Monday, November 24, 2008

മങ്കലശ്ശേരിയിലെ വേട്ടക്കാര്‍

മഴക്കാര്‍ പോയി, ഞങ്ങള്‍ വേട്ടക്കാര്‍ ആയി. അതേ, മക്കാര്‍ വ്വേട്ടക്കാര്‍... പുക്കാര്‍ വേട്ടക്കാര്‍.

രാമാനന്ദ സാഗറിന്റെ രാമായണമോ, മഹാ ഭാരതമോ പ്രേരക ശക്തികളാക്കി, അര്‍ജ്ജുനനേയും, ഭീഷ്മരേയും, ശത്രുഘ്നനനേയും മനസ്സില്‍ ധ്യാനിച്ച്‌, വെള്ളി പൂശിയ വില്ലും, സ്വര്‍ണ്ണം പൂശിയ ഗദകളുമായി ഞങ്ങള്‍ വേട്ടക്കിറങ്ങി... മാര്‍ഗമധ്യേ ശാപമോക്ഷത്തിനായി കിടക്കുന്ന കല്ലുകളും, മരങ്ങളും പ്രതീക്ഷിച്ച്‌, വേട്ട മൃഗങ്ങളെ പ്രതീക്ഷിച്ച്‌ ഹവായി ചപ്പലും, ബജാജ്‌ പള്‍സറും എടുത്ത്‌ ഞങ്ങള്‍ യാത്ര തുടങ്ങി.

പുഷപന്‍, ശശി, ദിവാരന്‍, പക്രു. പടയേ നയിച്ചിരുന്നത്‌ പുഷ്പനായിരുന്നു. വേട്ടയില്‍ കൂടുതല്‍ പരിചയ സമ്പന്നന്‍, ആപത്ത്‌ എവിടെ, എങ്ങിനെ പതിയിരിക്കുമെന്ന് മണത്തറിയുന്നവന്‍.

നാല്വര്‍ സംഘം അങ്ങിനെ വനാതിര്‍ത്തിക്കുള്ളിലെത്തി. നാലു പേരും ആകെ പകച്ചു നിന്നു. എന്ത്‌ ചെയ്യണം, എങ്ങോട്ട്‌ നീങ്ങണം എന്നറിയാതെ.

പുഷ്പന്‍ ഒരോ ചുവടും സാവധാനത്തില്‍ മുന്നോട്ട്‌ വെച്ച്‌, പിറകില്‍ വരുന്നവര്‍ക്ക്‌ മുന്നേറുവാന്‍ സന്ദേശം കൊടുത്തുകൊണ്ടിരുന്നു.

"ഡാ, രണ്ട്‌ രീതിയില്‍ നമുക്ക്‌ വേട്ടയാടാന്‍ പറ്റും. ഒന്ന്, ഒന്നും അലോജിക്കാതെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച്‌ കടന്നാക്രമിക്കുക. അല്ലെങ്കില്‍, ഒരുപാട്‌ സമയമെടുത്ത്‌ എല്ലാ ആക്രമണ വിദ്യകളും അഭ്യസിച്ച്‌ വേട്ടയാടുക. രണ്ടിലും ജയം കണ്ടു തന്നെ അറിയണം. ചെലപ്പോ വേട്ടമൃഗം നമ്മെ വേട്ടയാടാനും മതി."

"ഉം..." ബാക്കി മൂന്ന് പേരും തല കുലുക്കി.

"ഡാ പുഷ്പാ, ഈ ഗൂഗിള്‍ മാപ്പില്‍ ഇങ്ങനെ ഒരു വഴി കാണിക്കുന്നില്ലല്ലോ? നമുക്ക്‌ വഴി തെറ്റിയൊ?" ദിവാരനൊരു സംശയം.

"ഇല്ലെഡ. നമുക്ക്‌ സ്ഥിരം വഴികള്‍ മാറ്റി പിടിക്കാം. എല്ലാവരും ഒരേ വഴികളിലൂടെ സ്ഥിരം പോയി, ഇപ്പോ വേട്ട മൃഗങ്ങളൊന്നും ആ വഴി വരുന്നില്ല." - പുഷ്പന്‍.

"അങ്ങിനെ പറയാന്‍ പറ്റില്ല. കാര്യം ഞാന്‍ ഒന്ന് രണ്ട്‌ തവണയേ വേട്ടക്കിറങ്ങിയിട്ടുള്ളൂ എങ്കിലും, ആ വഴിയിലും മൃഗങ്ങള്‍ തടയുന്നുണ്ട്‌."

"എന്നിട്ടെന്തുണ്ടായി? നീ എയ്ത അമ്പുകള്‍ അബദ്ധത്തില്‍ പോലും ഏതെങ്കിലും ഒരു കോഴിയുടെ മേത്തെങ്കിലും കൊണ്ടോ? അന്ന് നീ മര്യാദക്ക്‌ അഭ്യസിക്കാതെ, ഇപ്പോ കിട്ടും എന്നും പറഞ്ഞ്‌ കാട്ടിലേക്കോടി പ്പോയല്ലോ..." - പുഷ്പന്‍.

"ഡാ പിള്ളാരെ, മിണ്ടാതെ നടക്കിന്‍. ശബ്ദമുണ്ടാക്കിയാ ചെലപ്പോ..." അത്‌ പറഞ്ഞത്‌ ശശിയാണ്‌. ശശി തുടര്‍ന്നു.

"കാര്യം എനിക്ക്‌ വേട്ടയില്‍ യാതൊരു പരിചയവും ഇല്ല. വേട്ട അഭ്യാസം തുടങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കിലും, ഇന്ന് ഞാനായിട്ട്‌ ഒരു അമ്പ്‌ പോലും എയ്യില്ല. എങ്കിലും പറയാം, ഇതൊക്കെ ഒരു ലക്ക്‌ ആണെടാ. നീ എങ്ങിനെയൊക്കെ അമ്പെയ്താലും, വല വെച്ചാലും ഇര കുടുങ്ങണമെങ്കില്‍ ഭാഗ്യം, സമയം ഇതൊക്കെ ഒത്ത്‌ വരണം. പണ്ട്‌ കോമളന്‍ വളപ്പിലൂടെ നടന്ന് പോയപ്പോള്‍ മുന്നില്‍ കിടന്ന മച്ചിങ്ങ ചുമ്മാ കാലു കൊണ്ട്‌ തട്ടിത്തെറിപ്പിക്കുകയും, ആ മച്ചിങ്ങ കൊണ്ട്‌ കോഴിയെ പിടുങ്ങാന്‍ വന്ന കുറുനരിയുടെ തലയില്‍ കൊള്ളുകയും, അത്‌ വടിയാവുകയും ചെയ്തില്ലേ. എന്നിട്ടവന്‍ അത്‌ കാട്ടില്‍ പോയി പിടിച്ചതാണെന്നും പറഞ്ഞ്‌ വീമ്പടിച്ചെങ്കിലും, കാര്യം നടന്നോ... അതാണെടാ ടൈം."

"ഹും, ഞാനേതായാലും പുതിയ അമ്പും വില്ലും വാങ്ങി വെച്ചിട്ടുണ്ട്‌. ഈ ഞായറാഴ്ച മുതല്‍ അഭ്യസിച്ചു തുടങ്ങണം. പുഷ്പാ, ഞാന്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന അഭ്യാസമുറകള്‍ മാത്രം പഠിച്ചാല്‍ മതിയോ... അതോ തുടക്കം മുതല്‍ എല്ലാം പഠിക്കണോ?" അത്രയും നേരം മീണ്ടാതിരുന്ന പക്രു ചോദിച്ചു.

"ഡ, നിന്റെ കയ്യില്‍ എത്ര സമയം ഉണ്ട്‌? കുറച്ചേ ഉള്ളൂ എങ്കില്‍ പ്രധാനപ്പെട്ട ചില മുറകള്‍ പഠിച്ച്‌, കാട്ട്‌ മൃഗങ്ങളെ ഒളിഞ്ഞിരുന്ന് ആക്രമിക്കാം. അല്ലെങ്കില്‍ പതുക്കെ എല്ലാം പഠിച്ച്‌ ഉത്തമനായി വേട്ടക്കിറങ്ങാം. രണ്ടിലും നേരത്തേ ശശി പറഞ്ഞ സാധനമാണ്‌ ഇമ്പോര്‍ട്ടന്‍ഡ്‌. ടൈം!"

"ശരി പുഷ്പാ... അങ്ങിനെ അയിക്കോട്ടെ."

അത്‌ കേട്ട ശശി തുടങ്ങി.

"എന്റെ കയ്യില്‍ അഭ്യസിക്കാനുള്ള സകല ആയുധങ്ങളും ഉണ്ട്‌. പക്ഷേ മങ്കലശ്ശേരിയില്‍ മനസ്സമാധാനമായൊന്ന് അഭ്യസിക്കാന്‍ പറ്റണ്ടേ... ഉറുമി ഒന്ന് വലിഞ്ഞ്‌ ചുഴറ്റാന്‍ പോലുമാകുന്നില്ല. ഉടവാള്‍ ഉരയില്‍ നിന്നുമൂരിയിട്ട്‌ തന്നെ ദിനങ്ങളായി. തുരുമ്പെടുത്ത്‌ കാണുമോ ദൈവമേ..."

പുഷ്പന്‍: "ഇനി സൂക്ഷിക്കണം. ഈ സമയത്ത്‌ വേട്ടയാടാന്‍ ആര്‍ക്കും അധികം മൃഗങ്ങളെ കിട്ടില്ല. അതിനാല്‍ ഉള്ളവയെ സമര്‍ദ്ധമായി പിടിക്കണം. എങ്ങാനും പിടിക്കാന്‍ ചാന്‍സ്‌ കിട്ടിയാല്‍, പിന്നെ വിടരുത്‌. എങ്ങിനെയെങ്കിലും, എന്തൊക്കെ സര്‍ക്കസ്സ്‌ കാണിച്ചാലും, ജീവന്‍ പോയാലും അത്‌ വിടരുത്‌."

ദിവാരന്‍: "പുഷ്പാ, ഞാനീ പള്‍സറും, പ്ലേ സ്റ്റേഷനും ഉപയോഗിച്ച്‌ ഒന്ന് വേട്ടയാടിയാലോ..."

പുഷ്പന്‍: "നോക്കൂ. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ പള്‍സറിനേക്കാള്‍ നല്ലത്‌ മാരുതി ജിപ്സിയാണ്‌. വമ്പന്‍ ഇരകളെ കണ്ടാല്‍ അതില്‍ പാഞ്ഞ്‌ ചെന്ന് പിടിക്കാമല്ലോ."

പക്രു: "അല്ലാ, ഞാനീ ഐപോഡ്‌ വെച്ച്‌ നല്ല പാട്ട്‌ കേള്‍പ്പിച്ച്‌ മാനിനേയും, മയിലിനേയും ഇങ്ങോട്ട്‌ വരുത്താന്‍ നോക്കിയാലോ?"

ശശി: "കാത്തിരുന്നോ.. ഇപ്പോ വരും. കഴിഞ്ഞയാഴ്ച്ച ഞാന്‍ ഒറ്റക്കൊരു വേട്ടക്കിതുപോലെ പോയതാ. മഴയത്ത്‌ കുടുങ്ങി, ആകെ ചളകൊളമായതല്ലാതെ, ഒരു കോപ്പും വേട്ടയാടാന്‍ പറ്റിയില്ല. അപ്പോഴല്ലേ അവന്‍ അതിങ്ങോട്ട്‌ വരുമെന്നും പറഞ്ഞിരിക്കുന്നത്‌."

പുഷ്പന്‍: "അഹങ്കാരം പറയുകയല്ല, എന്റെ ജീവിതത്തില്‍ ആദ്യമായി പോയ വേട്ടയില്‍ ഞാനൊരു എമണ്ടന്‍ സിംഹത്തിനെ അമ്പെയ്ത്‌ വീഴ്ത്തിയതാ. ആദ്യ രണ്ട്‌ ആമ്പും അവന്റെ തലയില്‍ തന്നെ കൊണ്ടപ്പോ ഞാന്‍ കരുതി അവന്‍ ചത്തെന്ന്. ആ സന്തോഷത്തില്‍ അല്‍പ്പം വെള്ളം കുടിക്കാന്‍ പോയ ഞാന്‍ തിരിച്ച്‌ വന്നപ്പ്പ്പോ കണ്ടത്‌ സിംഹത്തിന്റെ ഏതാനും പൂടകള്‍ മാത്രം."

പക്രു: "ഇതൊന്നും അത്ര വലിയ സംഭവമേ അല്ല മക്കളെ. ഈ ഞാനും ആദ്യം പോയ വേട്ടയില്‍ ഒന്നൊന്നര ഒരു മാനിനെ കോന്നിട്ടതാ. പിന്നെ നോക്കിയപ്പോ മാനിനൊരു എടുപ്പ്‌ പോരാ. സോ, അവിടെ ഇട്ടിട്ടു പോന്നു."

പെട്ടെന്ന് എതാനും വാരകള്‍ക്കകലെ എന്തോ അനങ്ങുന്ന ശബ്ദം പുഷ്പന്‍ കേട്ടു.

നാലു പേരും ശ്രദ്ദിച്ച്‌, അവിടെക്ക്‌ നോക്കി നിന്നു.

പുഷ്പന്‍: "ശ്‌..ശ്‌... അത്‌ ആനയാണെന്ന് തോനുന്നു. ഒറ്റയാന്‍. വില്ലുകള്‍ കുലച്ച്‌ പിടിക്കുവിന്‍. അതിനെ കണ്ടാലുടനെ മസ്തിഷ്കം നോക്കി തൊടുക്കണം. ശ്രദ്ദിച്ച്‌ നില്‍ക്കുവിന്‍. ഭയപ്പെടരുത്‌"

നിശബ്ദത. കരിയിലകള്‍ ചവിട്ടി മെതിക്കുന്ന ശബ്ദം കൂടിക്കൂടി വന്നു. നാലു പേരും ശ്വാസം വിടാതെ, കാതുകള്‍ കൂര്‍പ്പിച്ച്‌ നിന്നു...

പെട്ടെന്ന് ആ വശത്തു നിന്നും എന്തോ ഒരു സാധനം അതിവേഗത്തില്‍ നാലുപേര്‍ക്കുന്‍ നേരേ പാഞ്ഞ്‌ വന്നു.

അതൊരു കുന്തമായിരുന്നു. സ്വര്‍ണ്ണം പൂശിയ കുന്തം. തലനാരിഴക്ക്‌ ആ കുന്തം ശശിയുടെ തലക്ക്‌ മിതേ കൂടി പോയി ഒരു മരത്തില്‍ തറച്ചു നിന്നു.

പക്രു: "ഡാ, ആന കുന്തമെറിയോ"

ദിവാരന്‍: "അത്‌ ആനയല്ലേടാ. വേറെന്തോ ആണ്‌"

ശശി: "വേറെ എന്ത്‌? എന്തായാലും കുന്തമെറിയുന്ന കാട്ടുമൃഗം ഉണ്ടോ?"

പുഷ്പന്‍: "നിര്‍ത്തെടാ മണ്ടന്മ്മാരേ. അത്‌ വല്ല ചിമ്പാന്‍സിയോ, മനുഷ്യക്കുരങ്ങോ മറ്റോ ആയിരിക്കണം. മുമ്പ്‌ വന്ന നായാട്ടുകാര്‍ ആക്രമിക്കുന്നത്‌ കണ്ട്‌ അതുപോലെ ചെയ്യുന്നതാവും. എന്തായാലും നല്ല പരിചയമുള്ള പോലെയാണ്‌ അത്‌ കുന്തമെറിഞ്ഞത്‌"

പുഷ്പന്‍ രണ്ടും കല്‍പ്പിച്ച്‌ മുന്നോട്‌ നീങ്ങി.

"ഡാ... വേണ്ടാ.. പോകണ്ടാ..." ബാകി മൂന്നുപേരും കരഞ്ഞു പറഞ്ഞു. പുഷ്പന്‍ അത്‌ മൈന്‍ഡാക്കാതെ ഉറിപ്പിടിച്ച വാളുമായി മുന്നോട്ട്‌ നടന്നു.

പെട്ടെന്ന് "ഇത്തവണ ഞാന്‍ ജയിക്കുമെടാ...." എന്നലറി വിളിച്ച്‌, ആ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും നീണ്ട്‌ മെലിഞ്ഞ ഒരല്‍ഭുത ജീവി പുഷ്പനു നേരേ ചാടി വീണു...

എന്താണ്‌ സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുന്നേ ആ ജീവി പുഷ്പന്റെ കഴുത്തില്‍ വാള്‍ മുന ചേര്‍ത്ത്‌ വെച്ചു...

പെട്ടെന്നാണ്‌ പുഷ്പന്‍ ആ ജീവിയുടെ കയ്കള്‍ ശ്രദ്ധിച്ചത്‌... മനുഷ്യന്റെ കയ്കള്‍!

പുഷ്പന്‍ അതിന്റെ മുഖത്തേക്ക്‌ നോക്കി...

കരി വാരിത്തേച്ച്‌, പ്ലാവിലത്തൊപ്പിയും വെച്ച്‌ തന്റെ മേല്‍ ചാടി വീണത്‌ ഒരു മനുഷ്യനായിരുന്നു.

പുഷ്പന്‍ വീണ്ടും സൂക്ഷിച്ചു നോക്കി...

പെട്ടെന്ന് ആ മനുഷ്യ രൂപം സംസാരിച്ചു,

"ങേ... ഇവനോ... ഡാ പുഷ്പാ, ഇത്‌ ഞാനാടാ ആന്റപ്പന്‍..."

"ഒഹോ.. അപ്പോ നീ പിന്നെയും നായാട്ടിനിറങ്ങിയോ..."

"ഉവ്വെടാ.. ഞാന്‍ നല്ലൊരു കോളൊത്തു എന്ന് കരുതി ചാടി വീണതാ. നിങ്ങളായിരുന്നോ..."

"ഹും.."

"എന്നിട്ട്‌ എന്തെങ്കിലും തടഞ്ഞോ?"

"ഇല്ലെടാ... ഇനിയും ശ്രമിക്കണം"

"ന്നാ വാ, നമുക്കൊരുമിച്ച്‌ വേട്ടക്കിറങ്ങാം"

അങ്ങിനെ അവര്‍ അഞ്ച്‌ പേരും കൂടി കാടിന്റെ നടുവിലേക്ക്‌ നടന്നു തുടങ്ങി. പുതിയ വേട്ടയാടല്‍ തന്ത്രങ്ങളും, മന്ത്രങ്ങളും അലോജിച്ച്‌, ജയിക്കാനായി...

പിങ്കുറിപ്പ്‌: ഞങ്ങളിന്നും നല്ലൊരു ജോലിക്കായി വേട്ടയിലാണ്‌. അതില്‍ നിന്നും ഉരുത്തിരിഞ്ഞ വിഷമങ്ങളും, കണ്ണിരും ഈ കഥക്ക്‌ തറക്കല്ലായി.

Wednesday, November 12, 2008

മുണ്ഢനം ചെയ്ത മണ്ടകള്‍

അങ്ങിനെ ഒരു കാര്യം പക്രൂനും ശശിക്കും മനസ്സിലായി. തല മൊട്ടയടിച്ചാലും, ജന്മനാ ഉള്ള ലുക്ക്‌ ഒട്ടും മെച്ചപ്പെടില്ലാ എന്ന്. മാത്രവുമല്ല, ചാണക വെള്ളത്തില്‍ തവളമൊട്ടകള്‍ പോലെ ആകെ ചളകൊളമായി അവമ്മാരുടെ തിരുതലകള്‍.

ജീവിതത്തില്‍ ആദ്യമായി തലവടിക്കുന്ന ശശിക്ക്‌ തലക്കുള്ളില്‍ എന്താണുണ്ടാവുക എന്നറിയാന്‍ പണ്ടേ താല്‍പര്യമുണ്ടായിരുന്നു. ആശാരി ചിന്തൂരിടുന്ന മാതിരി ബാര്‍ബര്‍ നാലു വടി വടിച്ച്‌ ശശിയുടെ തല വാഗമണ്ണിലെ മൊട്ടക്കുന്നുകളേ പോലെ മനോഹരമക്കി.

എല്ലാം കഴിഞ്ഞ്‌ കണ്ണാടിയില്‍ നോക്കിയ ശശി ഞെട്ടിത്തരിച്ചുപോയി.

തന്റെ തലയിലതാ പല രാജ്യങ്ങളുടെയും മാപ്പുകള്‍. അതിലെരെണ്ണത്തിന്‌ ആഫ്രിക്കന്‍ ഭൂഗണ്ഡത്തിനെ ആകൃതി ഉള്ളതായും ശശിക്കു തോന്നി.

"ദൈവമേ... ഇനി ഇതു വല്ല അടയാളവാക്കോ മറ്റോ ആണോ?"

ശശി അറിയാതെ ചോദിച്ചു.

"ഏയ്‌... അല്ലെഡാ.. നീ തലയില്‍ 666 എന്ന് എഴുതിയിട്ടുണ്ടൊ എന്ന് നോക്ക്യേ." പക്രു പറഞ്ഞു.

"അതെന്താ ഡാ 666?? അങ്ങിനെയൊന്നും എന്റെ തലയില്ലാ ഡാ.. ന്നാലും ഈ മാപ്പുകള്‍...?"

അങ്ങിനെ അശാന്മാര്‍ മങ്കലശ്ശേരിയിലെത്തി.

വെളിച്ചത്തില്‍ പരസ്പരം തല നോക്കിയപ്പോഴാണ്‌ പിടികിട്ടിയത്‌, തലയില്‍ ഭൂപടങ്ങളല്ല, 26 വര്‍ഷങ്ങള്‍ തലപുകച്ചതു കൊണ്ടുണ്ടാക്കിയ "തല വരകളും", താരന്‍, പേന്‍, ഉറുമ്പ്‌, ചെതുമ്പല്‍ തുടങ്ങിയ പ്രാണികളുടെ വീടുകളുടെ അടിത്തറകളുമാണെന്ന്.

തിളങ്ങുന്ന രണ്ട്‌ മൊട്ടകളും മുടി വളരാന്‍ കാത്തിരിപ്പു തുടങ്ങി.

ശശി പുതിയ ഹെയര്‍ സ്റ്റെയില്‍ ആക്കൂമത്രേ. ആയിക്കൊട്ടെ.

മൊട്ടകളുടെ ചിത്രം താഴെ (പരിചയമുള്ള പെണ്‍കുട്ടികളേ ഭയന്ന് ചിത്രം അവ്യക്തമാക്കിയിട്ടുണ്ട്‌)

Friday, November 7, 2008

ശശിമുണ്ഢനം

കൊല്ലം 1997, തിരൂറാംകൂര്‍:
പത്താം ക്ലാസില്‍ പുതുതായി എത്തിയ സവിത എന്ന പെണ്‍കുട്ടിയേ ശശി തുടക്കത്തില്‍ അധികം ശ്രദ്ധിച്ചിരുന്നില്ല. കണക്ക്‌ പരീക്ഷയില്‍ ലവള്‍ക്കും, ശശിക്കും അമ്പതില്‍ അമ്പതും കിട്ടിയപ്പോഴാണ്‌ തനിക്കൊരെതിരാളി എന്ന നിലയില്‍ അവളെ ശശി നോട്ട്‌ ചെയ്തത്‌.

ങാഹാ.. എന്നാ അവളോടൊന്ന് മുട്ടിയിട്ട്‌ തന്നെ കാര്യമെന്ന് കരുതിക്കൂട്ടി ചെന്ന ശശിയെ എതിരേറ്റത്‌,

"ഹാ.. ശശി, നിനക്കും അമ്പതിലമ്പതാ ലെ...?"

എന്ന അമ്പലത്തിലെ മണിനാദം പോലുള്ള ശബ്ദമാണ്‌. ആവളുടെ മുഖത്തുനിന്നും സി.എഫ്‌.എല്‍ പ്രാകാശം പോലെ എന്തോ ഒന്ന് വന്നിരുന്നു. ഉണ്ണിയപ്പമുണ്ടാക്കാന്‍ കൊത്തിവെച്ച ഒണക്കത്തേങ്ങാപ്പൂളിന്റെ ഷേപില്‍ അവളുടെ നെറ്റിയില്‍ ചന്ദനക്കുറി, വെയിലടിച്ചു തിളങ്ങുന്ന മിനുസമുള്ള കവിളുകളില്‍ കുഴിയാനക്കുഴികള്‍...

ശശിയുടെ മനസ്സ്‌ അതിലോലമായിപ്പോയി.

"നീയേതാഡീ..." എന്ന് ചോദിക്കാന്‍ ചെന്ന ശശിയുടെ വായില്‍നിന്നും വന്നത്‌,

"സവിതാ ന്നാ ല്ലേ പേര്‌... ഫുള്‍ മാര്‍ക്കാണല്ലോ... കണ്‍ഗ്രാജുലേഷന്‍..." എന്നായിരുന്നു.

ചിരിച്ചുകൊണ്ടവള്‍ തിരിഞ്ഞു നടന്നപ്പോളും ശശിയുടെ കണ്ണുകള്‍ പെടയെ പിന്നില്‍ നിന്നും നോക്കുന്ന പൂവന്റെ പോലെയായിരുന്നു. ചിക്കന്‍ ലെഗ്ഗും, കബാബും, തന്തൂരിയും മറ്റും ശശിയുടെ മനസ്സില്‍ തമ്പ്‌നെയിലുകളായി വന്നു പോയി.

അന്നുമുതല്‍ ശശി മോഹന്‍ലാലിന്‌ തന്മാത്രയില്‍ വന്ന അസുഖം ഉള്ളവനെപ്പോലെയായി. സദാ സമയവും അവളെ കുറിച്ചും, അവളുടെ അതിപ്രസരിതമായ അങ്കലാവണ്യത്തെക്കുറിച്ചും അതുഗാഢമായ ചിന്തകളിലാണ്ടു. കണക്കിലും, സോഷ്യല്‍ സയന്‍സിലും അവന്‍ അവളുടെ ഫിസിക്സും, കെമിസ്റ്റ്രിയും കൂട്ടിക്കുഴച്ചു. പഴയതെല്ലാം മറന്നുപോയി.

തൂങ്ങിക്കിടക്കുന്ന ആട്ടിറച്ചി നോക്കിനില്‍ക്കുന്ന കൊടിച്ചിപ്പട്ടിയേപ്പോലെ, അവന്‍ അവളെക്കുറിച്ച്‌ സ്വപ്നങ്ങള്‍ കണ്ട്‌ കിടന്നു.

ക്ലാസിലെ ഫസ്റ്റായ, എല്ലാ വിഷയങ്ങള്‍ക്കും ഒരു മാര്‍ക്കുപോലും ചോര്‍ന്നുപോകാതെ വാങ്ങുന്ന സമര്‍ദ്ധനായ ശശി,പിന്നീട്‌ കുതിരാന്‍ കേറുന്ന പാണ്ടിലോറിപോലെയായി. ശരീരത്തിലെ ഹോര്‍മോണിന്റെ അതിപ്രസരം കോണ്ട്‌ പത്താം ക്ലാസിലേ കട്ടിമീശ വന്ന ശശിക്ക്‌, അവളോട്‌ വല്ലാത്തൊരാക്രാന്തം തോന്നി. പ്രായത്തിന്റെ പ്രത്യേകതകൊണ്ട്‌ ശശി ആ ആക്രാന്തത്തിനെ "പ്രേമം" എന്ന ചെല്ലപ്പേരിട്ട്‌ വിളിച്ചു.

അവളുടെ ഒരു നോട്ടത്തിനായി, അവള്‍ തന്നെയൊന്ന് ശ്രദ്ധിക്കാനായി ശശി രാപ്പകല്‍ പണിയെടുത്തു.

നനവ്‌ വന്നിടിഞ്ഞ എലിമാളത്തിന്റെ ഫ്രണ്ട്‌ പോലുള്ള മൂക്കിനടിയില്‍ 12 മെഗാപിക്സല്‍ റെസലൂഷനില്‍ ഉള്ള കറുകറുത്ത മീശ. മുകളില്‍, 'ന', 'ഋ' എന്നീ അക്ഷരങ്ങളുടെ പകുതികള്‍ കൂട്ടിവെച്ച പോലെ ഷേപ്പുള്ള നെറ്റിയും, മുടിയും. ഇതുരണ്ടുമാണ്‌ ശശിയുടെ ബ്രാന്‍ഡ്‌ സിംബല്‍സ്‌. ചെത്തിമിനുക്കിയും, ചെകഞ്ഞു വെച്ചും, വടിച്ചൊടിച്ചും ശശി അതിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചു.

ദിവസങ്ങള്‍ നീങ്ങി. അവളുടെ മാര്‍ക്കും, നിലവാരവും കൂടിവരുകയും, ശശിയുടെ മാര്‍ക്കും, സ്വഭാവവും അലമ്പായി വരുകയും ചെയ്തുകൊണ്ടിരുന്നു. ശശിയോട്‌ സംശയങ്ങള്‍ ചോദിക്കാന്‍ വരാറുള്ള ആണ്‍പിള്ളേര്‍ അവസരം അസാരം ബുദ്ധിപരമായി മുതലെടുത്ത്‌ അവളോട്‌ പോയി സംശയങ്ങള്‍ ചോദിച്ചു. ഒരോ തവണ സംശയം ചോദിക്കുമ്പൊഴും അവര്‍ക്ക്‌ കുടുതല്‍ സംശയങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പക്ഷേ അതൊന്നും പഠിക്കുന്ന വിഷയത്തിനേകുറിച്ചല്ലായിരുന്നു എന്നു മാത്രം.

"ശശീ... നീ എന്താ വെഷ്മിച്ചിരിക്കാണോ?"

ഡസ്കില്‍ കയ്കള്‍ വെച്ച്‌ അതിന്റെ മേലേ തല ഉരുണ്ടുപോകാതെ വെച്ച്‌ വിഷാദമൂകനായി കിടക്കുമ്പോഴാണ്‌ അവനാ ശബ്ദം കേട്ടത്‌

അതവളായിരുന്നു. സവിത. ഒരു കള്ളച്ചിരിയോടെ അവന്റെയടുത്ത്‌ അവള്‍ വന്നിരുന്നു.

"എന്തു പറ്റീ ഡാ...? രാവിലെ ഒന്നും കഴിച്ചില്ലേ?"

തന്റെ മനസ്സ്‌ ഒട്ടും മനസ്സിലാക്കാതെയുള്ള അവളുടെ ആ സംസാരം ശശിയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു.

"സവീ... നിനക്കെന്നെ മനസ്സിലാവുന്നില്ലേ?" ഇനിയും അടക്കിപ്പിടിക്കാന്‍ കഴിയാതെ ശശി ചോദിച്ചു.

അവള്‍ നിശബ്ദമായി തറയിലേക്കും, അവന്റെ തലയിലേക്കും നോക്കി.

"എനിക്കറിയാം ശശീ. പക്ഷേ എനിക്കങ്ങനെയൊന്നുമില്ലാ. എന്നെ ഒരു പെങ്ങളായിട്ട്‌ കണ്ടൂടെ നിനക്ക്‌?"

"ഇല്ല. എനിക്കതാവില്ല. ഞാന്‍ ജീവിതത്തില്‍ ഒരാളെയേ ഇഷ്ടപ്പെട്ടുള്ളൂ. അത്‌ നീയാ"

"വേണ്ട ശശി. അത്‌ ശരിയാവില്ല."

"എന്തേ ശരിയാവില്ല? എന്നെ നിനക്കിഷ്ടല്ലാ? എന്നെ കാണാണ്‍ കൊള്ളില്ലാത്തോണ്ടാ?" ശശി ഒറ്റ ഷോട്ടില്‍ ഒരുപാടെണ്ണം തൊടുത്തു.

"അതോണ്ടല്ല. എനിക്ക്‌ നിന്നെ ഇഷ്ടാ... അതെന്തോണ്ടാ ന്നാറിയോ, എനിക്ക്‌ മീശേള്ള ചെക്കമ്മരെയാ ഇഷ്ടം. നിന്റെ ഈ കട്ടിമീശ എന്തു രസാ കാണാന്‍ ന്നറിയോ. നീയറിയാതെ എത്ര വട്ടം ഞാനത്‌ നോക്കിയിരിന്നിട്ടുണ്ട്‌ ന്നറിയോ. പിന്നെ നിന്റെയോ ഹെയര്‍ സ്റ്റെയിലും എനിക്കിഷ്ടാ. വേറെ ആര്‍ക്കും ഇല്ലാത്ത ഒരു സ്റ്റെയില്‍. പക്ഷേ ഇതൊക്കെ നിന്നോട്‌ പറഞ്ഞാ നീ എന്നെ തെറ്റിദ്ധരിച്ചലോ ന്ന് വെച്ചിട്ട ഞാനൊന്നും മിണ്ടാത്തെ."

ശശിയുടെ കണ്ണുകള്‍ സൂര്യാ ടിവി യുടെ സിമ്പലിനെ പോലെ വിടര്‍ന്നു. അവന്റെ ശരീരത്തിലെ രോമങ്ങള്‍ മുള്ളന്‍പന്നിയുടെ പോലെ മേലോട്ടുയര്‍ന്നു. അവള്‍ തന്റെ മുടിയും, മീശയും ഇഷ്ടാണെന്ന് പറഞ്ഞിരിക്കുന്നു. അവന്‌ സന്തോഷം കൊണ്ടിരിക്കാന്‍ വയാതായി.

"ങേ... അപ്പോ... അപ്പോ നിനക്കെന്നെ... ഇഷ്ടാണോ?"

"ഇഷ്ടമൊക്കെയാണ്‌. പക്ഷേ ആ രീതിയിലുള്ള ഇഷ്ടമൊന്നുമല്ല."

എത്രയാലോജിച്ചിട്ടും അതേതു രീതിയിലുള്ള ഇഷ്ടമാണെന്ന് ശശിക്ക്‌ മനസ്സിലായില്ല.

ശശി പിന്മാറിയില്ല. അവന്‍ അവളുടെ പിന്നിലും, മുന്നിലും, സൈഡുകളിലും വിടാതെ കൂടി. അവന്‍ പരീക്ഷകളില്‍ തോല്‍ക്കുകയും, ടിച്ചര്‍മാരുടെ ശത്രുവാകുകയും ചെയ്തു.

മകന്റെ തലയിലെ ഗ്രാഫ്‌ തേങ്ങ വീഴുന്ന പോലെ താഴേക്ക്‌ അതിവേഗത്തില്‍ പോകുന്ന കണ്ട ശശിയുടെ രക്ഷിതാക്കള്‍ വല്ലാതെ വേവലാതിപ്പെട്ടു.

ഹോര്‍ലിക്സും, പൂജിച്ച നെയ്യും, ഡബിള്‍ റ്റ്യൂഷനും ഒക്കെ ട്രൈ ചെയ്തിട്ടും ശശി മാറിയില്ല.

ഒടുവില്‍ വിവരമറിഞ്ഞെത്തിയ ശശിയുടെ ഒരു അമ്മാവന്‍ ഇങ്ങനെ പരിഹാരം പറഞ്ഞു:

"മകന്റെ അഭിവൃദ്ധിക്കായി തിരുപ്പതി വെങ്കടാചലപതിക്ക്‌ ഒരു വഴിപാട്‌ നേരൂ. അവന്‍ ഒരുവഴിയാകുമ്പോള്‍ പോയി തല മുണ്ടനം ചെയ്യട്ടേ."

-------------------

കൊല്ലം 2008, ബാങ്ക്ലൂര്‍:
അവസാന പരീക്ഷ കഴിഞ്ഞതും "ഞാനീ നാട്ടുകാരിയല്ല!" എന്ന മട്ടില്‍ പൊടിയും തട്ടി ശശിയുടെ സവി പോകുകയും, പിന്നീടങ്ങ്‌ "ഹര്‍ ഹസീന്‌ ചെഹരേ കോ അബ്‌ യേ ദില്‍ ഡരേഗാ" എന്ന പാട്ടും പാടി ശശി ശിഷ്ട ജീവിതം നയിക്കുകയും ചെയ്തു.

ഇന്നവന്‍ ബാങ്ക്ലൂരില്‍ ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ജോലിയെടുക്കുന്നു. ആ ഓള്‍ഡ്‌ ഐറ്റം സവിതയേക്കാളും മെച്ചമുള്ള, 916 മാര്‍ക്കോറ്റുകൂടിയ ക്ടാങ്ങളെ ജസ്റ്റ്‌ ഒന്ന് കയ്‌ ഞൊടിച്ചാല്‍ ഇന്ന് ശശിക്ക്‌ കിട്ടും.

അതിനു കാരണം, ഇന്നും ശശി അഭിമാനത്തോടെ കൊണ്ടു നടക്കുന്ന തന്റെ മീശയും, തലമുടിയും മാത്രമാണ്‌.

പക്ഷേ, ഈ നവമ്പര്‍ 7 വരെ മാത്രം.

പഴയ ആ വഴിപാട്‌ വഴിപാട്‌ നടത്താന്‍ സമയമായിരിക്കുന്നു.

അങ്ങനെ ശശി പോകുകയാണ്‌, തിരുപ്പതിയിലേക്ക്‌. തിരിച്ചുവരുമ്പോള്‍ ശശിയുടെ കയ്യില്‍ കുറെ തിരുപ്പതി പ്രസാദം ഉണ്ട ലഡു ഉണ്ടായിരിക്കും. അതിലൊരെണ്ണമായി അവന്റെ തലയും. പറഞ്ഞു കേട്ടത്‌, തലക്കൊപ്പം മീശയും വടിക്കുന്നതാാണ്‌ അവിടുത്തെ രീതി എന്നാണ്‌.

മീശയും മുടിയുമില്ലാത്ത ശശിയെകാണാന്‍ കൂടുതല്‍ സുന്ദരനായിരിക്കും എന്ന് പറഞ്ഞാശ്വസിപ്പിച്ചാണ്‌ ഞങ്ങളവനെ അയച്ചിരിക്കുന്നത്‌. പാവം.

കൂട്ടിന്‌, മുണ്ടനം ചെയ്യാന്‍ പക്രുവും പോകുന്നു.

മങ്കലശ്ശേരിയിലെ ആദ്യ "മൊട്ട"കളുടെ വരവിനായി കാത്തിരിക്കാം.

------------------------

Wednesday, November 5, 2008

പക്രൂന്റെ ഡയറിക്കുറിപ്പുകള്‍

Nov 2, Sunday:
പതിവില്ലാതെ രാവിലെ 8 മണിക്കെഴുന്നേറ്റിരുന്നു. എന്തിനെണിറ്റു എന്നതിനുത്തരം ഇപ്പൊഴും പിടികിട്ടിയിട്ടില്ല. പല്ലുവെളുപ്പിച്ചത്‌ ഒമ്പതരക്ക്‌ ആന്റിയുടെ വീട്ടില്‍ നിന്നും കിട്ടുന്ന എണ്ണ പുരട്ടിയ നാടന്‍ ചപ്പാത്തിയെ മനസ്സില്‍ കണ്ടത്‌ കൊണ്ടു മാത്രം.

ദിവാരന്‍ ഇന്നും രാവിലെ ഓടാന്‍ പോയി. അവനിതെന്തിന്റെ കേടാ. ഇങ്ങനെ ഓടിയാല്‍ എനിക്ക്‌ റ്റെന്‍ഷന്‍ കേറുമെന്നവന്‍ അലോചിക്കുന്നില്ല. സാധാരണ ഒരാഴ്ച്ചകൊണ്ട്‌ താനേ ഓട്ടം നിര്‍ത്തേണ്ടതാണ്‌. ഇതിപ്പോ കണ്ടിട്ട്‌ എനിക്ക്‌ പണിയാകുമെന്ന് തോനുന്നു. കാര്യം മറ്റവമ്മാരുമായി ചര്‍ച്ചക്ക്‌ വെക്കണം.

ആരോ കീറിതന്ന വഴിയിലൂടെ, ആരാലോ തള്ളിവിട്ടപോല്‍ 9.29 ആയപ്പോഴേക്കും ഞാന്‍ ആന്റിയുടെ വീട്ടിലെ പൂക്കളുടെ പടമുള്ള പ്ലാസ്റ്റിക്‌ പ്ലേറ്റും പിടിച്ച്‌ അടക്കമുള്ള പയ്യനായി ചപ്പാത്തിക്ക്‌ വേണ്ടി കാത്തിരുന്നു. കൂടെ ദിവാരനും, ശശിയും. നാലാര ചപ്പത്തി അകത്താക്കിയതിന്റെ ആഹ്ലാദം കൂട്ടാന്‍ കടുപ്പത്തിലുള്ള ചായ മോന്തുമ്പൊഴും എണ്ണമെടുക്കാതെ അകത്തോട്ട്‌ ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു ദിവാരനും ശശിയും. അന്നേരം ഞാന്‍ കണ്ട ആന്റിയുടെ മുഖം പരിതാപകരമായിരുന്നു.

ഞായറാഴ്ചയിലെ ആകെയുള്ള സന്തോഷദായകമായ കാര്യം അങ്ങനെ പര്യവസാനിച്ചു. ഇനിയെന്ത്‌? ഏതൊരു സോഫ്റ്റ്‌ വെയര്‍ എഞ്ചീയര്‍ക്കും ഉണ്ടാകാവുന്ന ധാര്‍മികമായ സംശയം. അതെന്റെ ഒരുകിലോ സവാള നിറച്ച കടലാസു പൊതിയുടെ ഷേപ്പിലുള്ള മസ്തിഷ്കത്തിനുള്ളിലും കിളിര്‍ത്തുവന്നു. ടിവിയില്‍ വടിവേലുവും, ഗൗണ്ടമണിയും എന്നെ കളിയാക്കുന്നപോലെ തോന്നി എനിക്ക്‌. കഴുകാനുള്ള വസ്ത്രങ്ങള്‍ ദുര്‍ഗന്ദ്ധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാന്‍ വെമ്പുന്നപോലെയും തോന്നി.

ബോറടിക്കുന്നു....

കത്തിവെക്കാന്‍ ഈ അഞ്ചടി നീളമുള്ള ശരീരത്തിനോട്‌ പ്രണയം തോന്നിയ ക്ടങ്ങളാരും തന്നെയില്ല. എന്റെ കുമ്പളം കുത്തിയ തമാശകളും, ദിവാരന്റെ റിംഗ്‌ ടോണ്‍ പോലത്തെ ശബ്ദമാധുര്യവുമെന്തേ ഒരു പെണ്‍കൊടി പോലും ശ്രദ്ധിക്കാതെ പോയ്‌? അന്നും ഇന്നും എന്നെ ഒരുപാട്‌ അലട്ടുകയും, ചിന്തിക്കുകയും ചെയ്യുന്ന കാര്യമാണത്‌. I have to work a lot on that.

അടക്കാക്കുരു പോലത്തെ (കടിച്ചാല്‍ പൊട്ടാത്തത്‌) ആങ്കലേയം പറഞ്ഞിട്ടും, ഇമ്പോര്‍ട്ടഡ്‌ പെര്‍ഫ്യൂം പൂശിയിട്ടും, വുഡ്‌ലാന്‍സിന്റെ ഹൈ ഹീല്‍ ചെരുപ്പിട്ടിട്ടും എന്തേ ഞാന്‍ വിജയം കണ്ടില്ലാ? ഇനി ഇതൊക്കെ ആരും ശ്രദ്ധിക്കുന്നില്ലാ എന്നുണ്ടോ?

ചിന്തകള്‍ നീണ്ടപ്പൊഴും എനിക്ക്‌ വല്ലാതെ ബോറടിക്കുന്നുണ്ടായിരുന്നു.

പുറത്ത്‌ ചുരുണ്ടുകൂടി കിടന്ന തെരുവുനായ പോലും രഞ്ചിനിയേപ്പോലെ കുലുങ്ങിക്കുരക്കുന്നു. എങ്കിലും സാരമില്ല. ആപ്പീസില്‍ പോണ്ടല്ലോ. ആ ചൊറിയണം മാനേജറുടെ തിരു-വടി, മുഖം, മൊഴി തുടങ്ങിയതൊന്നും ശ്രദ്ധിക്കണ്ടല്ലോ. മോര്‍ ഓവര്‍, എനിക്ക്‌ ടെന്‍ഷന്‍ അടിക്കണ്ടല്ലോ.

ആകെ ഉള്ള സമാധാനം ഒരുമണിക്കുള്ള ഊണാണ്‌. അതുവരേക്കും സമയത്തെ കൊന്നേ തീരൂ. ദിവാരന്‍ അവന്റെ പ്ലേ സ്റ്റേഷന്റെ ഉള്ളിലേക്ക്‌ കയ്യും കാലുമിട്ടിരിക്കുന്നു. ശശി മാളത്തിനുള്ളില്‍ കേറിക്കിടന്നുറങ്ങുന്നു. പുഷ്പന്‍ ലാപ്ടോപ്പില്‍ ചാറ്റുന്നു. ഞാന്‍ മാത്രം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറിനെ (കട്‌: സലീം കുമാര്‍, കല്യാണരാമന്‍) പോലെ വെറുതേ...

ചാനലുകള്‍ മാറ്റിയും മറിച്ചുമിട്ടതില്‍ ദേഷ്യം വന്ന റിമോട്ട്‌ ചത്തതുപോലെ കിടന്നു. വെറുപ്പോടെയെങ്കിലും ഞാനും പോയി കിടന്നു. ഒരു പണിയും ചെയ്യാനില്ലാതെ, പ്രത്യേകിച്ചൊന്നും ചിന്തിക്കാനില്ലാതെ, അലസമായി.

ബോറടി എന്നെ ഉന്മത്തനാക്കാന്‍ തുടങ്ങിയിരുന്നു.

12 മണിക്ക്‌ മൊബെയില്‍ റിങ്ങി. ചൊറിയണം ആണ്‌. എന്നോട്‌ ഓഫീസിലോട്ട്‌ ചെല്ലാന്‍ പറഞ്ഞു. അത്‌ പറയുമ്പൊഴും അങ്ങേരുടെ ഇള്ളക്കുട്ടിയുടെ കരച്ചില്‍ അപ്പുറത്ത്‌ കേള്‍ക്കാം. ഹും. അയാള്‍ വീട്ടിലും, ഞാന്‍ ഓഫീസിലും. എനിക്കങ്ങു ദേഷ്യം വന്നു. സ്വദവേ ദേഷ്യം വന്നാല്‍ നിയന്ത്രണം വിടുകയും, പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സ്വഭാവമാണെനിക്ക്‌. അതുകൊണ്ടു തന്നെ അതിവേഗം ഞാന്‍ ഡ്രസ്സ്‌ മാറി ഓഫീസിലേക്ക്‌ പോകാന്‍ റെഡിയായി.

എങ്ങോട്ടാണെന്ന് ചോദിച്ച ദിവാരനോടും, പുഷ്പനോടും "ഓ... ബോറടിക്കുന്നു. ഞാന്‍ കുറച്ച്‌ നേരം കോഡിംഗ്‌ ചെയ്തിട്ട്‌ വരാമെന്നും, പണി കുറച്ച്‌ ചെയ്തു വെച്ചാല്‍ നാളെ അത്രേം കുറച്ച്‌ ചെയ്താല്‍ പോരേ" എന്നും പറഞ്ഞ്‌ ഓഫീസിലേക്ക്‌ പോയി.

അന്നുരാത്രി പിന്നെ ഉറങ്ങാന്‍ മങ്കലശ്ശേരിയിലെത്തിയില്ല. എത്താന്‍ പറ്റിയില്ല.

Nov 3, Monday:
പതിവുപോലെ രാവിലെയായിട്ടും കഴിഞ്ഞ ദിവസത്തെ ജോലി മുഴുവനാകാന്‍ പറ്റിയിട്ടില്ല. ഇനി ഒന്ന് വീട്ടില്‍ പോയി ഉറങ്ങാന്‍ പറ്റുമോ എന്നറിയില്ല.

9 മണിക്ക്‌ ആരോടും മിണ്ടാതെ വീട്ടിലേക്കോടി.

എല്ലുമുറിയെ പണിയെടുഠവന്റെ ആത്മാഭിമാനത്തോടുകൂടി ഞാന്‍ ഉറങ്ങി.

പുത്തന്‍ കോള്‍ഗേറ്റിന്റെ പേസ്റ്റ്‌ ഞെക്കുമ്പൊഴേക്കും തുറിക്കുന്ന അതേ വേഗത്തില്‍ ആ ദിവസം പോയി.

എനിക്ക്‌ വേണ്ടി ആ ചൊറിയണം പ്രാര്‍ത്ഥിക്കുന്നുണ്ടാവണം. അയാള്‍ക്ക്‌ നല്ലത്‌ മാത്രം വരട്ടെ.
അന്നെനിക്ക്‌ ബോറടിച്ചതേയില്ല.