Wednesday, January 30, 2008

കോമളചരിതം.

ഉത്തരവാദമില്ലായ്മയുടെ മറ്റൊരു അദ്ധ്യായവുമായി വീണ്ടും നമ്മുടെ കോമളന്‍ രങ്കത്ത്‌. ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ പോലും എടക്ക്‌ മറന്നുപോകുന്ന ഈ വിദ്വാന്റെ പ്രധാന പ്രശ്നമാണ്‌ മറവി. അത്‌ കൊണ്ട്‌ ഉണ്ടാകുന്ന പാര്‍ശ്വ ഭലങ്ങള്‍ വേറെയും.

ഞാന്‍ ഇതിപ്പൊ പറയാന്‍ കാരണം, മങ്കലശ്ശേരിയില്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി വീടിന്റെ ഒരു താക്കോല്‍ മിസ്സിംഗ്‌ ആണ്‌. ആര്‍ക്കും അറിയില്ല എവിടെ പ്പോയ്യെന്ന്. കിട്ടിയ അവസരം പാഴാക്കാതെ എല്ലാരും പരസ്പരം പഴി ചാരി. പക്ഷേ താക്കോല്‍ മാത്രം കണ്ടു കിട്ടിയില്ല. പലര്‍ക്കും പാവം കോമളനെ ആയിരുന്നു സംശയം. പാവം. അവന്‍ കരഞ്ഞു പറഞ്ഞതാ, അവനല്ല ആ തക്കോല്‍ കളഞ്ഞത്‌ എന്ന്. എന്നിട്ടും ആന്റപ്പനും, ശശിയും അവനെ വിശ്വസിച്ചില്ല. "ഇവന്‍ തന്നെ. ഇവനല്ലാതെ വേറെയാരും ആ തക്കോല്‍ കളയില്ല.." അവന്മാര്‍ പറഞ്ഞു.

എല്ലാവരും കുറ്റപ്പെടുത്തുമ്പോള്‍ വേദനിക്കുന്ന കോമളന്റെ ഹൃദയം മാത്രം ആരും കണ്ടില്ല. ആ വിഷമം തീര്‍ക്കാന്‍ വേണ്ടി എന്നത്തേയും പോലെ അന്നും കോമളന്‍ തന്റെ കൂടെ ജോലി ചെയ്യൂന്ന ഒരു സുഹൃത്തിന്റെ വീട്ടില്‍ മദ്യ സേവക്കായി പോയി (മങ്കലശ്ശേരിയില്‍ മദ്യം കയറ്റാന്‍ നിയമം ഇല്ല). തന്റെ വിഷമങ്ങള്‍ മുഴുവന്‍ വെള്ളമടിച്ച്‌ അവന്‍ കളയാന്‍ ശ്രമിച്ചു. "കള്ളന്‍.. ഉത്തരവാദിത്തമില്ലാത്തവന്‍.." തുടങ്ങിയ കുത്തു വാക്കുകള്‍ കോമളന്റെ കണ്ണിനു മുന്നിലൂടെ പല വര്‍ണ്ണങ്ങളില്‍ ഓടി നടന്നു. മദ്യപിച്ച്‌ മദോന്മത്തനായി അന്നവന്‍ അവിടെ കിടന്നുറങ്ങി.

എന്നത്തേയും പോലെ ഇന്നും കോമളന്‍ ജോലിക്കായി ഓഫിസില്‍ എത്തി. അപ്പോഴാണ്‌ അവന്‍ അറിഞ്ഞത്‌, തന്റെ ഡയറിയും, പേനയും കണാനില്ല എന്നത്‌. ഒരിക്കലും മറക്കാതിരിക്കാന്‍ വേണ്ടി കാശിന്റെയും, മറ്റും കണക്കുകള്‍ എഴുതുന്ന ഡയറിയാണ്‌ കാണാതായിരിക്കുന്നത്‌. കോമളന്‍ തന്റെ ഡയറിക്കായുള്ള തിരച്ചില്‍ തുടങ്ങി... ഓഫീസില്‍ എല്ലായിടത്തും അരിച്ചു പെറുക്കി. എല്ലാവരുടെയും ബാഗുകളില്‍ പോലും അവന്‍ തപ്പി നോക്കി... ദിവസവും വെള്ളമടിക്കാന്‍ പോകാറുള്ള ആ സുഹൃത്തിന്റെ ബാഗിലും അവന്‍ വെറുതേ തപ്പി നോക്കി...

പെട്ടെന്ന്... അവന്റെ കയ്യില്‍ എന്തോ തടഞ്ഞു... നല്ല പരിചയമുള്ള എന്തോ ഒന്ന്. ഡയറിയല്ല, പേനയുമല്ല. പിന്നെ? കോമളന്‍ ആ സാധനം പുറത്തെടുത്തു. അതൊരു താക്കോല്‍ ആയിരുന്നു. അതേ... മങ്കലശ്ശേരിയില്‍ നിന്നും കാണാതായ അതേ താക്കോല്‍!!! കഴിഞ്ഞ എതോ ഒരു ദിവസം സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോ മറന്നു വെച്ചതാണ്‌.

കോമളന്റെ മനസ്സില്‍ വെള്ളിടി വെട്ടി! "ഈശ്വരാ... ഇത്‌ റൂമിലെ പിള്ളേര്‍ അറിഞ്ഞാ എന്നെ വച്ചേക്കില്ലല്ലോ.... ആരും അറിയാതെ ഇത്‌ വീട്ടില്‍ എവിടെയെങ്കിലും കൊണ്ട്‌ പോയി വെക്കാം." അങ്ങിനെ ആലോചിച്ച്‌ താക്കോല്‍ പോകറ്റില്‍ ഇട്ട്‌ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു നടക്കാന്‍ പോയ കോമളനെ നോക്കിക്കൊണ്ട്‌ വേറെ ഒരാള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. മങ്കലശ്ശേരി പുഷ്പന്‍!

പിന്‍കുറിപ്പ്‌ : ഡാ പിള്ളേരെ.. ഇനി മുതല്‍ മങ്കലശ്ശേരിയില്‍ എന്ത്‌ കാണാതായാലും ആരെയാണ്‌ പൊക്കേണ്ടത്‌ എന്ന് പ്രത്യേകം പറയണ്ട ആവശ്യമില്ലല്ലോ...

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~`

കോമളചരിതം വായിച്ചറിഞ്ഞ മങ്കലശ്ശെരി പിള്ളേര്‍ അയച്ച തുറന്ന കത്ത്‌ കൊടുക്കുന്നു. ഇതില്‍ എല്ലാം വായിക്കുന്നവര്‍ക്ക്‌ പിടികിട്ടണം എന്നില്ല. എന്നാലും പോസ്റ്റുന്നു.


Monday, January 21, 2008

ശശിസ്‌ തട്ടുകട! (മങ്കലശ്ശെരി ചരിതം ഭാഗം 5)

(പഴയ ചരിതം വായിക്കാത്തവന്‍ ഓടിക്കോണം! വായിച്ചിട്ട്‌ ഇങ്ങോട്ട്‌ വന്നാ മതി.)

ശശിയുടെ സ്വന്തം തട്ടുകടയിലേക്ക്‌ ഏവര്‍ക്കും സുസ്വാഗതം. മങ്കലശ്ശേരിയിലെ വിശാലമായ അടുക്കളയിലെ, ഒട്ടും വിശാലമല്ലാത്തൊരു മൂലയില്‍, ഭയങ്കര വിശാലനായ നമ്മുടെ ശശി ഒരു തട്ടുകട തുടങ്ങിയിരിക്കുന്നു. തട്ടുകട എന്ന് വെച്ചാല്‍ മങ്കലശ്ശേരിയില്‍ അതിന്റെ അര്‍ത്ഥം ഒന്ന് മാത്രം. തട്ടാന്‍ വേണ്ടി മാത്രം ഉള്ള കട.

രാത്രി മാത്രമേ ഈ സര്‍വീസ്‌ ഉള്ളൂ(ബാകി സമയം ഓഫീസില്‍ ഇതേ സര്‍വീസ്‌ ചെയ്യണം ത്രെ). ഇവിടെ, ഈ തട്ടുകടയില്‍ കിട്ടും നല്ല ഉഗ്രന്‍ ചപ്പാത്തി + തക്കാളി കറി.. അതല്ലേങ്കില്‍ ഉപ്പുമാവ്‌ + പച്ച വെള്ളം... ഇനി അതുമല്ലെങ്കില്‍ ഓട്‌സ്‌ വിത്‌ മില്‍ക്‌.. തല്‍കാലം ഇത്രയേ കിട്ടൂ. തുടങ്ങിയിട്ടല്ലേ ഉള്ളൂ.... കാത്തിരിക്കാന്‍ മറ്റ്‌ മങ്കലശ്ശേരിക്കാര്‍ തയ്യാറാണ്‌. മാത്രവുമല്ല, ശശിയുടെ ഇലക്റ്റ്രിക്‌ സ്റ്റൗവ്‌ പ്രവര്‍ത്തനം അത്രക്കങ്ങ്‌ പോര. പിക്ക്‌ അപ്‌ ഇല്ലാത്ത ദിവാരന്റെ പഴയ സുസുകി ബൈക്‌ പോലെയാ. ന്നാലും ഓകെ.

ഇത്രയും തമാശ. ഇനി കാര്യം.

ഈ ശശി ചുമ്മാ ഓസിന്‌ ഞങ്ങക്ക്‌ ഫുഡ്‌ ഉണ്ടാക്കിത്തരുകായാണെന്ന് ആരും വിചാരിക്കണ്ടാ. ശശിക്ക്‌ വൈകീട്ട്‌ ഓഫികില്‍ നിന്നും വന്നാല്‍, ഒരു പാട്‌ നേരം ഫ്രീ ആയി കിട്ടുമത്രെ. ആ നേരം വെറുതേ ഇരിക്കണ്ടല്ലോ എന്ന് കരുതി മാത്രം ആണ്‌ ശശി ഈ പരിപാടി തുടങ്ങിയത്‌. ദോഷം പറയരുതല്ലോ... പുള്ളി അത്യാവശ്യം നന്നായി തന്നെ ഈ പരിപാടി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്‌. ഇനി ഇതൊന്നുമല്ലാ, പുള്ളി പണ്ട്‌ ചൈനക്ക്‌ പോയപ്പോള്‍, പട്ടിണി കിടന്ന സമയം ഉണക്ക ബ്രെഡും, ചൈനീസ്‌ സൂപ്പിന്‍ വെള്ളവും (കാടി വെള്ളം എന്നൊക്കെ പറയുമ്പോലെ) ഒക്കെ ഉണ്ടാക്കി കഴിച്ചതിന്റെ ഒരിക്കലും ഉണങ്ങാത്ത വേദനകളാണോ ഇതിന്റെ പിന്നില്‍ എന്നും സംശയം ഉണ്ട്‌.

പക്ഷേ... ശ്രീ ശശിക്ക്‌ പ്രധാനമായും നേരിടേണ്ടി വന്നത്‌ മറ്റ്‌ മങ്കലശ്ശെരിക്കാരെയാണ്‌. കാരണം, അവമ്മാരറിയാതെ, ഒറ്റക്ക്‌ ഉണ്ടാക്കി കഴിക്കുക എന്നത്‌ ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ അതിബുദ്ധിമാനായ ശശി അവിടെ അറിഞ്ഞു കളിച്ചു. അതായത്‌ ആകെ മൊത്തം 5 പേരെ ഒതുക്കണം. അതില്‍ 2 പേര്‍ 8-8.30 PM കൂടി നല്ല വെട്ട്‌ വെട്ടിയിട്ടെ റൂമില്‍ എത്തൂ. പക്ഷേ അവര്‍ എത്തിയ ഉടനേ ശശിക്ക്‌ ഉണ്ടാക്കി കഴിക്കണം. കാരണം, ഒരു അര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ആ 2 പേരില്‍ ഒരാള്‍ക്ക്‌ വീണ്ടും വിശന്നു തുടങ്ങും അതാ. പിന്നെ ബാകി 3 പേര്‍. അവരെ കുറിച്ച്‌ ശശിക്ക്‌ ഒരു പേടിയുമില്ല. ഓഫിസില്‍ പെറാതെ തന്നെ കിടക്കുന്ന ലവന്മാര്‍ ആ സമയത്തൊന്നും വീട്ടില്‍ വരില്ല.

മറ്റുള്ളവരെ അടുപ്പിക്കാതിരിക്കാന്‍ വേറെയും സൂത്രങ്ങള്‍ ശശി കണ്ടു. ക്ഷമയുടെ നെല്ലിപ്പലക കണ്ടാലും മരിയാദക്ക്‌ ചൂടാവാത്ത ഒരു ഒണക്ക സ്റ്റൗവ്‌ ആയിരുന്നു അതില്‍ ആദ്യം. ദൈവമേ... ഇങ്ങനെ ഒരു പണ്ടാരം അടങ്ങിയ സാധനം എന്റെ ജീവിതത്തില്‍ മുമ്പ്‌ കണ്ടിട്ടില്ല. പിന്നെ, ശനിയാഴ്ചയും, ഞായറാഴ്ചയും വൈകീട്ട്‌ ഒരുവിധം എല്ലാവരും റൂമില്‍ ഉണ്ടാവും എന്നതിനാല്‍ ആ ദിവസങ്ങളില്‍ വിദ്വാന്‍ തട്ടുകട തുറന്നില്ല. പകരം ഞങ്ങള്‍ ഫുഡ്‌ അടിക്കുന്ന ആന്റിയുടെ വക ഡിന്നര്‍ കഴിച്ച്‌ ടിയാന്‍ ത്രിപ്തിപ്പെട്ടു. തട്ടുകട ഇനാഗുറേറ്റ്‌ ചെയ്ത ദിവസം തന്നെ വളരെ വൃത്തികെട്ട രീതിയില്‍ എന്തോ ഒരു കറിയും, പഴയ വലിഞ്ഞു കീറിയ ചാക്കിന്റെ കഷണം പോലുള്ള ചപ്പാത്തിയും ഉണ്ടാക്കി തന്ന് ശശി ഞങ്ങള്‍ക്ക്‌ വാര്‍ണിംഗ്‌ തന്നു. ഇനി ഈ വഴി വന്നേക്കരുത്‌!!! പിന്നെ ഒരു ദിവസത്തേക്ക്‌ ആ വഴി എന്നല്ല, ഒരു വഴിയേയും പോകാന്‍ പറ്റിയില്ല. ബാത്‌ റൂമേ ശരണം!!

ഞങ്ങളാരും പിന്നെ അവന്റെ പാചകപ്പുരയില്‍ കയ്യിട്ടില്ല. ആ അവസരം മുതലാക്കി ശശി കഠിനാദ്ധ്വാനം ചെയ്തു. പക്ഷേ ഒരു ദിവസം ചപ്പാത്തി ഉണ്ടാക്കിയപ്പൊഴേ അവനു മനസ്സിലായി, അതവനു പറ്റിയ പണി അല്ലാ എന്ന്. പതുക്കെ പതുക്കെ ചപ്പാത്തി ഉപ്പുമാവായും, ഓട്‌സ്‌ ആയും ഒക്കെ മാറി. പിന്നെ.. പതുക്കെ സ്റ്റൗവ്‌ ഓണാക്കാതെയുമായി.

എന്നാലും, പാചക കലയേ ഇത്ര നന്നായി അവഹേളിച്ച ശശിക്ക്‌ ഇനിയും മതിയായിട്ടില്ല എന്ന് തോനുന്നു. ഇവന്റെ ഒക്കെ ഭാവി ജീവിതം എന്താകും? നമുക്ക്‌ ഒന്ന് സങ്കല്‍പ്പിക്കാം....

അതായത്‌... ശശി കല്യാണം കഴിക്കുന്നു. ഭാര്യക്ക്‌ ഭക്ഷണം ഉണ്ടാക്കന്‍ സമയം ഇല്ല. പക്ഷേ ശശിക്ക്‌ അതുണ്ടല്ലോ. സമയം. അപ്പോ നമ്മുടെ ശശി എന്നും വൈകീട്ട്‌(തുടക്കത്തില്‍ വൈകീട്ട്‌ മാത്രം. പിന്നെ പതുക്കെ ഭാര്യയുടെ ആവശ്യപ്രകാരം മാറ്റാലോ) ഭക്ഷണം ഉണ്ടാക്കുന്നു. ഉണ്ടാക്കി പാത്രത്തില്‍ അടച്ചു വെക്കുന്നു. ഭാര്യ ഓഫിസില്‍ നിന്ന് വരാന്‍ വേണ്ടി ഡൈനിംഗ്‌ ടെബിളില്‍ കയ്യ്‌ തലക്ക്‌ ഊന്നു കൊടുത്ത്‌ കാത്തിരിക്കുന്നു. ഭാര്യ വരുന്നു... അല്‍പ സമയത്തിനു ശേഷം കഴിക്കാനായ്‌ വരുന്ന ഭാര്യക്ക്‌ വേണ്ടി ചായ ഉണ്ടാക്കുന്നു... അവള്‍ വന്നപ്പ്പ്പോള്‍ പ്ലേറ്റ്‌ എടുത്ത്‌ വെച്ച്‌ വിളമ്പുന്നു. അതു കണ്ട ഭാര്യ ചോദിക്കുന്നു.. "അല്ല ഇരിക്കുന്നില്ലെ?" ശശി മറുപടി പറയുന്നു. "വേണ്ട.. നീ കഴിക്കൂ. ഞാന്‍ പിന്നെ കഴിച്ചോളാം. എനിക്ക്‌ സമയം ഉണ്ടല്ലോ".. അങ്ങനെ ആ കഥ നീണ്ട്‌ പോകും.

ഒരു സംശയം. ഓഫീസില്‍ ചുമ്മാ ഇരുന്ന് പ്രിഷ്ടത്തില്‍ പിത്തം കയറി എന്ന് തോന്നി തുടങ്ങിയതു കൊണ്ടാണൊ ശശി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഇതൊക്കെ ചെയ്യുന്നത്‌? അല്ല ഞാന്‍ അറിയാതെ ചോദിച്ചു പോകുന്നതാണ്‌.... ക്ഷമിക്കണം....

പിന്‍കുറിപ്പ്‌ : കഴിഞ്ഞയാഴ്ച മങ്കലശ്ശെരി പിള്ളേര്‍ തട്ടുകടയില്‍ അതിക്രമിച്ച്‌ കയറുകയും, ശശിയുടെ തട്ടുകടയില്‍ തട്ടിക്കൂട്ടി ദോശയും മറ്റും ഉണ്ടാക്കുകയും ചെയ്തുവത്രെ. സുഭിക്ഷമായി തട്ടിയതിനു ശേശം ദിവാരനും കോമളനും ശശിയോടായി ഇങ്ങനെ ആരായുകയും ഉണ്ടായി.. "കൊള്ളാം.നമുക്കിതങ്ങ്‌ സ്ഥിരമാക്കിയാലോ..." എന്ന്. അതുകേട്ട ശശിയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ലത്രേ.

Friday, January 11, 2008

പള്‍സാര്‍ ദിവാകരന്‍! (മങ്കലശ്ശേരി ചരിതം 4)

അതേ ഭൂലോക വാസികളേ. ഞെട്ടാനിഷ്ടമുള്ളവര്‍ ഞെട്ടിക്കോളൂ. നമ്മുടെ ദിവാരേട്ടന്‍ തന്റെ ജീവന്റെ ജീവനായ സുസുക്കി വിറ്റു!!! പകരം ഒരു പുത്തന്‍ ബജാജ്‌ പള്‍സാര്‍ വാങ്ങിയിരിക്കുന്നു!

അതുകൊണ്ട്‌ തന്നെ ദിവാരന്റെ പഴയ ബൈകിന്‌ അന്ത്യോപചാരം പറയേണ്ടത്‌ ദിവാരനെ അറിയുന്ന എല്ലാവരുടെയും കടമയാണ്‌. താഴെ കാണുന്ന വരികള്‍ പതുക്കെ പാടി നമുക്ക്‌ അത്‌ ചെയ്യാം.




("ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന..." എന്ന ഗാനത്തിന്റെ ഈണത്തില്‍ വായിക്കുക)

കാറ്റു പോയ വണ്ടിയില്‍കറങ്ങി വന്ന നാളുകള്‍...
പച്ചവെള്ളം മോന്തി മോന്തി ഓടിയെത്ര റോഡില്‍ നീ...
നോക്കുവിന്‍ സഖാക്കളേ.. എല്ലൊടിഞ്ഞ ബൈക്കിത്‌...
നായ പോലും മുള്ളിടാതെ ഒടിഞ്ഞു നുറുങ്ങി കെടക്കണ്‌...

പാഴ്‌സലായ്‌...
അത്‌ പാഴ്‌സലായ്‌..
പള്‍സറായ്‌...
ഇനി പള്‍സാറായ്‌...


വളരെ വെറൈറ്റി വേണം എന്ന് എന്നും ആഗ്രഹിക്കുന്ന ദിവാരേട്ടന്‍ ഇത്തവണയും ആ പതിവു തെറ്റിച്ചില്ല! ഒരു ചാത്തന്‍ നീല നിറത്തില്‍ ഉള്ള ബൈക്‌ തന്നെ വാങ്ങി. തൊലിയുടെ നിറത്തിന്‌ മാച്‌ ചെയ്യാന്‍ ആണ്‌ നീല എടുത്തതെ എന്ന് ദിവാരനോട്‌ ചോദിച്ചാല്‍ അദ്ദേഹം പറയും. എന്താ പറയാ ല്ലേ?

എന്തൊക്കെ ആയാലും മങ്കലശ്ശേരിയില്‍ ഒരു പുത്തന്‍ വണ്ടി വരുന്നതിന്റെ എല്ലാ ഗുണങ്ങളും നന്നായിട്ടറിയുന്നവര്‍ ആരും ഇതു വരെ ഈ ചാത്തന്‍ നീല നിറത്തിലുള്ള വണ്ടിയേ കുറിച്ച്‌ നല്ലത്‌ മാത്രമേ പറഞ്ഞുള്ളൂ. പാവം ദിവാരന്‍.. എന്നും ചോദിക്കും.. ഡാ.. ഈ കളര്‍ പോരേ... ഈ കളര്‍ പോരേ... എന്ന്. അത്‌ കേള്‍ക്കുന്നവര്‍ പറയും.. പിന്നേ.. ഇതു തന്നെ മതി... എന്ന്.

കുറേ കാലമായി മങ്കലശ്ശേരി ശശി യുടെ ഒരു ആഗ്രഹമായിരുന്നു തന്റെ കയ്യിലുള്ള പൂത്ത പണം (സംശയം വേണ്ട.. അവന്റെ പോക്കറ്റില്‍ നിന്നും എന്തു നാറ്റമാ വരുന്നേ എന്നറിയൊ!) എങ്ങിനെയെങ്കിലും ചെലവാക്കണം എന്നുള്ളത്‌. ദിവാരന്‌ ബൈക്‌ വാങ്ങാന്‍ ഉള്ള എല്ലാ സഹായങ്ങളും ശശിയാണ്‌ കൊടുത്തതത്രേ. "നീ കാശ്‌ തിരിച്ച്‌ തന്നില്ലെങ്കിലും സാരമില്ല, ഒരു ബൈക്‌ വാങ്ങൂ... പ്ലീസ്‌.." എന്നും പറഞ്ഞാണ്‌ ശശി കാശു കൊടുത്തത്‌.

ഇതിനിടയില്‍ രഹസ്യമായി അറിഞ്ഞത്‌. ദിവാരന്‍ ബൈക്‌ വാങ്ങി കാശു കളഞ്ഞതറിഞ്ഞ്‌ ഒരു പറ്റം പിള്ളേര്‍ പടക്കം വാങ്ങി പൊട്ടിച്ച്‌ അഘോഷിച്ചുവത്രേ. അതാരാണെന്നും, എന്തിനാണെന്നും പടക്കം പൊട്ടിച്ചവര്‍ക്കും, ദിവാരനും മാത്രം അറിയാം. എതായാലും ദിവാരന്റെ കാശുപോയത്‌ സത്യം.

ആദ്യമായി ആയിരിക്കണം, കേരളത്തില്‍ സ്വന്തമായി വാങ്ങിയ ബൈക്കിനു വേണ്ടി ഒരു ഡ്രൈവറെ വക്കുന്നത്‌. അതേ... ദിവാരേട്ടന്‍ തന്റെ നീല പള്‍സര്‍ ഓടിക്കാന്‍ ഒരു ഡ്രൈവറെ വെച്ചിരിക്കുന്നു. (എന്ന് വെച്ച്‌ ദിവാരന്‌ ബൈക്‌ ഓടിക്കാന്‍ അറിയില്ലാ എന്ന് കരുതണ്ടാ ട്ടൊ. ചുമ്മാ ഒരു പത്രാസിനു വേണ്ടി ദിവാരന്‍ എന്നും പറയും.. "ഓ ഈ ബൈക്‌ ഒന്നും ഓടിച്ച്‌ നടക്കാന്‍ എന്നെ കിട്ടില്ല. വേയ്സ്റ്റ്‌.. " എന്ന്).

ഏതായാലും, മങ്കലശ്ശേരിയില്‍ നിന്നും തന്നെയാണ്‌ ദിവാരന്‍ തന്റെ ഡ്രൈവറെ കണ്ടെത്തിയത്‌. അത്‌ മറ്റാരുമല്ലാ.. നമ്മുടെ സ്വന്തം കോമളന്‍. അതേ... ബൈക്‌ ഇല്ലാത്തത്‌ കൊണ്ട്‌ മാത്രം തൊട്ടടുത്ത പാര്‍ക്കില്‍ ജോഗ്ഗിംഗിന്‌ പോകാന്‍ പറ്റാത്ത കോമളന്‍. ഡ്രൈവര്‍ ജോലിക്ക്‌ കിട്ടുന്ന ശമ്പളം, വല്ലപ്പോഴും ജോഗ്ഗിംഗിന്‌ പോകാന്‍ ബൈക്‌ കിട്ടും എന്നത്‌ മാത്രം.

ശനിയാഴച ഓഫിസില്‍ പോകാനും, എന്നും രാവിലെ ജിമ്മില്‍ പോകാനും മാത്രമാണ്‌ ദിവാരന്‍ വണ്ടി വാങ്ങിയതെന്ന് പറയുന്നുണ്ടെങ്കിലും, സത്യം എന്താണെന്ന് കണ്ടറിയണം. ദിവാരന്‍ സ്വന്തമായി വണ്ടിയോടിച്ച്‌ പോകുന്ന ആ ഭീകര ദിവസം ഒരിക്കലും വരരുതേ എന്ന് പ്രാര്‍ഥിച്ച്‌ ഇരിക്കുകയാണ്‌ മകലശ്ശെരിയിലെ മറ്റ്‌ ചുള്ളന്മാര്‍. ഇന്ന് വരുന്ന ആ ബൈകില്‍ എല്ലാവരും ഇറച്ചിക്കഷണം കണ്ട പട്ടിയെ പോലെ കണ്ണും നട്ട്‌ ഇരിക്കുന്നു. ശ്രീ പുഷ്പന്‌ പുഷ്പിക്കാന്‍ വണ്ടിയായി... പക്രുവിന്‌ ചാടിക്കേറി പിന്നിലിരിക്കാന്‍ ഒരു വണ്ടിയായി. കാറുണ്ടെങ്കിലും, പെട്രോളിന്റെ ശരിക്കുള്ള വില കാറു വാങ്ങിയതിനു ശേഷം മാത്രം മനസ്സിലാക്കിയ ആന്റപ്പന്‌ ഓസിനു പോകാനും ഒരു വണ്ടിയായി... അകലെയുള്ള അന്റിയുടെ വീട്ടില്‍ പോയി പുട്ടടിക്കാനും, ജിമ്മില്‍ പോകാനും കോമളനും വണ്ടിയായി. ശശിക്ക്‌ മാത്രം ഈ വണ്ടി എങ്ങനെ ഉപകരിക്കും എന്നറിയില്ല. കാത്തിരുന്നു കാണാം.

ഒകെ.. ഒകെ... അതെല്ലാം മറന്നേക്കൂ.. അപ്പോ ദിവാരേട്ടന്റെ വണ്ടി എത്തുകയാണ്‌. നമുക്കെല്ലാം പ്രാര്‍ഥിക്കാം. തിളക്കം സിനിമയില്‍ സലീം കുമാര്‍ പ്രാര്‍ഥിച്ച പോലെ...

"ദൈവമേ അവന്റെ മണ്ടക്ക്‌ നല്ല വട്ട്‌ കൊടുക്കണേ..."
സോറി..
"ദൈവമേ.. അവന്റെ വണ്ടിക്ക്‌ നല്ല പണി കൊടുക്കണേ..."

പിന്‍കുറിപ്പ്‌ : എന്താന്നറിയില്ല, ദിവാരേട്ടന്‌ ഇപ്പൊഴും ആ പഴയ പേരു തന്നെ മതീ ന്നാ പറയണേ. അതായത്‌, പള്‍സാര്‍ ദിവാരേട്ടന്‍ അല്ല. സുസുകി ദിവാരന്‍ തന്നെ മതി എന്ന്. അയ്കോട്ടെ. നമുക്കെന്താ ലെ?

Tuesday, January 8, 2008

മകലശ്ശേരി ചരിതം അദ്ധ്യായം 3.4

(മകലശ്ശേരി ചരിതം അദ്ധ്യായം 3.4)

മദ്ധ്യ തിരൂറംകൂര്‍ മുണ്ടിനീര്‍ തിരുനാള്‍ ശശി മഹാരാജന്‍! -ഭാഗം 4.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ആ പുഴുവെടുത്ത പല്ലുകള്‍ കണ്ട പക്രുവാചാര്യന്റെ മനസ്സ്‌ കോപത്താല്‍ ആളിക്കത്തി. തന്റെ പ്രിയ പത്നിയെ ചൂണ്ടയിടുന്നത്‌ പ്രധാന മന്ത്രി തന്നെയാണെന്ന് പക്രു മനസ്സിലാക്കി. കോപം പതുക്കെ പ്രതികാരത്തിലേക്ക്‌ വഴിമാറി.ആ വഴിമാറല്‍ പക്രുവിന്റെ മുഘത്ത്‌ തെളിഞ്ഞു വന്നു. ക്യാമറ ക്ലോസ്‌ അപ്‌...


അവനെ എങ്ങിനെയും കൊന്നേ അല്ല, വധിച്ചേ മതിയാവൂ എന്ന് പക്രു ഓര്‍ത്തു. അതിനായി പലവഴികളും അലോജിച്ചു. ഒളിഞ്ഞു നിന്ന് കല്ലെറിഞ്ഞാലോ, എടകാലീട്ട്‌ വീഴ്ത്തി തലക്കടിച്ചാലോ, നീര്‍ക്കോലി പാമ്പിനെ കൊണ്ട്‌ കടിപ്പിച്ച്‌ പട്ടിണിക്കിട്ട്‌ കൊന്നാലോ.. അങ്ങനെ ഒരുപാട്‌ വഴികള്‍.

അപ്പൊഴാണ്‌ രാജഭടന്‍ രാജദൂതുമായി രാജപുരോഹിതന്‍ പക്രുവിന്റെ അടുത്തെത്തിയത്‌. കത്തിലെ ഉള്ളടക്കം ഇതായിരുന്നു..

"അചാര്യാ... രാജ്യം കോഴിയങ്കാട്ട്‌ ദേശവുമയി യുദ്ധത്തിനു തയ്യാറെടുക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ കാര്യങ്ങള്‍, പ്രത്യേകിച്ച്‌ രാജ്നിയുടെയും, കുമാരിയുടെയും, നമ്മുടെ അതിഥിയായ പുഷ്പന്റേയും കാര്യങ്ങള്‍ അചാര്യന്‍ തന്നെ നോക്കേണ്ടതുണ്ട്‌. ഉടന്‍ തന്നെ കൊട്ടാരത്തില്‍ എത്തി പേപേഴ്സ്‌ ഒപ്പിട്ട്‌ വാങ്ങിക്കോളൂ..."

മര്‍ക്കട ബുദ്ധിയായ പക്രുവിന്‌ അപ്പൊഴാണ്‌ ഒരു ഐഡിയ വന്നത്‌. യുദ്ധത്തിന്‌ എന്തായാലും പ്രധാനമന്ത്രിയും പോകും. ഞാനും യുദ്ധക്കളത്തില്‍ പോയാല്‍, ആരും അറിയാതെ ആ ചെറ്റയുടെ തല കൊയ്യാം. യുദ്ധത്തില്‍ അവന്റെ കഥ കഴിഞ്ഞു എന്ന് എല്ലാരും കരുതും. ഹ ഹ ഹാ.... പക്രു ഉള്ളില്‍ ചിരിച്ചു.

ആ ചിരി കേട്ടിട്ടെന്ന പോലെ അവിടെ നിന്നും മറ്റൊരു ശബ്ധം പക്രു കേട്ടു. പക്രു തിരിഞ്ഞു നോക്കി. ഒരു തൂ മന്ദഹാസവുമായി അവള്‍.. പത്മിനി.... പക്രുവിന്റെ ഉള്ളിലെ പകയുടെ തീ പ്രണയത്തിന്റെ ഫയര്‍ ഫോര്‍സ്‌ വന്ന് കെടുത്തിക്കളഞ്ഞു.


"ഓഹ്‌.. പപ്പൂ.. നീ ഇവിടെ? എന്നെ കാണാന്‍ വന്നതാവും..?" പക്രു ചോദിച്ചു.

"ഉം.. അതേ. എല്ലാരും യുദ്ധക്കളത്തിലേക്ക്‌ പോകാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്‌. അങ്ങും പോകുന്നുണ്ടോ എന്ന ആശങ്ക മാറ്റാന്‍ ഒന്ന് വന്ന് നോക്കിയതാ." ലവള്‍ മൊഴിഞ്ഞു.

അതുകേട്ടപ്പോള്‍ എവിടെ നിന്നോ ഒരു ധൈര്യം വന്ന പക്രു തന്റെ ഉരുണ്ട നെഞ്ച്‌ ഒന്ന് വീര്‍പ്പിച്ച്‌ പിടിച്ച്‌ പരഞ്ഞു..


"അതേ പ്രിയേ... എന്റെ രജ്യത്തിന്റെ സുരക്ഷയാണ്‌ എന്റെ ജീവനേക്കാളും എനിക്ക്‌ വിലപ്പെട്ടത്‌. എനിക്ക്‌ പോയെ മതിയാവൂ... "

"അയ്യോ.. അരുതേ... അങ്ങു പോകരുതേ... ഞാന്‍ നമ്മളെക്കുറിച്ച്‌ ഒരുപാട്‌ സ്വപ്നങ്ങള്‍ നെയ്തു. അങ്ങേക്കെന്തെങ്കിലും സംഭവിച്ചാല്‍... " പത്മിനി പറഞ്ഞു.

"ഹ ഹ ഹ... പ്രിയേ... നിന്റെ അഗാധമായ പ്രണയവും, അതിന്റെ ആഴവും, പരപ്പും എനിക്ക്‌ മനസ്സിലാകുന്നു. പക്ഷേ എനിക്ക്‌ പോയേ മതിയാവൂ. എന്നെ പിരിയാന്‍ ഉള്ള വിഷമം കൊണ്ടാണ്‌ നീ ഇങ്ങനെ പറയുന്നത്‌. അല്ലേ...?" പക്രു ചോദിച്ചു.

"അയ്യോ അതുകൊണ്ടല്ല. അങ്ങേക്ക്‌ വാളും ചുരികയും മര്യാദക്ക്‌ ഒന്ന് എടുത്തു പൊക്കാന്‍ കൂടി ഉള്ള ആരോഗ്യം ഇല്ലാ എന്നെനിക്കറിയാം. പാത്രവുമല്ല, അങ്ങേക്ക്‌ ഒരു അഭ്യാസമുറകളും അറിയില്ലാ എന്നും മഹാരാജന്‍ പറയുന്നത്‌ കേട്ടു. അതുകൊണ്ട്‌ പറഞ്ഞതാ. " അവള്‍ ചെറിയൊരു ചിരിയോടെ മൊഴിഞ്ഞു.

പക്രുവിന്റെ മുഖത്ത്‌ നാണവും മാനവും കൂടി സാറ്റ്‌ കളിച്ചു. അതു മനസ്സിലാക്കിയ പത്മിനി ഇങ്ങനെ പറഞ്ഞു.

"വിഷമിക്കേണ്ട. ഞാന്‍ ഒരു വഴി കണ്ടിട്ടുണ്ട്‌. എന്റെ ഭര്‍ത്താവിനെ അറിയാലോ.. ശ്രീ പുഷ്പന്‍. വാളിന്റെ ഉറ കാലിയായി കാണാന്‍ ഇഷ്ടമല്ലാത്തത്‌ കൊണ്ട്‌ മാത്രം ഒരു വാളും കൊണ്ട്‌ നടക്കുന്ന മനുഷ്യന്‍. പക്ഷേ ഞാന്‍ ഇതുവരെ കണ്ടതില്‍ വച്ച്‌ ഏറ്റവും മൂര്‍ച്ചയുള്ള വാളാണ്‌ അദ്ധേഹത്തിന്റെ കയ്യില്‍ ഉള്ളത്‌. ഞാന്‍ ഇപ്പൊള്‍ തന്നെ അത്‌ കൊണ്ടു വന്നു തരാം. അതുമായി യുദ്ധക്കളത്തിലേക്ക്‌ പോകൂ. ആര്‍ക്കും അങ്ങയേ തോല്‍പ്പിക്കാനാവില്ല. ഉറപ്പ്‌."

ഇന്നലെ കണ്ട ഈ സുന്ദരി തനിക്ക്‌ വേണ്ടി ഇത്രയും സഹായം ചെയ്യുന്നത്‌ കണ്ടപ്പോള്‍ പക്രുവിന്റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എണിറ്റു നിന്നു... വാളെടുക്കാന്‍ ഓടിപ്പോകുന്ന പത്മിനിയേയും നോക്കി പക്രു നിന്നു.

രാജാവിന്റെ പള്ളിയറ. വികാര വിഷണ്ണനായി രാജ്നിയുടെ അടുത്ത്‌ ഇരിക്കുന്ന ശശി രാജന്‍. അവിടേക്ക്‌ ഓടി വരുന്ന രാജ കുമാരി മോണിക്ക.


"അച്ഛാ.. ന്നെ വിളിച്ചോ അച്ചാ?" കുമാരി ചോദിച്ചു.

"ഉവ്വ്‌. നീ എവിടെയായിരുന്നു മകളേ? " രാജന്‍.

"ഞാന്‍ പുഷ്പേട്ടനുമായി സല്ലപിക്കുകയായിരുന്നു അച്ഛാ. എന്ത്‌ രസാ ന്നറിയോ പുഷ്പേട്ടനോട്‌ സംസരിച്ചിരിക്കാന്‍... " കുമാരി പറഞ്ഞു.

"ഭ! ഇവിടെ എന്റെ വാലിന്‌ തീ പിടിച്ചിരിക്ക്യാ. അപ്പൊഴാണവള്‍ടെ ഒരു.... " രാജന്‍ കൊപിച്ചുകൊണ്ട്‌ പറഞ്ഞു.

അതുകേട്ട്‌ മുഘം വാടിയ കുമാരിയെ നോക്കി രാജന്‍ പറഞ്ഞു...

"പോട്ടെ. സാരമില്ല. ഞാന്‍ യുദ്ധക്കളത്തിലേക്ക്‌ പോകുന്നു, തിരിച്ചു വരുമോ എന്ന് പറയാന്‍ പറ്റില്ല. ഞാന്‍ നിന്റെ അമ്മയെ എല്ലാം എല്‍പ്പിച്ചിട്ടുണ്ട്‌. സൂക്ഷിച്ച്‌ ഇരിക്കണം. സഹായത്തിന്‌ പുഷ്പനും, പക്രുവാചാര്യനും ഒക്കെ ഉണ്ടാവും. "

"ശരി അച്ഛാ... " കുമാരി പറഞ്ഞു.

അത്‌ ശ്രദ്ധിക്കാതെ രാജന്‍ എണീറ്റു. തഴേക്ക്‌ നോക്കി യുദ്ധത്തിനേ കുറിച്ച്‌ ഓര്‍ത്ത്‌ ഭയം കൊണ്ട്‌ നടന്നു. പെട്ടെന്ന് പിന്നില്‍ നിന്നും രാജ്നി വിളിച്ചുപറഞ്ഞു...

"അതേയ്‌... ഇന്നെങ്കിലും ആ ലീ കൂപ്പറിന്റെ പാദുഗം ഇട്ട്‌ പോകൂ.. ഇനി ഇടാന്‍ പറ്റിയില്ലെങ്കിലോ..."

അതുകേട്ട്‌ സങ്കടം വന്ന രാജന്‍ തന്റെ ലീ കൂപ്പര്‍ പാദുഗങ്ങള്‍ കാലില്‍ അണിഞ്ഞു.. ആദ്യമായി... ചിലപ്പോള്‍ അവസാനമായും.

ആ സമയം രണ്ടിടങ്ങളിലായി രണ്ട്‌ പേര്‍ യുദ്ധത്തിനായി ഒരുങ്ങുകയായിരുന്നു. പ്രധാന മന്ത്രിയും, പക്രുവാചാര്യനും.തന്റെ കാമുകി പത്മിനി തനിക്കേകിയ വാളും, പരിചയും എടുത്ത്‌ കൊണ്ട്‌ തന്റെ പ്രിയ പത്നിയെ നോക്കി പക്രു പറഞ്ഞു,

"എന്നാല്‍ ഞാന്‍ ഇറങ്ങുന്നു. ഇത്തവണ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒട്ടും ആശങ്കകളില്ല. നിനക്കിന്നു മുതല്‍ ആരേയും ഭയക്കാതെ കഴിയാം. എല്ലാത്തിനും ഇന്ന് അവസാനം ആകും. പിന്നെയ്‌, എന്റെ പണപ്പെട്ടിയുടെയും ആഭരണപ്പെട്ടിയുടെയും താക്കോല്‍ സൂക്ഷിച്ച്‌ വെക്കണം. കേട്ടോ. എങ്കില്‍ ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചുവന്നിട്ട്‌ കാണാം."


പക്രു നടന്നു... ശത്രുരാജ്യത്തേക്കാളും, സ്വന്തം ശത്രുവിനെ കൊല്ലാന്‍ ഉള്ള വാശിയുമായി...