Thursday, May 8, 2008

ആന്റപ്പന്റെ പടവാള്‍!

ആന എന്തോ ചെയ്യുന്നത്‌ കണ്ടിട്ട്‌ ആട്‌ അതേ പോലെ ചെയ്യുന്നത്‌ ക്ഷമിക്കാം... ആട്ടിങ്കാട്ടങ്ങളും അതേ പോലെ ചെയ്താലോ...

ഒരു ട്രീറ്റിനു പോയാല്‍ മര്യാദക്ക്‌ മാത്രം കഴിച്ച്‌, മര്യാദ വിടാതെ, ഓസിനു കിട്ടുന്നതും വാങ്ങി കഴിച്ച്‌ പോരാന്‍ ഇനിയും പഠിക്കാത്തവര്‍ ആന്റപ്പനോട്‌ ചോദിക്കണം. ആന്റപ്പന്‍ ഇങ്ങനെ പറയും...

"ഡാ മോനേ ഗോപീ... നിനക്കറീല്ലെങ്കി ഇവിടെ, ദേ ഈ എന്നോട്‌ ചോദിക്ക്‌... വെള്ളടി പാര്‍ട്ടിക്ക്‌ എങ്ങിനെ പോണമ്ന്ന് ഞാന്‍ പറഞ്ഞാരാം. നല്ല വെടുപ്പായ്ട്ട്‌ പറഞ്ഞാരാം... മ്മളതില്‌ ഉസ്താദല്ലേ..."

ആന്റപ്പന്റെ ആ സെല്‍ഫ്‌ അപ്രൈസല്‍ എല്ലാരും പക്ഷേ സത്യാണെന്ന് തന്നെയാണ്‌ കരുതിയത്‌.. ദേ ഇന്നലെ രാത്രി വരെ.

ഇന്നലെ വൈകീട്ട്‌ കോമളന്‌ ദിവാരന്റെ കോള്‍...

"ഡാ.. നീ അവിടെ ഉണ്ടാവില്ലെ? ബൈകില്‍ ഒരു പാര്‍സല്‍ വരുന്നുണ്ട്‌. അതൊന്നെടുത്ത്‌ അകത്തേക്കിട്ടേര്‌.."

"ഓഹ്‌.. പിന്നെന്താ... ശരി. എന്താഡാ സാധനം? തിന്നാനുള്ള വല്ലതും...?" കോമളന്റെ ആകാംക്ഷ.

"അതൊന്നുമില്ലെഡാ... നിനക്കൊരു ഉപകാരോം ഉണ്ടെന്നു തോനുന്നില്ല. വേസ്റ്റ്‌ ആണ്‌."

"വേസ്റ്റോ? അതെന്തിനാ ഇങ്ങോട്ട്‌? "

മറുപടി പറയാതെ ദിവാരന്‍ കോള്‍ കട്ട്‌ ചെയ്തു.

കുറച്ച്‌ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു വെളുത്ത സാന്റ്രോ കാര്‍ അത്രക്ക്‌ "ലെവല്‍" അല്ലാതെ വരുന്നത്‌ കോമളന്‍ കണ്ടു.

"അല്ലാ.. പാര്‍സല്‍ ബൈക്കില്‍ വരുമെന്നല്ലേ പരഞ്ഞത്‌... ഇതിപ്പോ..."

കാര്‍ കോമളന്റെ അടുത്ത്‌ നിര്‍ത്തി. തവണകളായി കളയാന്‍ പറ്റാതെ പിടിച്ച്‌ നിര്‍ത്തിയ യൂറിന്‍ കളയാനുള്ള ശുഷ്കാന്തിയോട്‌ കൂടിയവനെ പോലെ കോമളന്‍ ചോദിച്ചു...

"ഹായ്‌... എവിട്യാ പാര്‍സല്‍?"

"പിന്നിലുണ്ട്‌... എടുത്തോണ്ട്‌ പൊക്കോ... എനിക്ക്‌ വണ്ടി സെര്‍വീസിന്‌ കൊടുക്കണം." സാരധി മറുപടി പറഞ്ഞു.

"അതോണ്ടൊന്നും കാര്യണ്ടെന്ന് തോന്നണീല്ലാ ഭായ്‌..." വേറൊരു ശബ്ധം കാറിനുള്ളെയില്‍ നിന്നും.

കോമളന്‍ കൂളായി ബാക്‌ ഡോര്‍ തുറന്നു...

ഊന്ന് പോയ വാഴ പോലെ അതാ ഒരു സാധനം നേരേ പുറത്തേക്ക്‌ തെറിക്കുന്നു. തെറിച്ചത്‌ ചക്കയാണോ, മാങ്ങയാണോ എന്ന് നോക്കാതെ കോമളന്‍ അതിനെ വാരിക്കോരിപ്പിടിച്ചു...

"പ്ലക്‌!" ഇടദിവസങ്ങളില്‍ ആന്റിയുണ്ടക്കുന്ന തേങ്ങാച്ചമ്മന്തിയുടെ കളറില്‍, അതേ മോഡലില്‍ എന്തോ ഒരു സാധനത്തില്‍ കോമളന്റെ കയ്കള്‍ മുങ്ങിയിറങ്ങി...

കോമളന്‍ സംഭവിച്ചതെന്താണെന്നറിയാന്‍ തലയൊന്ന് കുടഞ്ഞ്‌ വീണ്ടും നോക്കി...

തന്റെ കയ്യിലതാ റൂമിലെ രോമാഞ്ചം ആന്റപ്പന്‍ നടുവൊടിഞ്ഞ ഹാങ്ങറില്‍ തൂങ്ങുന്ന ഷര്‍ട്ട്‌ പോലെ കിടക്കുന്നു!

പെട്ടന്ന് കാറിന്റെയുള്ളില്‍ നിന്നൊരു ശബ്ദം...

"ഡാ.. ആന്റപ്പന്‍ ഓവറായായെഡാ... ഫുള്‍ വാളാ..."

കോമളന്‍ ഞെട്ടി...

എന്ത്‌? വെള്ളമടിയില്‍ എന്റെ കാണപ്പെട്ട ഗുരുവായ, എന്താണ്‌ യധാര്‍ഥ വെള്ളമടി എന്ന വിഷയത്തെ കുറിച്ച്‌ പ്രബന്ധം എഴുതാന്‍ പ്ലാനിട്ടിരുന്ന എന്റെ മുറിമേറ്റ്‌ ആന്റപ്പനെന്ന അമ്മാവനോ ഈ കെടക്കുന്നത്‌? കോമളനത്‌ താങ്ങാനായില്ല. ഒടുക്കത്തെ ഭാരമായിരുന്നു ആന്റപ്പന്റെ ഭൗതിക ശരീരത്തിന്‌.

കോമളന്റെ മേത്തും, മോത്തും ഒക്കെ വാളായി. എവിടെ നിന്നോ കിട്ടിയ ആത്മബലത്തിന്റെ പുറത്ത്‌ കോമളന്‍ ആന്റപ്പനെ വലിച്ച്‌ കാറിനു പുറത്തിട്ടു.

കിട്ടിയ ഗ്യാപ്പില്‍ അതുവരെ ആന്റപ്പന്റെ വാളിന്‌ പുറത്തേക്കുള്ള ഡയറക്ഷന്‍ കാണിച്ച്‌ കൊടുക്കുകയായിരുന്ന പക്രു പുറത്തിറങ്ങി വന്നു... ആന്റപ്പന്റെ വായിലെ സുഗന്ധമേറ്റ്‌ മദ്യം മെയിലുകള്‍ക്കപ്പുറം മാത്രം വെക്കുന്ന പക്രു പോലും ചെറുതായി കിറുങ്ങിയിരുന്നു.

അതുവരെ റൂമില്‍ കെട്ടാനൊരു പെണ്ണിന്റെ കിട്ടാനൊരു വഴി നോക്കി സ്വപ്നലോകത്തേക്ക്‌ കാലും നീട്ടി കിടക്കുകയായിരുന്ന ശശിയേയും പക്രു വിളിച്ചെണിപ്പിച്ചു. "അതാ റോഡ്‌ സൈഡിലിട്ടേക്ക്‌... രാവിലെ എണിട്ട്‌ പോന്നോളും..." മയക്കം പോയ ദേഷ്യത്തില്‍ ശശി പറഞ്ഞത്രേ...

കോമളനും, പക്രുവും, ശശിയും, ദത്തനും രണ്ട്‌ ചാക്കരി ഒരുമിച്ച്‌ കേറ്റുന്ന ലാഘവത്തോടെ മൊതലിനെ മുറിയിലേക്ക്‌ വലിച്ചോണ്ടോന്നു. അടുത്തുള്ള വീട്ടുകാര്‍ ടിവീയില്‍ പാമ്പ്‌ പിടുത്തം ലൈവായി കാണുന്ന പോലെ നോക്കി നിക്കുന്നു.

യാഡ്‌ലി പൗഡറിന്റെ മണത്തില്‍, റോസാ പുഷ്പങ്ങളുടെ നടുവില്‍ കാമുകിമാരൊത്താടിക്കളിക്കുന്ന സ്വപ്നം കണ്ടോണ്ട്‌ ഉറങ്ങിയിരുന്ന പുഷ്പന്‌ പെട്ടന്ന് യാഡലിയുടെ മണം നാറ്റമായി മാറിയപോലെ തോന്നി. നാറ്റം സഹിക്കാതായപ്പോള്‍ ഗഡി എണീറ്റു... നാറ്റത്തിന്റെ ഉറവിടം തേടി പുഷ്പന്‍ പുറത്തിറങ്ങി...

പുറത്ത്‌ ഓടയില്‍ വീണ്‌ ബോധം പോയ ഭര്‍ത്താവിനെ നോക്കി വിലപിക്കുന്ന ഫാര്യയെ പോലെ വെപ്രാളം കാട്ടുന്ന കോമളന്റെ ശബ്ദം കേട്ട്‌ പുഷ്പന്‍ എണിട്ട്‌ വന്നു.

അപ്പോള്‍ കണ്ട കാഴച!

ഒരാറടി നീളമുള്ള മനുഷ്യനെ, ചത്ത പാമ്പിനെ തൂക്കിയിട്ടിരിക്കുന്ന പോലെ അവിടെ ചാരി വെച്ചിരിക്കുന്നു... മുംബയിലെ പ്രസിദ്ധമായ തോട്ടിപ്പണിക്കാര്‍ ഡൂറ്റി ടൈം കഴിഞ്ഞ്‌ കുളിക്കാന്‍ പോണപോലെ പക്രു അകത്തേക്ക്‌ പോകുന്നു.

പാതാളവും, പരലോകവും ഒറ്റയടിക്ക്‌ ഓസിന്‌ കാണാന്‍ കിട്ടിയ തക്കം മുതലാക്കിയ ആന്റപ്പന്‍ തന്റെ ആത്മാവിനെ വിഹരിക്കാന്‍ പറഞ്ഞ്‌ വിട്ട്‌, ശരീരത്തെ ശവാസനത്തിലാക്കിയിരിക്കുന്നു. മനസ്സിനെ അങ്ങിനെ പറഞ്ഞ്‌ വിട്ട സമയത്ത്‌ പുറത്ത്‌ ചാടിയ കൊടുവാള്‍ ആന്റപ്പന്റെ വായയില്‍ തുടങ്ങി, മുഖം ചുറ്റി, നെഞ്ചും, വയറും, പാന്റും കടന്ന്, പക്രുവിന്റെ തോളു വഴി, സാന്റ്രോയിലെ പിന്‍സീറ്റിലെ നനുത്ത കുഷ്യനും കടന്ന് കോമളന്റെ കയ്യിലും മെയ്യിലും എത്തിയിട്ടേ നിന്നുള്ളൂ. ഇന്നും തീരാത്ത ദുര്‍ഗന്ഥം!

"അമ്മാവാ.. ഡാ ---- മോനെ... എണിക്കെടാ..." കോമ്മളന്‍ ആന്റപ്പനെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. കോമളന്‍ ആന്റപ്പന്റെ തല്ലി നോക്കി... തൊഴിച്ചു നോക്കി... എവടെ...

"എന്നാലും അമ്മാവനിതെങ്ങിനെ...? " കോമളന്‍ ചോദിച്ചു.

"ഒന്നും പറേണ്ട്രക്കേ... പതിവ്‌ 1 ഗ്ലാസ്‌ ബിയര്‍ വിട്ട്‌ പിന്നൊരു ഗ്ലാസ്‌ കൂടി അടിച്ചിരിക്കായിരുന്നു ഇവന്‍. അത്‌ തന്നെ ഓവറായി. അപ്പോ ദേ ആരോ വന്ന് അവന്റെ മൂക്കില്‍ വിസ്ക്കിടെ ബോട്ടില്‍ തുറന്ന് മണപ്പിച്ചു... പോരെ അങ്കം..." പക്രു പറഞ്ഞു.

"എന്ത്‌? വെറും 2 ഗ്ലാസ്‌ ബിയറടിച്ചപ്പൊഴേക്കും അമ്മാവന്‍ ഫിറ്റായെന്നോ? ഞാനിതൊരിക്കലും നമ്പില്ല.." കോമളന്‍ പറഞ്ഞു.

"അതേടാ... അമ്മാവന്റെ കപ്പാസിറ്റി അതാണ്‌. ഇന്നലെ കൂടിപ്പോയ്‌. നാലും അഞ്ചും ടക്കീല അടിച്ചവമ്മാര്‍ അവിടെ സുഘമായി പാട്ടും പാടി ഇരിക്കുന്നു."

"അപ്പോ ഇത്രേള്ളു മനുഷ്യന്റെ കാര്യം അല്ലെ..." അതുവരെ മ്യൂട്ടായിരുന്ന ശശി പറഞ്ഞു.

എല്ലാരും കൂടെ ആന്റപ്പന്റെ കുളിമുറിയിലേക്കെടുത്തിട്ടതും, പിടിവിട്ട ആന്റപ്പന്റെ ലൂസായ തല നിലത്ത്‌ ചെന്നൊരിടി... വായില്‍ ബാക്കി വെച്ചിരുന്ന വാളു കൂടി പുറത്തേക്ക്‌...

ഈ കുടിയമ്മാരെ സമ്മതിക്കണം! എന്നാ സുഖമാ... ചുമ്മാതങ്ങ്‌ പോയി ഫിറ്റായാ മതി... തിരിച്ച്‌ വീട്ടിലെത്തിക്കാനും, ഡ്രെസ്സൂരിക്കാനും, തേച്ചുകുളിപ്പിക്കനും, ജട്ടിവരെ ഊരി കിടക്കയില്‍ കൊണ്ടോയിടാനും ഒന്നും ബുദ്ധിമുട്ടണ്ടല്ലോ... അതൊക്കെ ഇവിടെയും നടന്നു.

കുളിപ്പിക്കുന്നതിനിടയില്‍ ടൂറ്‌ പോയ ആന്റപ്പന്റെ ആത്മാവ്‌ ജസ്റ്റ്‌ ഒന്ന് തിരിച്ചു വന്നു...

"ഡാ... ബ്ലീസ്‌... ബ്ലീസ്സ്‌... ബ്ലീ..."

ഡും! അതാന്റപ്പന്‍ പിന്നെം സെല്‍ഫായി തലകൊണ്ട്‌ തറയില്‍ ഗോളടിച്ചതാണ്‌. ആത്മാവ്‌ പിന്നേം ടൂറിനു പോയി.

വീണേടം വിഷ്ണുലോകമാക്കാന്‍ ആന്റപ്പന്‍ തീരുമാനിച്ചതോടെ കുളിപ്പിക്കല്‍ പണിയാകുമെന്ന് കോമളന്‍ മനസ്സിലാക്കി. കുളിമുറിയില്‍ നെഞ്ച്‌ തറയിലേക്കമര്‍ത്തി കയ്കള്‍ വിടര്‍ത്തി ആന്റപ്പന്‍ കുരിശിലേറിയ യേശുവിന്റെ മോഡലായി.

"ഹ.. വിട്ട്‌ കള ഡ.. അവിടെ കിറ്റക്കട്ടേ ന്നേയ്‌. ഞാനൊക്കെ പഠിക്കുന്ന കാലത്ത്‌ ചെക്കമ്മാര്‍ ഇങ്ങനെ കുളിമുറിയില്‍ വാള്‍ വെച്ചാ അവിടെ കിടക്കട്ടേന്ന് വക്ക്യേ ഉള്ളൂ. ആരും പിടിച്ചെണിപ്പിക്കാറില്ല."

അത്‌ പറഞ്ഞ്‌ കഴിഞ്ഞപ്പോഴാണ്‌, നാളെ രാവിലെ ആദ്യം എണീറ്റ്‌ കുളിച്ച്‌ ആപ്പീസില്‍ പോണ്ടത്‌ എനിക്ക്‌ തന്നെയാണല്ലോ എന്ന് ശശി ഓര്‍ത്തത്‌...

"അല്ലേ വേണ്ടാ... പാവത്തിന്‌ രാത്രി തണുത്താലോ... മ്മക്കിവനെ പിടിച്ച്‌ റൂമില്‍ കിടത്താം..." ശശി കൂട്ടിച്ചേര്‍ത്തു.

അങ്ങിനെ അവസാനം എല്ലാരും കൂടെ ആന്റപ്പനെ കുളിപ്പിച്ച്‌ കിടത്തി. ക്ഷമിക്കണം, ഞാനുദ്ദേശിച്ചത്‌, കുളിപ്പിച്ച്‌ റൂമില്‍ കൊണ്ടോയ്യി കിടത്തിന്നാണ്‌ ട്ടോ. ശരീരത്തിലാകെയുള്ള ഒരു നൂല്‍ബന്ധം, പണ്ടെങ്ങോ വള്ളമടി പഠിക്കാന്‍ പോയപ്പോ ഒരു ഗുരു കെട്ടിക്കൊടുത്ത കറുത്ത ചരട്‌ മാത്രമായിരുന്നു. ആന്റപ്പന്റെ വാളില്‍ മയങ്ങി, ആ ചരടും ചാവാറായിരുന്നു.

വെള്ളത്തില്‍ നിന്നും കോരിയിട്ട നീര്‍ക്കോലി പോലെ... കഴുകിപ്പിഴിഞ്ഞു വെച്ച തോര്‍ത്തുമുണ്ടു പോലെ... വോള്‍ടേജില്ലാതെ കത്തുന്ന ബള്‍ബ്‌ പോലുള്ള കണ്ണുകളുമായി, ജനിച്ച പടി ആന്റപ്പനെന്ന ആ ഇതിഹാസം നീളമെത്താത്തൊരു പായയില്‍ ഡാവിഞ്ചിയുടെ വിറ്റ്രൂവിയന്‍ മാത്രികയില്‍ മയങ്ങി...

രാത്രിയുടെ യാമങ്ങളില്‍... റോമിങ്ങില്‍ പോയ ആന്റപ്പന്റെ ആത്മാവ്‌ വന്ന് ഒന്ന് രണ്ട്‌ മിനി വാളുകള്‍ കൂടെ വെച്ചിട്ട്‌ വീണ്ടും കറങ്ങാന്‍ പോയി. വാളില്‍ കുളിച്ച ജട്ടിയും, വസ്ത്രങ്ങളും ആത്മഹത്യ ചെയ്യാന്‍ നോക്കിയതറിയാതെ... സ്വന്തം പീ എമ്മിന്റെ മാറില്‍.. അല്ല കാറില്‍ കൊട്ടിയ കൊടുവാളിന്റെ നീളമറിയാതെ... ആന്റപ്പനുറങ്ങി... മറ്റൊരുപാട്‌ പേരുടെ ഉറക്കം കളഞ്ഞിട്ട്‌.

രാവിലെ ഒന്നുമറിയാത്ത പാവം അമ്മാവനായി, രാത്രി വെച്ച വാളില്‍ കയ്യൂന്നി എണിറ്റിരുന്ന് അമ്മാവന്‍ പറഞ്ഞു...

"ഹൊ! ഇന്നലെ ഞാനിത്തിരി ഓവറായല്ലേ... 6 ഗ്ലാസ്‌ ബിയറും, 5 ടക്കീലയും 25 ഹുക്ക വലിയും കൂടി ആയപ്പോ... അതാ..."

അതു മുഴുവന്‍ കേട്ട്‌ കൊണ്ടിരുന്ന കോമളന്‍ അപ്പൊ പറഞ്ഞു...

"കൊള്ളാം... സ്മാട്ട്‌ ബോയ്‌...

നീയാണെടാ എന്റെ ഗുരു! വാളെടുഠവന്‍ വാളാല്‍ എന്ന് കെട്ടിട്ടേ ഉള്ളൂ... പ്പോ കണ്ടൂ... എന്റെ ആന്റപ്പന്‍ പടവാളേ...

ഈ ഉണ്ണികൃഷ്ണ പൊതുവാള്‍, കൃഷ്ണന്‍ കുട്ടി പൊതുവാള്‍ എന്നൊക്കെ വിളിക്കുന്ന മാതിരി ആന്റപ്പനാ വിളി കേട്ടു...

അങ്ങകലെ തര്‍ക്കം ടെക്നോളജീസില്‍ രണ്ട്‌ കയ്കള്‍ .നെറ്റ്‌ ഡീബഗ്‌ ചെയ്യുന്നത്‌ പിന്നേം നിര്‍ത്തി വെച്ചിട്ട്‌ മൊബെയിലില്‍ തലേന്ന് പകര്‍ത്തിയ ആന്റപ്പന്റെ "പടവാള്‍" ഫോട്ടോകള്‍ മാറി മാറി നോക്കി...

പണ്ടത്തെ അത്രേം എക്കോ ഇല്ലെങ്കിലും, മോശമല്ലാത്തെ രീതിയില്‍ ദിക്കു മുഴങ്ങുമാര്‍ അട്ടഹശിച്ചികൊണ്ട്‌ ഇല്ലാത്ത മീശ പിരിച്ച്‌ ദിവാരന്‍ ആ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു...



പിന്‍കുറിപ്പ്‌: വെച്ച വാളിന്റെ നാറ്റം പോകുന്നതിനു മുന്‍പേ പിന്നേം അഹങ്കരിക്കന്‍ തുടങ്ങിയ ആന്റപ്പന്‍, ഇതൊക്കെ എനിക്ക്‌ പുല്ലാണെന്നും പറഞ്ഞ്‌ ആപ്പീസില്‍ പോയി. കുറച്ച്‌ കഴിഞ്ഞപ്പോ തലക്കുള്ളില്‍ വേട്ടാളന്‍ കൂട്‌ വെക്കുന്നുണ്ടോന്നൊരു സംശയം തോന്നിയ ആന്റപ്പന്‍ പെട്ടെന്ന് മങ്കലശ്ശേരിയിലേക്ക്‌ വിട്ടത്രെ... തലയും കുലുക്കിക്കൊണ്ട്‌.