Thursday, November 22, 2007

ആന്റപ്പനും, മനോരമയും, പിന്നെ... (ഭാഗം 1)

(ഈ കഥയും, കഥയിലെ കഥാപാത്രങ്ങളും ജീവിക്കുന്ന ഏതെങ്കിലും വ്യക്തികളോ, അവരുടെ ജീവിതവുമായോ ബന്ധമുള്ളതാണെന്ന് തോന്നിയാല്‍, അത്‌ ഒട്ടും യാദ്രിശ്ചികം അല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍,ഇറ്റ്‌ ഇസ്‌ ബേസ്ഡ്‌ ഓണ്‍ അ ട്രൂ സ്റ്റോറി. )

കൊല്ലവര്‍ഷം 2000, ത്രിശ്ശൂര്‍:
മിലിട്ടറി ഗോപാലേട്ടന്‍ - ജാനകി ദമ്പതികള്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവാന്‍ ഉരുളി കമഴ്ത്തിയതില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ടിട്ടാവണം, നമ്മുടെ ത്രിശൂര്‍ക്കാരന്‍ ആന്റപ്പനും ഒരു ഞായറാഴ്ച്ച ദിവസം കുര്‍ബാന കൂടാതെ പള്ളിമുറ്റത്ത്‌ ഉരുളി കമഴ്ത്തിയത്‌, തനിക്കും ഒരു കുട്ടിയെ കിട്ടാന്‍, പ്രായം 18 തികഞ്ഞ ഒരു പെണ്‍കുട്ടിയെ കിട്ടാന്‍. ഗതികിട്ടാത്ത കടമറ്റത്ത്‌ കത്തനാരുടെ പ്രേതം പോലെ ആ പള്ളിയങ്കണത്തില്‍ വരുന്ന ഒന്നാന്തരം കത്തോലിക്കന്‍ കുസുമങ്ങളെ ലൈന്‍ ഇടാന്‍ വേണ്ടി ഉലാത്താന്‍ തുടങ്ങിയിട്ട്‌ ഇന്ന് വര്‍ഷങ്ങള്‍ ഒരുപാടാകുന്നു, ആന്റപ്പന്റെ നിറവും, മണവുമുള്ള തുടിക്കുന്ന ഹൃദയം കാണാന്‍ അവിടെ അടിച്ചു വാരാന്‍ വരുന്ന കത്രീനപ്പെണ്ണിനു പോലും കഴിഞ്ഞില്ല.

ഈ പരജയത്തിനൊരു കാരണം ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ ധോണിയെപ്പോലെ ആന്റപ്പനും പിടികിട്ടിയില്ല. ഏതൊരു പെണ്ണിന്റെയും സ്വപ്നമായ "ഡാര്‍ക്‌ ആന്‍ഡ്‌ ടോള്‍" അല്ലെങ്കിലും, ആ ആനിക്കൊച്ചിന്റെ ലൈനായ സന്ദീപിനേക്കാളും എത്ര ഭേദം.. എന്നിട്ടും എന്തെ കര്‍ത്താവേ...

കൊല്ലവര്‍ഷം 2007, ബാങ്ക്ലൂര്‍ നഗരം:
ആന്റപ്പനിന്നൊരു സോഫ്റ്റ്‌ വെയര്‍ തൊഴിലാളിയാണ്‌. തന്റെ പഴയ ലക്ഷ്യങ്ങള്‍ ഇന്നും സ്വന്തം പേര്‍സിലെ അന്തോണിസ്‌ പുണ്യാളന്റെ പടത്തിനൊപ്പം സൂക്ഷിച്ച്‌ വെച്ചിരിക്കുന്നു. ഒരുപാട്‌ "കിളികള്‍" ഈ നഗരത്തില്‍ തനിക്ക്‌ വേണ്ടിപ്പറക്കും എന്ന സ്വപ്നവുമായി...

ചീഞ്ഞളിഞ്ഞ മൂവാണ്ടന്‍ മാങ്ങ പോലുള്ള മോന്തയുള്ള യമണ്ടന്മാര്‍ ചെമ്പകപ്പൂ പോലുള്ള നോര്‍ത്തിന്റ്യന്‍ പെണ്‍പിള്ളേരുടെ കൂടെ തോളില്‍ കയ്യിട്ട്‌ പോകുന്നത്‌ കാണുമ്പോള്‍, ആന്റപ്പന്‌ ഹൃദയാഖാതം വരും. കൊടിച്ചിപ്പട്ടിയെ ഡാല്‍മേഷന്‍ പട്ടി നോക്കുന്നപോലെയാണ്‌ അവന്മാര്‍ ആന്റപ്പനെ നോക്കുന്നത്‌. ഇതൊക്കെ കാണുമ്പോള്‍ തന്റെ വലയില്‍ വീണില്ലെങ്കിലും, വല്ലപ്പൊഴും ഒന്ന് പഞ്ചാരയടിക്കാനെങ്കിലും കിട്ടിയിരുന്ന ബെറ്റ്‌സിയേയും, ജോമോളെയും അവനോര്‍ത്തു... ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

തന്റെ സുഹൃത്തുക്കളുടെ മയമില്ലാത്ത കളിയാക്കലുകളും, ദിവസവും കേള്‍ക്കുന്ന അവരുടെ പല സക്സ്സസ്‌ഫുള്ളായ ലവ്‌ സ്റ്റോറികളും അവനെ വട്ടുപിടിപ്പിച്ചു. ജോലി ചെയ്യാന്‍ ഒരിക്കലും ഇഷ്ടമില്ലാത്ത ആന്റപ്പന്‍ എല്ലാം മറക്കാന്‍ ചുമ്മാ ജോലി ചെയ്തു... ഓര്‍ക്കുട്ടിലും, ജി-ടാക്കിലും അവന്‍ സ്വന്തം ഫോട്ടൊകള്‍ മാറ്റി മാറ്റി ഇട്ടുനോക്കി. കണ്ണട വെച്ചും, വെക്കാതെയും, ഷര്‍ട്ട്‌ ഇട്ടും ഇടാതെയും... അങ്ങിനെ എന്തെല്ലാം....

കര്‍ത്താവിനെ പതിവില്ലാതെ ധ്യാനിച്ചുകൊണ്ടു കിടന്ന ആന്റപ്പന്‌ പെട്ടെന്നാണൊരു വെളിപാടുണ്ടായത്‌. "ദൈവമേ, ഇതാണോ ഈ ദൈവത്തിന്റെ വിളി.." അവനോര്‍ത്തു...

തന്റെ ശത്രുക്കളുടെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ ഒരേയൊരു വഴിയേ ഇനിയുള്ളൂ... എനിക്കൊരിക്കലും കിട്ടാത്ത ഒരു പ്രണയിനി എനിക്കുണ്ടെന്ന് വരുത്തണം. വിര്‍ച്വല്‍ റിയാലിറ്റി, വിര്‍ച്വല്‍ സെക്സ്‌ എന്നൊക്കെ പറയുമ്പോലെ, എനിക്കും ഒരു വിര്‍ച്വല്‍ പ്രണയിനി! പ്രണയ ദാഹവും, പ്രതികാര ദാഹവും മാറ്റാന്‍ പറ്റാത്ത എന്റെ വരണ്ട മനസ്സിന്‌ തല്‍ക്കാലം ഇതൊരാശ്വാസമവട്ടെ!

ആന്റപ്പന്‍ താനൊരിക്കലും ഉപയോഗം ഉണ്ടാവുമെന്ന് കരുതാത്ത സ്വന്തം ബുദ്ധിയെ അന്ന് വല്ലാതെ മുട്ടിച്ചു... എന്തുണ്ട്‌ വഴി..? പെട്ടെന്ന്, പള്ളിയിലടിക്കുന്ന കൂട്ടമണിപോലെ അവന്റെ മനസ്സില്‍ ഐഡിയ വന്നു... ആ പള്ളിയിലെ മണിയടിക്കുന്ന കപ്യാരച്ചനെ ഓര്‍ത്തുകൊണ്ടവന്‍ പറഞ്ഞു.. "എന്തൊരു ഐഡിയ ആശാനെ..."

തന്റെ കമ്പ്യൂട്ടറില്‍ അവനുപറ്റിയ ഒരു കാമുകിയുടെ മുഖം തിരഞ്ഞു നടന്നു... ഓര്‍ക്കുട്ടില്‍, യാഹുവില്‍... പക്ഷേ ഒന്നും അങ്ങോട്ട്‌ ചേരുന്നില്ല. ഒടുവില്‍ മലയാള മനോരമ ഓന്‍ലൈന്‍ ആന്റപ്പന്റെ വിളികേട്ടു... ഫോട്ടൊ ഗാലറിയില്‍ മോഡല്‍ ഗേള്‍സിന്റെ പേജില്‍ താന്‍ തിരഞ്ഞു നടന്ന ആ മുഖം ആന്റപ്പന്‍ കണ്ടു... ഹിന്ദു പെണ്ണാണ്‌.. പക്ഷേ ഇപ്പൊ വര്‍ഗ്ഗീയം നോക്കാന്‍ പറ്റില്ല... ഇവളെ ഞാന്‍ കെട്ടുന്നൊന്നുമില്ലല്ലൊ!

അടുത്ത പരിപാടി ഈ കൊച്ചിന്റെ അടുത്ത്‌ തന്റെ ഫോട്ടൊ കൂടി ചേര്‍ത്ത്‌ വെച്ച്‌(തന്റെ ഒരു സുഹൃത്തായ ശ്രീ:പുഷ്പന്‍ അടുത്തിടെ ഇങ്ങനെ ഒരു സാഹസം കാട്ടി അവന്റെ കപ്പലണ്ടി വറുക്കാനിട്ടിരിക്കുന്ന ചീനച്ചട്ടി പോലുള്ള മനസ്സിനെ തണുപ്പിച്ചത്‌ അവനോര്‍മ്മവന്നു) എല്ലാ തെണ്ടികള്‍ക്കും മെയില്‍ അയക്കണം. അതു കണ്ട്‌ അവന്മാരുടെ കണ്ണുകള്‍ ലോറി കേറിയ പറത്തവളയുടെ കണ്ണുകള്‍ പോലെ തുറിച്ചു ചാടണം...

പക്ഷേ അവിടെയും ഒരു കുഴപ്പം. ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ ആന്റപ്പനറിയില്ല. നല്ല ഒറിജിനാലിറ്റി വേണമെന്നുള്ളത്‌ നിര്‍ബന്ധം. ഒരു ചെറിയ പാളിച്ച മതി, പണ്ട്‌ ഡബിള്‍ മീനിംഗ്‌ വെച്ച്‌ ജോമോളോറ്റ്‌ സംസാരിച്ചു എന്നുപറഞ്ഞവളുടെ അപ്പന്‍ തല്ലിയ പോലെ യെവമ്മാരെന്നെ തല്ലാന്‍... അതിവിടെ സംഭവിക്കാന്‍ പാടില്ല.

അങ്ങനെയൊരു ധര്‍മ്മസങ്കടത്തില്‍ ഇരിക്കുമ്പോഴാണ്‌, പണ്ട്‌ മണവാളന്‍ ആന്‍ഡ്‌ സണ്‍സ്‌ ഫിനാന്‍സിയേര്‍സിന്റെ ഉടമയായ മണവാളന്‍ ആപത്ഘട്ടത്തില്‍ സഹായിച്ചപോലെ തന്നെ ഇപ്പൊ സഹായിക്കാന്‍ വേറൊരാളുണ്ടെന്നോര്‍ത്തത്‌. മനപ്പിള്ളി പവിത്രന്‍, ചെങ്കളം മാധവന്‍, കടയാടി വര്‍ഗ്ഗീസ്‌ എന്നൊക്കെ പറയുംബോള്‍ ഉണ്ടാകുന്ന രോമാഞ്ചത്തോടെ അവനാപ്പേരോര്‍ത്തു... സുസുക്കി ദിവാകരന്‍!!

തന്റെ ആവശ്യം നടത്തിത്തരാന്‍ പറ്റിയ, വിശ്വസ്തനായ ആളാണ്‌ സുസുക്കി ദിവാകരന്‍ എന്ന് ആന്റപ്പന്‌ നാന്നായി അറിയാം... എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ ആന്റപ്പന്‍ സുസുക്കി ദിവാകരന്‌ മെയില്‍ ടൈപ്പ്‌ ചെയ്തു തുടങ്ങി...

എത്രയും പ്രിയപ്പെട്ട ദിവാകരേട്ടാ...
ഒരുപാട്‌ നാളായി നമ്മളൊന്നു കണ്ടിട്ടും, വിശേഷങ്ങള്‍ പങ്കുവെച്ചിട്ടും. സുഖമാണെന്ന് വിശ്വസിക്കുന്നു. അന്ന് നമ്മളൊരുമ്മിച്ച്‌ ജോലിചെയ്തിരുന്നിടത്ത്‌ അനുവാദമില്ലാതെ ഓവര്‍ടൈം വര്‍ക്ക്‌ ചെയ്തെന്ന് പറഞ്ഞ്‌ ചേട്ടനെ പുറത്താക്കിയതിനു ശെഷം പിന്നെ ഒരു കോണ്ടാക്ക്റ്റും ഇല്ലല്ലൊ...

എന്റെ ദിവാരേട്ടാ..
ഞാന്‍ ഇപ്പൊ ഒരു ചെറിയ പ്രോബ്ലത്തിലാണ്‌. ചേട്ടനു മാത്രമേ എന്നെ രക്ഷിക്കാന്‍ പറ്റൂ... ഈ മെയിലില്‍ ഞാന്‍ എന്റെയും, ഒരു പെണ്‍കുട്ടിയുടെയും ഫോട്ടൊ വച്ചിട്ടുണ്ട്‌. ചേട്ടന്റെ പരമാവധി കഴിവുമെടുത്ത്‌ ആ രണ്ട്‌ പടങ്ങളും ഒന്നാക്കണം, ഒപ്പം ആ കൊച്ചിന്റെ മേത്തൂടെ പോകുന്ന ഒരു വെളുത്ത കാപ്ഷന്‍ (ഇതിനെ വാട്ടര്‍മാര്‍ക്‌ എന്നാണ്‌ വിളിക്കുക എന്ന് പിന്നീട്‌ ദിവാകരന്‍ തന്നെ അവനു പറഞ്ഞു കൊടുത്തുവത്രെ) കൂടി ഒന്നു മാറ്റിത്തരണം.
ചേട്ടന്റെ മറുപടിയും പ്രതീക്ഷിച്ചു കൊണ്ട്‌, വിരിയാന്‍ മുട്ടി നില്‍ക്കുന്ന ഒരു ഹൃദയവുമായി,
ആന്റപ്പന്‍.

ആന്ന് വൈകുന്നേരം, ബാങ്ക്ലുരിലെ മറ്റൊരു സ്ഥലം:
രണ്ടു കൈകള്‍ അപ്പോള്‍ മൈക്രൊസോഫ്റ്റ്‌ ഡോട്‌ നെറ്റ്‌ അപ്പ്ലിക്കേഷന്‍ ഡീബഗ്‌ ചെയ്യുന്നത്‌ നിര്‍ത്തി വെച്ച്‌ ഇ-മെയില്‍ ഇന്‍ബോക്സ്‌ തുറന്നു. അവിടെ അതാ, ആന്റപ്പന്റെ മെയില്‍...

അല്‍പനേരത്തിനു ശേഷം സിനിമാ നടന്‍ നരേന്ദ്രപ്രസാദ്‌ ചിരിക്കുന്ന പോലെ, ദിക്ക്‌ മുഴങ്ങുമാറ്‌ ഒരട്ടഹാസം... ഒരു ഇരയേ കിട്ടിയ പാമ്പിനെപ്പോലെ... സുസുക്കി ദിവാകരന്‍!

തുടരും....മറുപടികള്‍ അയക്കേണ്ട വിലാസം : mangalaseri@gmail.com

2 comments:

ശ്രീ said...

തുടരൂ...

Unknown said...

gadikale kalakki njan(njangal) ammavan ennu vilikkunna antappante veergadhakalkkayi kathorthirikkunnu