Tuesday, June 24, 2008

കോമളനെ 'സ്കെച്ച്‌' ചെയ്തപ്പോള്‍.

ഇന്നലെ രാത്രി ആലപ്പുഴ കായലില്‍ മീന്‍ പിടിക്കാന്‍ പോണം എന്നാഗ്രഹിച്ച കോമളന്‍ ഇന്ന് രാവിലെ ആഗ്രഹിച്ചത്‌ ഗോവന്‍ കടാപ്പുറങ്ങളില്‍ കാലാട്ടിക്കിടക്കാനായിരുന്നു. അങ്ങിനെ ആഗ്രഹിക്കാന്‍ ഒരു കാരണവും ഉണ്ട്‌. കോമളന്റെ കുറച്ച്‌ പഴയ സുഹൃത്തുക്കള്‍ ഗോവക്ക്‌ പോകാന്‍ പ്ലാന്‍ ഇട്ടിരിക്കുന്നു. വണ്ടിക്കാശ്‌ ഷെയര്‍ ചെയ്യാന്‍ ഒരുത്തനും കൂടി വേണമെന്നായപ്പോ അവന്മാര്‍ കോമളനെ വിളിച്ചു...

"ഡാ.. നീ വന്നേ പറ്റൂ... നീയില്ലാതെ ട്രിപ്പിനൊരു രസോം ണ്ടാവില്ലാ..."

അതില്‍ കോമളന്‍ വീണു. വോള്‍വോ ബസ്സില്‍ ടിക്കറ്റ്‌ എടുത്ത്‌ കോമളന്‍ ഗോവാക്ക്‌ പോയി.

അങ്ങനെ കൂട്ടുകാരുമൊത്ത്‌ ഗോവന്‍ തീരങ്ങളില്‍, തിരമാലകളില്‍ ഉയര്‍ന്നു താഴുന്ന മദാമ്മകളെയും നോക്കി നടന്ന കോമളനെ പിന്നില്‍ നിന്നും അരോ വിളിച്ചു...

"സര്‍... ആപ്‌ മലയാളി ഹേ ക്യാ?"

കോമളന്‍, ഞാന്‍ ഒരു സംഭവമാണെടോ... എന്ന മട്ടില്‍ അയാളെ ഒന്ന് നോക്കിയിട്ട്‌, അമര്‍ത്തി മൂളി.

"ങും..."

"സാര്‍... പച്ചകുത്തണോ സര്‍? നല്ല കിടിലന്‍ ഡിസൈനുകള്‍ ഉണ്ട്‌ സര്‍... കയ്യിലോ... കാലിലോ... മുതുകത്തോ... നെഞ്ചത്തോ... എവിടെ വേണമെങ്കിലും കുത്തിത്തരാം സര്‍..."

"നോ.. നോ.. ഐ ഡോണ്ട്‌ വാണ്ട്‌ ഓള്‍ ദിസ്‌..." കോമളന്‍ മൈന്‍ഡ്‌ ആക്കാതെ നടന്നു.

"അങ്ങനെ പറയല്ലേ സര്‍... സാറിന്റെ ലുക്ക്‌ തന്നെ മാറും... ഒന്ന് ട്രൈ ചെയ്യൂന്നേയ്‌..." അയാള്‍ പറഞ്ഞു.

"നോ... ഇതൊക്കെ വെറും തട്ടിപ്പാ. താന്‍ ഒന്ന് പോയേ..."

"സാര്‍... സാറിന്റെ കയ്യില്‍ നല്ല മസില്‍ ഉണ്ടല്ലോ... സാറാണെങ്കി നല്ല വെളുത്തിട്ടും... പച്ച കുത്തിയാല്‍ നല്ല എടുപ്പായിരിക്കും.."

തന്റെ മസിലിനെ തൊട്ടപ്പോള്‍ കോമളന്‍ ചെറുങ്ങനെ ഒന്നിളകി...

"ങും... എത്രയാവും? "

"വെറും 250 രൂപയേ ഉള്ളൂ സാറെ... സാറിന്റെ ഈ കയ്യിലെ മസില്‍ മുഴുവനും ഇടാന്‍ അത്രയും പോരാ. ന്നാലും സാറിനായോണ്ട്‌ ഇത്രേം മതി."

അത്‌ കേട്ട കോമളന്‍ സ്വന്തം കയ്യിലെ മസില്‍ ഒന്നുരുട്ടി നോക്കി...

"ഇതൊക്കെ വിസ്വസിക്കാമോ ടോ? ഇതെത്ര കാലം കയ്യില്‍ പോവാതെ നില്‍ക്കും?"

"അത്‌ നൂറ്‌ ശതമാനം ഞാന്‍ ഗാരണ്ടി തരാം സാറെ... ഒരു ആറ്‌ മാസത്തേക്ക്‌ ഇത്‌ ഒരു പൊടിപോലും മാഞ്ഞു പോകില്ല. ഒറപ്പാ..." അയാള്‍ പറഞ്ഞു.

"ങും. എനിക്കറിയാം. എന്നാലും ചുമ്മാ ചോദിച്ചെന്ന് മാത്രം. ഓകെ... എന്നാ നല്ലൊരു ഡിസൈന്‍ നോക്കി എന്റെ വലത്തെ കയ്യിലെ 'മസിലില്‍' കുത്തിക്കോ..."

അങ്ങിനെ അയാള്‍ കോമളന്റെ വലത്തെ കയ്യില്‍ പടം വരച്ച്‌ പഠിച്ചു. പച്ച കുത്തിയപ്പോള്‍ കോമളന്‌ നന്നായി നീറ്റല്‍ അനുഭവപ്പെട്ടെങ്കിലും, അത്‌ പുറത്ത്‌ കാണിക്കാന്‍ കോമളന്റെ ആത്മാഭിമാന്‍ സമ്മതിച്ചില്ല.

അങ്ങിനെ അര മണിക്കൂര്‍ നേരത്തെ ശ്രമത്തിനു ശേഷം കോമളന്റെ വലത്തെ കയ്യില്‍ കറുപ്പ്‌ നിറത്തില്‍ വലിയൊരു... എന്തോ ഒരു പടം.

തന്റെ മസിലില്‍ വിരിഞ്ഞ ചിത്രത്തെ നോക്കി, ഇനിയത്‌ കണ്ട്‌ കണ്ണ്‍ തള്ളാന്‍ പോകുന്ന തനെ കൂട്ടുകാരുടെ മോന്തയോര്‍ത്ത്‌ കോമളന്‍ ഊറിച്ചിരിച്ചു...

"കോള്ളാം... എനിക്കിഷ്ടായി... ഇതാ മുന്നൂറ്‌ രൂപ. എന്റെ ഒരു സന്തോഷത്തിനിരിക്കട്ടെ..."

"ഓ... സാറിന്റെ ഇഷ്ടം പോലെ.."

"അപ്പോ ചേട്ടാ, ഇനിയിപ്പോ എനിക്കിത്‌ കളയണം എന്ന് തോന്നിയാ നടക്കില്ലല്ലേ... ഒരു ആറ്‌ മാസത്തേക്ക്‌ ഇത്‌ ഇങ്ങനെ തന്നെ ഉണ്ടാവും ലേ?.."

"ഓ.. അങ്ങിനെയൊന്നുമില്ല സാറെ... സാറിനു വേണ്ടാന്ന് തോന്നിയാ നന്നായൊ സോപ്പിട്ട്‌ കുളിച്ചാ മതി. മാഞ്ഞു പൊക്കോളും." അതും പറഞ്ഞ്‌ അയാള്‍ നടന്നകന്നു.

അപ്പൊഴും തനിക്ക്‌ പറ്റിയത്‌ അബദ്ധമാണോ അതോ വേറെന്തെങ്കിലുമാണോ എന്ന് കോമളന്‌ മനസ്സിലായില്ല.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ തിരിച്ച്‌ മങ്കലശ്ശേരിയില്‍ എത്തിയ കോമളന്റെ വലത്തെ കയ്യില്‍ അടി പിടിച്ച ചീനച്ചട്ടി പോലെ എന്തോ ഒരു അടയാളം കണ്ട ആന്റപ്പന്‍ ഇങ്ങനെ ചോദിച്ചു...

"ഡെക്കേ.. ഇതെന്തോന്നാ നിന്റെ കയ്യില്‍... ചൊറി പിടിച്ച പോലെ...?"

അത്‌ ഞാന്‍ പച്ചകുത്തിയിയതിന്റെ തിരിശേഷിപ്പാണെന്നും, മണ്ടത്തരത്തിന്റെ പരിണിത ഫലമാണെന്നും ഒന്നും കോമളന്‍ പറയാന്‍ നിന്നില്ല.

"ഓ അതോ... അവിടെ ഞങ്ങള്‍ ഗോവന്‍ ലോക്കല്‍സുമായി ഒന്നുടക്കി. അതിലൊരുത്തന്റെ ഇടിക്കട്ട കൊണ്ടുള്ള അടി ബ്ലോക്ക്‌ ചെയ്തതാ. ചെറുങ്ങനെ ഒന്ന് കരുവാളിച്ചു. അത്രേ ഉള്ളൂ..."

രണ്ടാഴ്ചമുന്‍പ്‌ മറ്റൊരു സാധനം ഇതുപോലെ ബ്ലോക്ക്‌ ചെയ്യാന്‍ ശ്രമിച്ചതിന്റെ ആഫ്ട്ടര്‍ എഫക്റ്റ്‌സായി കിട്ടിയ ഉണ്ടയില്‍ പട്ടീസ്‌ കെട്ടി, സ്റ്റൂളില്‍ കയറ്റി വെച്ച്‌ ആന്റപ്പന്‍ ഇങ്ങനെ പറഞ്ഞു...

"കൊള്ളാം... സ്മാര്‍ട്‌ ബോയ്‌!"

1 comment:

പിരിക്കുട്ടി said...

njaan thenga pottikkan piokunnu

......ttee..............

pottiyo...

kollatto "smart boy"