്താല്‍ കയ്യില്‍ പിടിച്ച ലീ-കൂപ്പര്‍ പാദുഗങ്ങളുമായി രാജന്‍ തന്റെ സ്വര്‍ണ്ണ സിംഗാസനത്തില്‍ ആസനം ഉറപ്പിച്ചു, ക്ഷമിക്കണം, ഉപവിഷ്ടനായി. മീശക്കടിയില്‍ ഒളിഞ്ഞിരുന്ന ചുണ്ടുകള്‍ സിനിമാ നടന്‍ സലീം കുമാര്‍ കരയുമ്പോള്‍ പരന്നു നീളുന്ന പോലെ നീട്ടി, അദ്ധേഹം ഒന്നു ചിരിച്ചു. കയ്യിലിരുന്ന പാദുഗങ്ങള്‍ മാറ്റിവെച്ച്‌, ചെവിയില്‍ കുത്തിക്കയറ്റി വെച്ചിരുന്ന സോണി-എറിക്ക്സണ്‍ വാക്‍മാന്‍ ഹെഡ്‌-സെറ്റ്‌ ഊരിമാറ്റി.ചുണ്ടില്‍ അപ്പൊഴും ഒരു മൂളിപ്പാട്ടുണ്ടായിരുന്നു,"കോന്തന്‍ രാജാവേ... " എന്നു തുടങ്ങുന്ന ഏലൂര്‍ റഹ്മാന്റെ ഒരു പഴയ പാട്ട്‌. നീട്ടം കൂടിയ കാലില്‍ മറ്റേ കാല്‍ കയറ്റി വച്ച്‌ രാജന്‍ സംസാരിച്ചു തുടങ്ങി.

പ്രക്രുവാചാര്യാ, രാജ്യത്ത്‌ തണുപ്പ്‌ കൂടിത്തുടങ്ങിരിക്കുന്നുവൊ..? ഇന്നലെ തണുപ്പ്‌ മൂലം രാജ്ഞിക്ക്‌ പള്ളിയുറങ്ങാന്‍ കഴിഞ്ഞില്ലത്രേ... രാവിലെ നാം നോക്കുമ്പോള്‍ തണുപ്പ്‌ മാറ്റാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയിട്ട്‌ വരികായായിരുന്നു എന്റെ പൊന്നോമന രാജ്നി!

അതുകേട്ട്‌ സഭയില്‍ ഒരാള്‍ ഞെട്ടി! മരംകൊത്തി ആര്‍ത്തിമൂത്ത്‌ തലയില്ലാത്ത തെങ്ങിന്റെ മണ്ടയില്‍ കൊത്തുമ്പോലെ സ്വന്തം തലയില്‍ എതോ ഉണ്ടാ കൊത്തിയപോലെ പ്രധാനമന്ത്രി! ഒന്നുറച്ച്‌ തൊണ്ടയിലെ കിച്‌ കിച്‌ അകറ്റിയശേഷം, പ്രധാനമന്ത്രി സ്വന്തം ആസനം ഒന്നിളക്കിയിരുന്നു.

ശശി മഗാരാജന്റെ ഈ പ്രഹസനം കേട്ട്‌ പക്രുവാചാര്യന്‍ പറഞ്ഞു, "ഇല്ല രാജന്‍, രാജ്യത്ത്‌ തണുപ്പ്‌ തുടങ്ങിയിട്ടില്ല, മാത്രവുമല്ല, മറുരാജ്യങ്ങളില്‍ നിന്ന് തണുപ്പകറ്റാന്‍ ചെറുപ്പക്കാര്‍ "സാന്‍ഡ്‌വിച്ച്‌ മസ്സാജ്‌" ഇനുവേണ്ടി നമ്മുടെ രാജ്യത്ത്‌ വന്നുപോകുന്നുമുണ്ട്‌..."

"ഓഹോ!! അങ്ങനെയോ... എങ്കില്‍ രാജ്നിക്ക്‌ നല്ല ശരീരസുഖം കാണില്ലായിരിക്കും... ആരവിടെ!!! കൊട്ടാരം വൈദ്യനോട്‌ ഉടന്‍ രാജ്നിയെ കാണാന്‍ പറയൂ...." രാജ ഫടന്‍ ഉടന്‍ തന്നെ ഇന്റര്‍കോം വഴി വൈദ്യനെ വിളിച്ചു..

രാജ്നിയിടെ കാര്യം പറഞ്ഞപ്പോഴാണ്‌ രാജാവ്‌ മറ്റൊരുകാര്യം ഓര്‍ത്തത്‌. രാജാവ്‌ ചോദിച്ചു, "പക്രൂ, നാട്ടിലെ എല്ലാ നയ്ക്കളെയും ഇവിടെ നിന്നു തുരത്താന്‍ ഞാന്‍ പറഞ്ഞിട്ട്‌ എന്തായി? നായകളുടെ ശല്യം മൂലം തിരൂറാം ദേശത്തിലൂടെ യാത്രചെയ്യാന്‍ പോലും പറ്റില്ലെന്ന് നമ്മുടെ രജ്നി പറയുന്നുണ്ടല്ലൊ..."

"ഉവ്വ്‌ രാജന്‍, നമ്മുടെ ശുനകനിര്‍മ്മാര്‍ജ്ജന പട്ടാളത്തിനെ(ഡോഗ്‌ വൈപ്‌-ഔട്‌ സ്ക്വാഡ്‌) നാടിന്റെ മുക്കിലും മൂലയിലും പറഞ്ഞയിച്ചിട്ടുണ്ട്‌ പ്രഭോ! നായയേയും, ആടിനേയും കണ്ടാല്‍ തിരിച്ചറിയാന്‍ കുറച്ച്‌ ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ട്‌ അവര്‍ സൂക്ഷിച്ചാണ്‌ മുന്നോട്ട്‌ നീങ്ങുന്നത്‌..." പക്രുവാചാര്യന്‍ പറഞ്ഞു."

നന്നായി, നാളെ നമ്മുടെ അനന്തിരവന്‍ സ്ത്രീമൂലം തിരുനാള്‍ പുഷ്പനും, ഫാമിലിയും നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്നറിയാലോ,പുഷ്പന്റെ അതിസുന്ദരിമാരായ 6 ഫാര്യമാരും വരുന്നുണ്ടത്രേ! കേമം! അല്ലേ പണ്ഠിതച്ചേട്ടാ.. അല്ല, ശ്രേഷ്ഠാ... " രാജാവ്‌ തന്റെ ആകാംക്ഷ വ്യക്തമാക്കി!

അതു മനസ്സിലാക്കിയിട്ടെന്നോണം പക്രു പറഞ്ഞു, "അറിയാം പ്രഭോ, അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും ശ്രേഷ്ഠന്മാരായ 12 മേക്‌-അപ്‌ മാന്മാരെയും, മമ്മുട്ടിയുടെ സ്വന്തം വസ്ത്രാലങ്കാരം നടത്തുന്ന വേന്ദ്രന്‍ ചന്ദ്രനേയും നാളത്തെ അങ്ങയുടെ ബ്യൂടിഫിക്കേഷനുവേണ്ടി കൊട്ടാരത്തില്‍ എത്തിച്ചിട്ടുണ്ട്‌. അങ്ങേക്ക്‌ മേക്‌-അപ്‌ ഇടുന്നതിലും ഭേദം, കേരളത്തിലെ റോഡുകളില്‍കൂടി സര്‍ക്കാര്‍ ബസ്സില്‍ യാത്രചെയ്യുന്നതാണ്‌ നല്ലതെന്നു പറഞ്ഞ കിട്ടണം ഷായെ നമ്മുടെ കാരാഗൃത്തില്‍ പൂട്ടിയിട്ടിട്ടുണ്ട്‌ പ്രഭോ!"

"ഹും ! അവനതു തന്നെ കിട്ടണം" രാജാവ്‌.

സ്വന്തം ശരീരസൊൂന്ദര്യത്തില്‍ ഒട്ടും വിശ്വാസമില്ലാത്ത രാജന്‍ പുരോഹിതനോട്‌ ആരാഞ്ഞു."രാജപുരോഹിതാ, ഞാന്‍ ഹാന്‍ഡ്‌സം അല്ലേ... നമുക്ക്‌ ഭങ്ങി ഇതു മതിയോ, അതൊ കുറച്ചുകൂടെ വേണൊ?"

കൗശലക്കാരനായ രാജപുരോഹിതന്‍ പറഞ്ഞു, "6 സുന്ദരിമാരെ വീഴ്ത്താന്‍ ഈ സൗന്ദര്യം തന്നെ ധാരാളം, പക്ഷേ എഴാമതൊരു സുന്ദരി വന്നാലാ പ്രശ്നം."

"ഒഹോ! അതിന്‌ ഇനിയിപ്പൊ എന്താ ചെയ്ക? പണ്ടു ചെയ്ത പോലെ മൈസൂര്‍ സാന്‍ഡല്‍ പാലില്‍ ചേര്‍ത്ത്‌, സമം ഫെയര്‍ എവറും, ഫെയര്‍ ആന്‍ഡ്‌ ലൗലിയും ചാലിച്ച്‌ കഴിച്ചാലൊ? " പക്ഷേ അതു കഴിഞ്ഞുള്ള "പള്ളിയിറക്കം" (കക്കൂസില്‍ പോകുക എന്ന് സാധാരണ പറയും) ആണ്‌ ഇത്തിരി കഷ്ടം ട്ടൊ!, ന്നാലും സാരല്യ, ഞാന്‍ സുന്ദരനായാ മതി!" ഒട്ടും സുന്ദരമല്ലാത്തൊരു വളിച്ച ചിരി ചിരിച്ചുകൊണ്ട്‌ രാജാവ്‌ പുരോഹിതനോട്‌ പറഞ്ഞു, "നമുക്ക്‌ ഡോകുമെന്റുകള്‍ തയ്യാറക്കണ്ടേ...."

"പ്രഭോ, നാം ഇന്നീടെ കൂടിയിരിക്കുന്നത്‌ അയല്‍രാജ്യമായ കോഴിയങ്കാട്ട്‌ ദേശം നമ്മളെ ആക്രമിക്കാന്‍ പ്ലാനിംഗ്‌ നടത്തുന്നു എന്നറിഞ്ഞതിനാലാണ്‌... നമ്മുടെ ചാരന്‍ ശ്രീ ചേരന്‍ റിക്വയര്‍മന്റ്‌ സ്റ്റഡീസ്‌ നടത്തി, റിപ്പ്പ്പോര്‍ട്ടുമായി വന്നിട്ടുണ്ട്‌, അവനെ വിസ്തരിക്കട്ടെ രാജന്‍?" പക്രുവാചാര്യന്‍ പറഞ്ഞു.

പക്രുവിന്റെ രസംകൊല്ലിയായ ആ വര്‍ത്തമാനം ഒട്ടും ഇഷ്ടപ്പെടാത്തപോലെ രാജാവ്‌ പറഞ്ഞു, "ഭ! ദേ, ദിങ്ങട്‌ നോക്യേ, നീ എന്റെ തലേല്‍ കേറി കളിക്കണ്ടാ! നിന്റെ പ്രിഷ്ടം താങ്ങാന്‍ ദവിടെ വച്ചിരിക്കുന്ന ദാ പീഠത്തില്‍ കയറി, വായില്‍ വല്ല ചോക്ലേറ്റും തിരുകി മിണ്ടാതിരുന്നോണം. ഈ മുണ്ടിനീര്‍ തിരുനാള്‍ ശശിയോട്‌ കളിക്കാന്‍ അയല്‍രാജ്യം പോയിട്ട്‌ അവന്റെപ്പന്‍ ആന്റപ്പന്‍ പോലും ധൈര്യപ്പെടില്ല, പിന്നല്ലെ! നാം ഇപ്പൊ ശ്രദ്ധിക്കേണ്ടത്‌ നാളെ വരുന്ന സുന്ദരീ കുസുമങ്ങളെ എങ്ങിനെ നന്നായി പരിചയപ്പെടാം, സോറി പരിചരിക്കാം എന്നാണ്‌. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ"

രാജാവിന്റെ മെഗാബാസ്‌ ഉള്ള ശബ്ദം കേട്ട സഭാവാസികള്‍ ഒന്നടങ്കം ഭയന്നു വിറച്ചു, അതു കണ്ട്‌ രാജാവും ഒന്നു ഭയന്നു. അതു പുറത്തു കാട്ടാതെ രാജന്‍ വീണ്ടും തുടര്‍ന്നു..."

ഛായാഗ്രാഹകന്‍ വര്‍ള്ളി തോമയോട്‌ ഉടന്‍ തന്നെ നാളെ അവരെ സ്വാഗതം ചെയ്യാനുള്ള സെറ്റിങ്ങ്സ്‌ തുടങ്ങാന്‍ പറയൂ... കൊട്ടാരത്തിലെ സെന്റ്രലൈസ്ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ ഞാനീ പറയുന്ന പാട്ടുകള്‍ തന്നെ വെക്കണം, എല്ലാം ഏലൂര്‍ റഹ്മാന്‍ കമ്പോസ്‌ ചെയ്തത്‌."

വാടി വാടി നീവാടി..... (ഫിലിം : നീവാടി)

എനിക്കു തരുമോ മുത്തം... (ഫിലിം: എ.ടി.എം)

മുക്കാടാ.. മുക്കാമെടാ ലോല.. (അത്‌ സ്ത്രീമൂലം പുഷ്പനെ ഉദ്ധേശിച്ച്‌ മാത്രമാണ്‌. ഫിലിം - മെന്റല്‍ മാന്‍)

അടുത്തത്‌ ഏത്‌ പാട്ടാണ്‌ വേണ്ടതെന്നോര്‍ത്ത്‌ വെറുതേ തല പുകച്ചുകൊണ്ടിരിക്കുകയായിരുന്ന രാജന്‍ പെട്ടെന്ന് ആ മീറ്റിംഗ്‌ ഹാളിലെ സെന്റ്രലൈസ്ഡ്‌ സൗണ്ട്‌ സിസ്റ്റത്തില്‍ നിന്നും വന്ന വൃത്തികെട്ട ശബ്ധം കേട്ട്‌ ഞെട്ടി!

"മഹാരാജാവ്‌ നീണാള്‍ വാഴട്ടെ! നാളെ ആഗതരാകും എന്നറിയിച്ചിരുന്ന സ്ത്രീമൂലം തിരുനാള്‍ പുഷ്പനും സംഘവും ഇന്നുതന്നെ ഇവിടെ എത്തിച്ചേരുന്നതായിരിക്കും എന്ന് സന്ദേശം ലഭിച്ചിരിക്കുന്നു! അവര്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു രാജന്‍.." കൊട്ടരം ഇന്‍ഫൊര്‍മര്‍ ആണ്‌ അത്‌ വിളിച്ചു പറഞ്ഞത്‌....

രാജന്റെ ഞെട്ടല്‍ വിട്ടുമാറിയില്ല... പെട്ടെന്നെന്തു ചെയ്യണമെന്നറിയാതെ അദ്ധേഹം കുഴങ്ങി... ബ്ലഡ്‌ പ്രെഷര്‍ കൂടി... രാജാവ്‌ മോഹാല്‍സ്യപ്പെട്ട്‌ വരിക്കച്ചക്ക വെട്ടിയിട്ട പോലെ നിലത്ത്‌ ! അതു കണ്ട്‌ രാജ്ഞിയുടെ അന്തപ്പുരവാതില്‍ സ്വപ്നം കണ്ട്‌ ഒരാള്‍ ആ സഭയില്‍ ഇരുന്നു ചിരിച്ചു.... കൊട്ടാരം പ്രധാനമന്ത്രി!

തുടരും...

Get PDF: http://mangalaseri.googlepages.com/

Thursday, November 22, 2007

ആന്റപ്പനും, മനോരമയും, പിന്നെ... (ഭാഗം 1)

(ഈ കഥയും, കഥയിലെ കഥാപാത്രങ്ങളും ജീവിക്കുന്ന ഏതെങ്കിലും വ്യക്തികളോ, അവരുടെ ജീവിതവുമായോ ബന്ധമുള്ളതാണെന്ന് തോന്നിയാല്‍, അത്‌ ഒട്ടും യാദ്രിശ്ചികം അല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍,ഇറ്റ്‌ ഇസ്‌ ബേസ്ഡ്‌ ഓണ്‍ അ ട്രൂ സ്റ്റോറി. )

കൊല്ലവര്‍ഷം 2000, ത്രിശ്ശൂര്‍:
മിലിട്ടറി ഗോപാലേട്ടന്‍ - ജാനകി ദമ്പതികള്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവാന്‍ ഉരുളി കമഴ്ത്തിയതില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ടിട്ടാവണം, നമ്മുടെ ത്രിശൂര്‍ക്കാരന്‍ ആന്റപ്പനും ഒരു ഞായറാഴ്ച്ച ദിവസം കുര്‍ബാന കൂടാതെ പള്ളിമുറ്റത്ത്‌ ഉരുളി കമഴ്ത്തിയത്‌, തനിക്കും ഒരു കുട്ടിയെ കിട്ടാന്‍, പ്രായം 18 തികഞ്ഞ ഒരു പെണ്‍കുട്ടിയെ കിട്ടാന്‍. ഗതികിട്ടാത്ത കടമറ്റത്ത്‌ കത്തനാരുടെ പ്രേതം പോലെ ആ പള്ളിയങ്കണത്തില്‍ വരുന്ന ഒന്നാന്തരം കത്തോലിക്കന്‍ കുസുമങ്ങളെ ലൈന്‍ ഇടാന്‍ വേണ്ടി ഉലാത്താന്‍ തുടങ്ങിയിട്ട്‌ ഇന്ന് വര്‍ഷങ്ങള്‍ ഒരുപാടാകുന്നു, ആന്റപ്പന്റെ നിറവും, മണവുമുള്ള തുടിക്കുന്ന ഹൃദയം കാണാന്‍ അവിടെ അടിച്ചു വാരാന്‍ വരുന്ന കത്രീനപ്പെണ്ണിനു പോലും കഴിഞ്ഞില്ല.

ഈ പരജയത്തിനൊരു കാരണം ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ധോണിയെപ്പോലെ ആന്റപ്പനും പിടികിട്ടിയില്ല. ഏതൊരു പെണ്ണിന്റെയും സ്വപ്നമായ "ഡാര്‍ക്‌ ആന്‍ഡ്‌ ടോള്‍" അല്ലെങ്കിലും, ആ ആനിക്കൊച്ചിന്റെ ലൈനായ സന്ദീപിനേക്കാളും എത്ര ഭേദം.. എന്നിട്ടും എന്തെ കര്‍ത്താവേ...

കൊല്ലവര്‍ഷം 2007, ബാങ്ക്ലൂര്‍ നഗരം:
ആന്റപ്പനിന്നൊരു സോഫ്റ്റ്‌ വെയര്‍ തൊഴിലാളിയാണ്‌. തന്റെ പഴയ ലക്ഷ്യങ്ങള്‍ ഇന്നും സ്വന്തം പേര്‍സിലെ അന്തോണിസ്‌ പുണ്യാളന്റെ പടത്തിനൊപ്പം സൂക്ഷിച്ച്‌ വെച്ചിരിക്കുന്നു. ഒരുപാട്‌ "കിളികള്‍" ഈ നഗരത്തില്‍ തനിക്ക്‌ വേണ്ടിപ്പറക്കും എന്ന സ്വപ്നവുമായി...

ചീഞ്ഞളിഞ്ഞ മൂവാണ്ടന്‍ മാങ്ങ പോലുള്ള മോന്തയുള്ള യമണ്ടന്മാര്‍ ചെമ്പകപ്പൂ പോലുള്ള നോര്‍ത്തിന്റ്യന്‍ പെണ്‍പിള്ളേരുടെ കൂടെ തോളില്‍ കയ്യിട്ട്‌ പോകുന്നത്‌ കാണുമ്പോള്‍, ആന്റപ്പന്‌ ഹൃദയാഖാതം വരും. കൊടിച്ചിപ്പട്ടിയെ ഡാല്‍മേഷന്‍ പട്ടി നോക്കുന്നപോലെയാണ്‌ അവന്മാര്‍ ആന്റപ്പനെ നോക്കുന്നത്‌. ഇതൊക്കെ കാണുമ്പോള്‍ തന്റെ വലയില്‍ വീണില്ലെങ്കിലും, വല്ലപ്പൊഴും ഒന്ന് പഞ്ചാരയടിക്കാനെങ്കിലും കിട്ടിയിരുന്ന ബെറ്റ്‌സിയേയും, ജോമോളെയും അവനോര്‍ത്തു... ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

തന്റെ സുഹൃത്തുക്കളുടെ മയമില്ലാത്ത കളിയാക്കലുകളും, ദിവസവും കേള്‍ക്കുന്ന അവരുടെ പല സക്സ്സസ്‌ഫുള്ളായ ലവ്‌ സ്റ്റോറികളും അവനെ വട്ടുപിടിപ്പിച്ചു. ജോലി ചെയ്യാന്‍ ഒരിക്കലും ഇഷ്ടമില്ലാത്ത ആന്റപ്പന്‍ എല്ലാം മറക്കാന്‍ ചുമ്മാ ജോലി ചെയ്തു... ഓര്‍ക്കുട്ടിലും, ജി-ടാക്കിലും അവന്‍ സ്വന്തം ഫോട്ടൊകള്‍ മാറ്റി മാറ്റി ഇട്ടുനോക്കി. കണ്ണട വെച്ചും, വെക്കാതെയും, ഷര്‍ട്ട്‌ ഇട്ടും ഇടാതെയും... അങ്ങിനെ എന്തെല്ലാം....

കര്‍ത്താവിനെ പതിവില്ലാതെ ധ്യാനിച്ചുകൊണ്ടു കിടന്ന ആന്റപ്പന്‌ പെട്ടെന്നാണൊരു വെളിപാടുണ്ടായത്‌. "ദൈവമേ, ഇതാണോ ഈ ദൈവത്തിന്റെ വിളി.." അവനോര്‍ത്തു...

തന്റെ ശത്രുക്കളുടെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ ഒരേയൊരു വഴിയേ ഇനിയുള്ളൂ... എനിക്കൊരിക്കലും കിട്ടാത്ത ഒരു പ്രണയിനി എനിക്കുണ്ടെന്ന് വരുത്തണം. വിര്‍ച്വല്‍ റിയാലിറ്റി, വിര്‍ച്വല്‍ സെക്സ്‌ എന്നൊക്കെ പറയുമ്പോലെ, എനിക്കും ഒരു വിര്‍ച്വല്‍ പ്രണയിനി! പ്രണയ ദാഹവും, പ്രതികാര ദാഹവും മാറ്റാന്‍ പറ്റാത്ത എന്റെ വരണ്ട മനസ്സിന്‌ തല്‍ക്കാലം ഇതൊരാശ്വാസമവട്ടെ!

ആന്റപ്പന്‍ താനൊരിക്കലും ഉപയോഗം ഉണ്ടാവുമെന്ന് കരുതാത്ത സ്വന്തം ബുദ്ധിയെ അന്ന് വല്ലാതെ മുട്ടിച്ചു... എന്തുണ്ട്‌ വഴി..? പെട്ടെന്ന്, പള്ളിയിലടിക്കുന്ന കൂട്ടമണിപോലെ അവന്റെ മനസ്സില്‍ ഐഡിയ വന്നു... ആ പള്ളിയിലെ മണിയടിക്കുന്ന കപ്യാരച്ചനെ ഓര്‍ത്തുകൊണ്ടവന്‍ പറഞ്ഞു.. "എന്തൊരു ഐഡിയ ആശാനെ..."

തന്റെ കമ്പ്യൂട്ടറില്‍ അവനുപറ്റിയ ഒരു കാമുകിയുടെ മുഖം തിരഞ്ഞു നടന്നു... ഓര്‍ക്കുട്ടില്‍, യാഹുവില്‍... പക്ഷേ ഒന്നും അങ്ങോട്ട്‌ ചേരുന്നില്ല. ഒടുവില്‍ മലയാള മനോരമ ഓന്‍ലൈന്‍ ആന്റപ്പന്റെ വിളികേട്ടു... ഫോട്ടൊ ഗാലറിയില്‍ മോഡല്‍ ഗേള്‍സിന്റെ പേജില്‍ താന്‍ തിരഞ്ഞു നടന്ന ആ മുഖം ആന്റപ്പന്‍ കണ്ടു... ഹിന്ദു പെണ്ണാണ്‌.. പക്ഷേ ഇപ്പൊ വര്‍ഗ്ഗീയം നോക്കാന്‍ പറ്റില്ല... ഇവളെ ഞാന്‍ കെട്ടുന്നൊന്നുമില്ലല്ലൊ!

അടുത്ത പരിപാടി ഈ കൊച്ചിന്റെ അടുത്ത്‌ തന്റെ ഫോട്ടൊ കൂടി ചേര്‍ത്ത്‌ വെച്ച്‌(തന്റെ ഒരു സുഹൃത്തായ ശ്രീ:പുഷ്പന്‍ അടുത്തിടെ ഇങ്ങനെ ഒരു സാഹസം കാട്ടി അവന്റെ കപ്പലണ്ടി വറുക്കാനിട്ടിരിക്കുന്ന ചീനച്ചട്ടി പോലുള്ള മനസ്സിനെ തണുപ്പിച്ചത്‌ അവനോര്‍മ്മവന്നു) എല്ലാ തെണ്ടികള്‍ക്കും മെയില്‍ അയക്കണം. അതു കണ്ട്‌ അവന്മാരുടെ കണ്ണുകള്‍ ലോറി കേറിയ പറത്തവളയുടെ കണ്ണുകള്‍ പോലെ തുറിച്ചു ചാടണം...

പക്ഷേ അവിടെയും ഒരു കുഴപ്പം. ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ ആന്റപ്പനറിയില്ല. നല്ല ഒറിജിനാലിറ്റി വേണമെന്നുള്ളത്‌ നിര്‍ബന്ധം. ഒരു ചെറിയ പാളിച്ച മതി, പണ്ട്‌ ഡബിള്‍ മീനിംഗ്‌ വെച്ച്‌ ജോമോളോറ്റ്‌ സംസാരിച്ചു എന്നുപറഞ്ഞവളുടെ അപ്പന്‍ തല്ലിയ പോലെ യെവമ്മാരെന്നെ തല്ലാന്‍... അതിവിടെ സംഭവിക്കാന്‍ പാടില്ല.

അങ്ങനെയൊരു ധര്‍മ്മസങ്കടത്തില്‍ ഇരിക്കുമ്പോഴാണ്‌, പണ്ട്‌ മണവാളന്‍ ആന്‍ഡ്‌ സണ്‍സ്‌ ഫിനാന്‍സിയേര്‍സിന്റെ ഉടമയായ മണവാളന്‍ ആപത്ഘട്ടത്തില്‍ സഹായിച്ചപോലെ തന്നെ ഇപ്പൊ സഹായിക്കാന്‍ വേറൊരാളുണ്ടെന്നോര്‍ത്തത്‌. മനപ്പിള്ളി പവിത്രന്‍, ചെങ്കളം മാധവന്‍, കടയാടി വര്‍ഗ്ഗീസ്‌ എന്നൊക്കെ പറയുംബോള്‍ ഉണ്ടാകുന്ന രോമാഞ്ചത്തോടെ അവനാപ്പേരോര്‍ത്തു... സുസുക്കി ദിവാകരന്‍!!

തന്റെ ആവശ്യം നടത്തിത്തരാന്‍ പറ്റിയ, വിശ്വസ്തനായ ആളാണ്‌ സുസുക്കി ദിവാകരന്‍ എന്ന് ആന്റപ്പന്‌ നാന്നായി അറിയാം... എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ ആന്റപ്പന്‍ സുസുക്കി ദിവാകരന്‌ മെയില്‍ ടൈപ്പ്‌ ചെയ്തു തുടങ്ങി...

എത്രയും പ്രിയപ്പെട്ട ദിവാകരേട്ടാ...
ഒരുപാട്‌ നാളായി നമ്മളൊന്നു കണ്ടിട്ടും, വിശേഷങ്ങള്‍ പങ്കുവെച്ചിട്ടും. സുഖമാണെന്ന് വിശ്വസിക്കുന്നു. അന്ന് നമ്മളൊരുമ്മിച്ച്‌ ജോലിചെയ്തിരുന്നിടത്ത്‌ അനുവാദമില്ലാതെ ഓവര്‍ടൈം വര്‍ക്ക്‌ ചെയ്തെന്ന് പറഞ്ഞ്‌ ചേട്ടനെ പുറത്താക്കിയതിനു ശെഷം പിന്നെ ഒരു കോണ്ടാക്ക്റ്റും ഇല്ലല്ലൊ...

എന്റെ ദിവാരേട്ടാ..
ഞാന്‍ ഇപ്പൊ ഒരു ചെറിയ പ്രോബ്ലത്തിലാണ്‌. ചേട്ടനു മാത്രമേ എന്നെ രക്ഷിക്കാന്‍ പറ്റൂ... ഈ മെയിലില്‍ ഞാന്‍ എന്റെയും, ഒരു പെണ്‍കുട്ടിയുടെയും ഫോട്ടൊ വച്ചിട്ടുണ്ട്‌. ചേട്ടന്റെ പരമാവധി കഴിവുമെടുത്ത്‌ ആ രണ്ട്‌ പടങ്ങളും ഒന്നാക്കണം, ഒപ്പം ആ കൊച്ചിന്റെ മേത്തൂടെ പോകുന്ന ഒരു വെളുത്ത കാപ്ഷന്‍ (ഇതിനെ വാട്ടര്‍മാര്‍ക്‌ എന്നാണ്‌ വിളിക്കുക എന്ന് പിന്നീട്‌ ദിവാകരന്‍ തന്നെ അവനു പറഞ്ഞു കൊടുത്തുവത്രെ) കൂടി ഒന്നു മാറ്റിത്തരണം.
ചേട്ടന്റെ മറുപടിയും പ്രതീക്ഷിച്ചു കൊണ്ട്‌, വിരിയാന്‍ മുട്ടി നില്‍ക്കുന്ന ഒരു ഹൃദയവുമായി,
ആന്റപ്പന്‍.

ആന്ന് വൈകുന്നേരം, ബാങ്ക്ലുരിലെ മറ്റൊരു സ്ഥലം:
രണ്ടു കൈകള്‍ അപ്പോള്‍ മൈക്രൊസോഫ്റ്റ്‌ ഡോട്‌ നെറ്റ്‌ അപ്പ്ലിക്കേഷന്‍ ഡീബഗ്‌ ചെയ്യുന്നത്‌ നിര്‍ത്തി വെച്ച്‌ ഇ-മെയില്‍ ഇന്‍ബോക്സ്‌ തുറന്നു. അവിടെ അതാ, ആന്റപ്പന്റെ മെയില്‍...

അല്‍പനേരത്തിനു ശേഷം സിനിമാ നടന്‍ നരേന്ദ്രപ്രസാദ്‌ ചിരിക്കുന്ന പോലെ, ദിക്ക്‌ മുഴങ്ങുമാറ്‌ ഒരട്ടഹാസം... ഒരു ഇരയേ കിട്ടിയ പാമ്പിനെപ്പോലെ... സുസുക്കി ദിവാകരന്‍!

തുടരും....മറുപടികള്‍ അയക്കേണ്ട വിലാസം : mangalaseri@gmail.com

Tuesday, November 20, 2007

മങ്കലശ്സേരി ചരിതങ്ങള്‍! അദ്ധ്യായം 1 :

(പലരുടെയും പ്രത്യേക അഭ്യര്‍ഥന മാനിച്ച്‌ ഈ ലക്കം മുതല്‍ ഞങ്ങള്‍ ഒരു പുതിയ ലേഖന പരമ്പര തുടങ്ങുകയാണ്‌, ബാങ്ക്ലൂരുലെ പ്രശസ്തരായ ഒരു കൂട്ടം സൊഫ്റ്റ്‌ വെയര്‍ കൂട്ടുകാരെ പറ്റി, അവരുടെ സ്വന്തം വീടായ മങ്കലശ്ശേരിയിലെ തമാശകളെ പറ്റി..)
മങ്കലശ്സേരി ചരിതങ്ങള്‍! അദ്ധ്യായം 1 :
സ്വന്തം ലേഖകന്‍
‍അതി സമര്‍ദ്ധന്മാരായ ആറ്‌ സുന്ദരന്മാരായ യുവാക്കള്‍ താമസിക്കുന്ന മങ്കലശ്ശേരി. പണപ്പെരുപ്പം കൊണ്ടും, സ്വഭാവത്തിലുള്ള ലാളിത്യം കൊണ്ടും എല്ലാവരുടെയും മനം കവരുന്നു ഈ സുഹൃത്തുക്കള്‍. അയല്‍വാസികളായ പെണ്‍കൊടികള്‍ തല വീണ്ടും വീണ്ടും തോര്‍ത്താന്‍ വീടിനു പുറത്തിറങ്ങുന്നു. മുറിയില്‍ വെളിച്ചമില്ലെന്നു പറഞ്ഞ്‌ അവര്‍ സന്ധ്യാ യാമങ്ങളില്‍ വീടിനു പുറത്തുലാത്തുന്നു... എല്ലാവരുടെയും ലക്ഷ്യം ഈ സുന്ദരക്കുട്ടന്മാരെ മതിവരുവോളം നോക്കി രസിക്കണം. അത്ര തന്നെ!
മങ്കലശ്ശേരിയില്‍ മാത്രമല്ല, ജോലി സ്ഥലത്തും ഇതു തന്നെ ഗതി. എത്ര വലിയ പ്രശ്നങ്ങള്‍ ഉണ്ടായാലും അതു തീര്‍ക്കാന്‍ ഈ ബുദ്ധി രാക്ഷസന്മാര്‍ മതി. സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറിംഗ്‌ ഇവര്‍ക്കൊരു ഹോബി മാത്രം.
ഇനി ഈ വിദ്വാന്മാരെ പരിചയപ്പെടാം.അരാധകരുടെ ശല്യം ഭയന്ന് എവരുടെ ശരിയായ പേരുകള്‍ ചേര്‍ക്കുന്നില്ല.
മങ്കലശ്ശേരി കോമളന്‍: ജോലിയുണ്ട്‌, പക്ഷേ പണിയില്ല. നല്ല തീറ്റയാണ്‌, പക്ഷേ ഒട്ടും വിശപ്പില്ല. പ്രധാന വിനോദം : ഭക്ഷണം, ചാറ്റിംഗ്‌.
മങ്കലശ്ശേരി ദിവാകരന്‍: ജോലിയേ ഉള്ളു. ജോലിയോടുള്ള അതി തീവ്രമായ ആത്മാര്‍ഥത കൊണ്ടാണെന്ന് പറയുന്നു, ഈ മഹാനുഭാവന്‌ പെണ്‍കുട്ടികള്‍ എന്നു പറഞ്ഞാല്‍ അലര്‍ജിയാണ്‌. ജീവിതത്തില്‍ മൊത്തം തന്റേതായ ഒരു "ദിവാകരന്‍ സ്റ്റൈല്‍" ഈ സുഹൃത്തിനു മാത്രം സ്വന്തം.
മങ്കലശ്ശേരി ശശി: തന്റെ ആകാരം കൊണ്ടും, പോക്കറ്റില്‍ കയ്യിടതെ തന്നെ മറ്റ്‌ സുഹൃത്തുക്കളുടെ പോക്കറ്റ്‌ കാലിയാക്കുന്നതിലും അതി സമര്‍ദ്ധന്‍. ചൈനയില്‍ പോയി ഇംഗ്ലീഷ്‌ പറയാന്‍ പഠിച്ച ആദ്യത്തെ വ്യക്തി എന്ന ബഹുമതിയും ഈ സുന്ദരനു സ്വന്തം. ഇവന്‍ മീശ പിരിച്ചാല്‍(മങ്കലശ്ശേരിയില്‍ മീശയുള്ള ഒരേയൊരു വ്യക്തി ഇയാളാണ്‌), അന്ന് മങ്കലശ്ശേരി ഖജനാവില്‍ നിന്നും 500 രൂപയെങ്കിലും കാണാതാവുമെന്നുള്ളത്‌ പരസ്യമായ രഹസ്യം.
മങ്കലശ്ശേരി പുഷ്പന്‍: ഭയങ്കര കലാകാരനാണെന്നാണ്‌ വിശ്വാസം. പണ്ടെങ്ങോ ഒരു പെണ്‍സുഹൃത്ത്‌ കാണാന്‍ സുന്ദരനാണെന്നു പറഞ്ഞതില്‍ നിന്നും കിട്ടിയ ഷോക്ക്‌ ഇന്നും വിട്ടുമാറിയിട്ടില്ല, ഇന്നും തീരാത്ത പ്രവാസം.
മങ്കലശ്ശേരി ആന്റപ്പന്‍: വലിയൊരു ശബ്ധം സ്വന്തമായുണ്ടെങ്കിലും, മനസ്സുകൊണ്ട്‌ ഇന്നും ഒരു ശിശു. പെണ്‍കുട്ടുകള്‍ ഇവിടെയും ഒരു ബലഹീനതയാണ്‌. സ്വന്തമായി ഒരു കാറു വാങ്ങിയതിന്റെ യാതൊരു ഭാവവുമില്ലാത്ത ഈ മനുഷ്യന്റെ പ്രധാന ഹോബി ടിവി - ചലച്ചിത്ര ലോകത്തെ സുന്ദരിമാരെക്കുറിച്ച്‌ പഠിക്കലും, തരം കിട്ടിയാല്‍ അതിനെക്കുറിച്ച്‌ വീമ്പിളക്കലും ആണ്‌. ആധികം ആരും കേള്‍ക്കാത്ത സുന്ദരിമാരെ "സ്വന്തം കുട്ടി" ആക്കി മാറ്റാനും നാണമില്ലത്തവന്‍.
മങ്കലശ്ശേരി പക്രു: സുന്ദരന്‍, സുമുഖന്‍, സുശീലന്‍ എന്നി വാക്കുകള്‍ ഒരിക്കലും ചേരാത്ത ഈ കുട്ടിത്തേവാങ്കിന്റെ പ്രധാന വിനോദം "സണ്‍ മൂസിക്‌" ആണ്‌. സൂപര്‍സ്റ്റാറുകളുടെ കടുത്ത അരാധകാനായ ഈ കുറിയ മനുഷ്യന്‍ ഭാവിയില്‍ ഒരു "സെന്തില്‍" അവാന്‍ ആഗ്രഹം. എ.അര്‍. രഹ്മാന്‍ ഇയാളുടെ നല്ലൊരു സുഹൃത്താണ്‌.
കായികമായും, ബുദ്ധിപരമായും അപാര കഴിവുള്ള ഈ ചങ്ങാതിമാരെക്കുറിച്ച്‌ ആര്‍ക്കും ഒരു തെറ്റായ അഭിപ്രായവും ഇല്ലത്രെ!ഒരു കാറും, 2 ലാപ്റ്റോപും, ഒരു കളര്‍ ടിവി യും, വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും സ്വന്തമായുള്ള ഈ വിരുതന്മാര്‍ വളരെ കുറച്ചുകാലം കൊണ്ടു തന്നെ ഒരുപാട്‌ വളര്‍ന്നിരിക്കുന്നു. അവരുടെ കഠിനാദ്ധ്വാനം ആയിരിക്കും അതിന്റെ പിറകില്‍ എന്നുള്ളത്‌ നിസ്സംശയം പറയാനുകും.
ജോലിക്കു വേണ്ടി ചാവാന്‍ വരെ തയ്യാറായി നില്‍ക്കുന്നവനും, ജോലിയേ ചെയ്യില്ലെന്ന് പറഞ്ഞു നടക്കുന്നവനും ഇവരുടെ കൂട്ടത്തില്‍ പെടുന്നു. അംബാസിഡര്‍ കാറിന്റെ ഒച്ച പോലുള്ള ശബ്ധം ആണ്‌ ഒരാളുടെ പ്രത്യേകതയെങ്കില്‍, വേറൊരാള്‍ക്ക്‌ വലിയൊരു ശരീരവും ചെറിയൊരു ശബ്ദവുമാണ്‌. വലിപ്പക്കുറവില്‍ ഒന്നുമില്ലെന്ന സത്യം പറഞ്ഞു നടക്കുന്നയാളും, തീറ്റയാണ്‌ ജീവിതം എന്ന സമവാക്യം മൂലധനം ആക്കിയവനും ഇക്കൂട്ടത്തില്‍പ്പെടുന്നു.
വല്ലപ്പൊഴും മാത്രം മങ്കലശ്ശേരിയില്‍ എല്ലാവരും ഒത്തുകൂടുന്ന സമയം ഈ വിദ്വന്മാര്‍ പരസ്പരം പാരവെച്ചും, കളിയാക്കിയും, സ്വപ്നത്തില്‍ പോലും പ്രേമിക്കാന്‍ കിട്ടാത്ത സ്ത്രീ എന്നെ പ്രതിഭാസത്തെ കുറിച്ച്‌ എല്ലാമറിയാമെന്ന മട്ടില്‍ വീമ്പിളക്കിയും കഴിച്ചുകൂട്ടുന്നു.
സ്വന്തം കോണ്ടാക്റ്റില്‍ ഉള്ള പെണ്‍കുട്ടികള്‍ ആരൊക്കെയെന്ന് ഒരിക്കലും പറയാത്തവനും,എനിക്കിനി പെണ്‍കുട്ടികളേ വേണ്ടെന്ന് പറയുന്നവനും ഈ മങ്കലശ്ശേരി കുടുമ്പത്തില്‍ പെടുന്നു.
ചൈനയില്‍ പോയി ആക്രിക്കച്ചവടം നടത്തിയതു കണ്ട്‌ കൊതിമൂത്ത മറ്റൊരു രസികന്‍ ഇപ്പൊ കൊച്ചിയില്‍ കച്ചവടം നടത്തുന്നു. എന്തു കച്ചവടം എന്നുള്ളത്‌ അവനുതന്നെ വലിയ നിശ്ചയമില്ല.
കൂടിയാലും കുറഞ്ഞാലും മങ്കലശ്ശേരിയില്‍ എല്ലാവര്‍ക്കും ഒരുമയുള്ളത്‌ ഒരേയൊരു വിഷയത്തില്‍ മാത്രം. "ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ" എന്ന് പണ്ടാരൊ പറഞ്ഞിട്ടുള്ളതു പോലെ, ഉള്ളിലെ വിഷമങ്ങള്‍ ഇവര്‍ പരസ്പരം പറഞ്ഞു തീര്‍ക്കുന്നു.
ഈ 6 വിരുതന്മാരും കൂടി ഒരുമിച്ച്‌ പുറത്തുപോകുന്നത്‌ വിരളം. റൂമില്‍ "മൂട്ട സീസണ്‍" തുടങ്ങുമ്പോഴാണ്‌ പലരും ഉഷാറാവുന്നത്‌. എല്ലാ 3 മാസത്തിലും മൂട്ട ക്ലീനിങ്ങിനു വേണ്ടി നല്ലൊരു തുക മാറ്റി വെക്കാനും ഇവര്‍ മടിക്കാറില്ല, കാരണം ആ ദിവസമാണ്‌ അവര്‍ "ട്രിപ്‌" പ്ലാന്‍ ചെയ്യുന്നത്‌. ആന്റപ്പന്റെ കാറിന്‌ അന്ന് നല്ല പണിയാണ്‌. അതിലിരുന്നു പോകുന്നവര്‍ക്ക്‌ അതിലേറെ പണിയും.ചെറുതൊന്നുമല്ലാത്ത ഇവരുടെ സ്വപ്നങ്ങള്‍ പാതിരാപ്പൂ പോലെയാണ്‌.
ഉറങ്ങുമ്പോള്‍ മുളക്കുന്ന സ്വപ്നങ്ങള്‍ രാവിലെ എണീറ്റ്‌ ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ വാടി വീഴുന്നു.
ഇതൊക്കയായാലും, മങ്കലശ്ശേരിയിലെ ഈ കൂട്ടായ്മ അവരുടെ മറ്റ്‌ സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരവിഷയമായിരിക്കുന്നു. സ്നേഹത്തൊടെ നല്ല കൂട്ടുകാരായി ഇങ്ങനെ വേണം ജീവിക്കാനെന്ന് ഇവര്‍ കാണിച്ചു തരുന്നു, അതിനായി ഇവര്‍ ഒരു വെബ്‌ സൈറ്റും തുടങ്ങിയിരിക്കുന്നു. തുടര്‍ന്നും മങ്കലശ്ശേരി പിള്ളേര്‍ക്ക്‌ നല്ലതുമാത്രം വരാന്‍ നമുക്കേവര്‍ക്കും പ്രാര്‍ഥിക്കാം.
തുടരും.
ഈ പംക്തിയിലേക്ക്‌ നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അയക്കാം. അഭിപ്രായങ്ങള്‍ അയക്കേണ്ട വിലാസം: mangalaseri@gmail.com