Tuesday, February 12, 2008

സുസുക്കി ദിവാകരന്‍!

(മങ്കലശ്ശേരിയിലെ ദിവാരന്റെ കഥ ഇവിടെ ഇടാന്‍ പറ്റിയില്ലായിരുന്നു.ഇപ്പോ പിള്ളേര്‍ അതും പറഞ്ഞ്‌ എനിക്കിട്ട്‌ പണിതരാന്‍ പ്ലാന്‍ ചെയ്യുന്നു. ഈ കഥ ഇതിനു മുന്‍പ്‌ ഇവിടെ വായിച്ചിട്ടുള്ളവര്‍ ക്ഷമി!)

കോലാഹലമ്പൂര്‍ നാട്ടിലെ ഒരു സാധാരണ കുടുമ്പത്തിലെ ആണ്‍തരിയാണ്‌ ശ്രീ ദിവാകരന്‍. നാട്ടുകാര്‍ വിളിക്കുന്നത്‌ ദിവാരന്‍. പ്രത്യേകിച്ച്‌ ജോലിയൊന്നും ചെയ്യാന്‍ ഇഷ്ടമില്ലാത്ത ദിവാരന്‌ ഏറ്റവും ഇഷ്ടപ്പെട്ട റ്റൈം പാസ്‌ പാസ്‌-പാസ്‌ കഴിക്കലും, രോട്ടിലൂടെ പാസ്‌ ചെയ്യുന്ന കുമാരികളെ ശല്യപ്പെടുത്താതെ വായില്‍നോക്കുന്നതും ആണ്‌. കാണാന്‍ നമ്മുടെ സലീം കുമാറിന്റെ ഒരു ചെറിയ കട്ട്‌ ഉണ്ടെന്ന് ദിവാരന്‌ നന്നായി അറിയാം, അതിന്റെ തലക്കനം ഒട്ടും കുറയാതിരിക്കാന്‍ ദിവസത്തിന്റെ നല്ലൊരു ഭാഗം സമയവും സ്വന്തം ശരീര സംരക്ഷണത്തിനായി ദിവാരന്‍ ഉപയോഗിച്ച്‌ വരുന്നു. ചോറിനു പകരം പാലും മുട്ടയും എന്ന സമവാക്യം ദിവാരനു ഒരു പുതിയ സംഭവമായിരുന്നില്ല തന്നെ.

സധാരണ പോലെ ഡോണ്‍ബോസ്ക്കോ പാരലല്‍ കോളേജിലേക്ക്‌ നടന്നു പോകുന്ന പെണ്‍പടയേയും കാത്ത്‌ ദിവാരന്‍ അന്നും ആ മതിലിന്റെ ഒക്കത്ത്‌ ഇരുന്നു. ചുരുട്ടി മേലോട്ട്‌ വെച്ച കൈലിയും, കരയിലിട്ടാല്‍ പിടയുന്ന മീനിന്റെ വാലുപോലെ ആട്ടിക്കൊണ്ടിരിക്കുന്ന കാലുകളും ദിവരന്റെ മാത്രം സ്റ്റൈല്‍ ആണ്‌. പെണ്‍പടയേ നോക്കി എന്നും ദിവാരന്‍ ഒരോ പാട്ട്‌ പാടും… ഡയറക്ടര്‍ ഭരതന്‍ സാറിന്റെ ക്യാമറക്കണ്ണുകള്‍ പോലെ ദിവാരന്‍ തന്റെ കണ്ണുകള്‍ അവര്‍ക്കുനേരെ ചലിപ്പിച്ചു, എന്നിട്ട്‌ ദിവാരന്‍ പാടി… “ചന്ദനത്തില്‍ കടഞ്ഞെടുത്തൊരൂ സുന്ദരീ ശില്‍പം… “

തലയും കുനിച്ച്‌, പൊട്ടാന്‍ തുടിക്കുന്ന ആനപ്പടക്കം പോലുള്ള മുഖവുമായി അവര്‍ നടന്നു… എന്നും കാണുന്ന അതേ വികാരപ്രകടനം ദിവാരന്‍ മൈന്‍ഡ്‌ ചെയ്തില്ല. പക്ഷേ പ്രതീക്ഷിക്കാതെ ദിവാരന്‍ ഒന്ന് ശ്രദ്ധിച്ചു… കൂട്ടത്തില്‍ ഒരുത്തി തന്നെ ഒളിക്കണ്ണിട്ട്‌ നോക്കുന്നു! അവളുടെ മുഖത്ത്‌ മാത്രം നാണവും, തന്നെ കളിയാക്കുന്ന് പോലുള്ള ചിരിയും…

ദിവാരന്റെയുള്ളില്‍ മാലപ്പടക്കങ്ങള്‍ ചറപറാ പൊട്ടി… എത്ര ശ്രമിച്ചിട്ടും ദിവാരന്‌ പൊട്ടിക്കൊണ്ടിരിക്കുന്ന ആ പടക്കങ്ങളെ നിര്‍ത്താനായില്ല. ദിവാരന്റെ കണ്ണുകള്‍ അന്നാദ്യമായി പുറത്തേക്ക്‌ തള്ളി വന്നു…

തന്നെ നോക്കി പുഞ്ചിരിച്ച ആ സുന്ദരിപ്പെണ്ണിനെപ്പറ്റി ദിവാരന്‍ റിസര്‍ച്ച്‌ നടത്തി. പേര്‌ ലതിക. ഒരു ഇടത്തരം കുടുമ്പത്തിലെ മൂത്ത മകള്‍. കല്യാണം കഴിക്കാന്‍ സമയം ആയിട്ടില്ല. അവളെ ദിവാരന്‍ മനസ്സില്‍ താലോലിച്ച്‌ വിളിച്ചു… ലതിമോള്‍.. ന്റെ ലതിമോള്‍…

ദിവസങ്ങള്‍ വളരെ വേഗം പോയി… രണ്ടുപേര്‍ക്കും തങ്ങളുടെ പ്രണയം പരസ്പരം അറിയിക്കാന്‍ ദാഹമായി. ലതിക എന്നും ദിവാരനെ നോക്കി പുഞ്ചിരിച്ചു… ദിവാരന്‍ തിരിച്ചും. സ്പെഷ്യല്‍ ക്ലാസ്സ്‌ ഉള്ള ഒരു ദിവസം നേരം വൈകി വീട്ടിലേക്ക്‌ പോവുകയായിരുന്ന ലതികയുടെ അടുത്തേക്ക്‌ ഹെര്‍കുലീസ്‌ സൈക്കിളില്‍ ദിവാരന്‍ വന്നു. അവളുടെ മുന്നിലേക്ക്‌ സൈക്കിള്‍ സ്കിഡ്‌ ചെയ്ത്‌ നിര്‍ത്തി… രണ്ട്‌ പേരുടെയും ഹൃദയം ഇടിക്കുന്നത്‌ രണ്ടുപേര്‍ക്കും കേള്‍ക്കാമായിരുന്നു.

വിക്കുന്ന വാക്കുകളുമായി ദിവാരന്‍ ഒരുവിധം ഒപ്പിച്ച്‌ ചോദിച്ചു…
“ലതികാ.. അല്ല, ലതീ.. ന്നെ അറീല്ലെ…?”

“ഉം” ലതിക നാണം ചാലിച്ച്‌ മൂളി.

“ഞാന്‍ ഒരു കൂട്ടം ചോദിച്ചോട്ടെ….” ദിവാരന്‍.

“നിക്ക്‌ വീട്ടിലെത്താന്‍ സമയായ്‌. ഞാന്‍ പോവ്വ്വാ…” ലതി പറഞ്ഞു.

“ല്ല്യാ.. അങ്ങനെ ഞാന്‍ വിടില്ല്യാ. ലതിക്കെന്നെ ഷ്ടാണോ?” ദിവാരന്‍ സര്‍വ്വ ധൈര്യവും എടുത്ത്‌ ചോദിച്ചു…

“നിക്കറീല്ല്യാ. ഞാന്‍ പോണൂ…” അതും പറഞ്ഞ്‌ ലതിക വേഗത്തില്‍ നടന്നു…

ദിവാരന്‍ സൈക്കിളില്‍ കയറി വീണ്ടും ലതികയുടെ അടുത്തെത്തി…

“എനിക്കറിയാം നിനക്കെന്നെ ഇഷ്ടാന്ന്.. അതൊന്ന് സമ്മതിക്കൂന്നേ…” ദിവാരന്‍ പറഞ്ഞു.

അതിനു മറുപടിയായി ലതിമോള്‍ ദിവാരനെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു. സിനിമയിലെപ്പോലെ സ്‌ലോ മോഷനില്‍ അവള്‍ ഓടിപ്പോകുന്നതും നോക്കി ദിവാരന്‍ നിന്നു…

ദിവാരന്റെ അഹ്ലാദത്തിന്‌ ലൈന്‍ ഓഫ്‌ കണ്ട്രോള്‍ ഇല്ലായിരുന്നു. കോലാഹലമ്പൂരിലെ ഇടവഴികളില്‍ കൂടി വെള്ളമടിച്ച്‌ ഫിറ്റായി ദിവാരന്‍ നടന്നു. തനിക്കറിയാവുന്ന എല്ലാ പാട്ടുകളും എഫ്‌.എം പോലെ ഫുള്‍ റ്റൈം പാടി നടന്നു… ആനന്ദ ന്രിത്തം വച്ചു…

അന്നു മുതല്‍ ദിവാരന്‍ സ്ഥിരം ഇരിക്കാറുള്ള മതിലില്‍ കയറിയിരുന്നില്ല. പകരം മതിലില്‍ ചാരി നിന്നു. അവളോടൊന്ന് മിണ്ടാന്‍. പക്ഷേ കൂട്ടുകാരികളോടൊത്ത്‌ വരുന്ന ലതിയെ ദിവാരന്‍ അകലെ നിന്നും കണ്ട്‌ നിക്കാന്‍ മാത്രമെ കിട്ടിയുള്ളൂ.

വല്ലപ്പോഴും മാത്രം വഴിയില്‍ ഒറ്റക്ക്‌ കിട്ടിയിരുന്ന ലതിക്ക്‌ ദിവാരന്‍ അങ്ങനെ കത്തുകള്‍ കൊടുക്കാന്‍ തുടങ്ങി… ഇതുവരെ ഉറക്കത്തില്‍ പോലും കിളിര്‍ക്കാത്ത കാവ്യഭാവനകള്‍ അവന്‍ അവള്‍ക്കായെഴുതി… ആ കാവ്യ ശകലങ്ങള്‍ മത്രുഭൂമിയിലേക്കയച്ചിരുന്നെങ്കില്‍ എല്ലാ വാരവും പ്രസിദ്ധീകരിച്ചേനേയെന്ന് അവള്‍ അവനോട്‌ പറഞ്ഞു. അത്‌ കേട്ട്‌ ഉന്മത്തനായ ദിവാരന്‍ വീണ്ടും വീണ്ടും എഴുതി. അതെല്ലാം വായിച്ചപ്പോഴാണ്‌ താന്‍ അന്ന് പറഞ്ഞ ഡയലോഗ്‌ തനിക്കു തന്നെ പാരയായത്‌ എന്ന് ലതികക്ക്‌ മനസ്സിലായത്‌.

ദിവാരന്‍ എഴുതി… അവള്‍ക്ക്‌ വേണ്ടി എല്ലാ ചീത്ത സ്വഭാവങ്ങളും നിര്‍ത്തിയതും, എന്നും രാവിലെ കുളിക്കാന്‍ തുടങ്ങിയതും, സ്വപ്നത്തില്‍ പോലും അവള്‍ മാത്രമേ ഉള്ളൂ എന്ന സത്യവും.. എല്ലാം എല്ലാം എഴുതി…

പക്ഷേ ഒരുപാട്‌ പ്രണയ ലേഖനങ്ങള്‍ (ദിവാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, പ്രണയ കാവ്യങ്ങള്‍) ലതിമോള്‍ക്ക്‌ കൊടുത്തിട്ടും ഒരു മറുപടി പോലും അവള്‍ അവന്‌ വേണ്ടി എഴുതിയില്ല. കാണുമ്പോള്‍ ഒരു ചിരി മാത്രം സമ്മാനിച്ചു. ആ ചിരിയില്‍ തനിക്ക്‌ വേണ്ട എല്ലാ മറുപടികളും ഉണ്ടെന്ന് ദിവാരന്‍ ചിന്തിച്ചു.

ഒരു ദിവസം ദിവരനെ ഞെട്ടിച്ച്‌ കൊണ്ട്‌ അവള്‍ അവനൊരു കത്ത്‌ കൊടുത്തു…

സര്‍വ്വ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്‌ ദിവാരന്‍ ആ കത്ത്‌ വായിച്ചു…
കടുകുമണികള്‍ പോലുള്ള ചെറിയ അക്ഷരങ്ങളില്‍ അവളിങ്ങനെയെഴുതിരുന്നു…

“എന്റെ ദിവാരേട്ടാ…” അടുത്ത വരി വായിക്കുന്നതിനു മുമ്പ്‌ ദിവാരന്‍ ആകാശത്തേക്ക്‌ നോക്കി ചിരിച്ചു… ലോകം കീഴടക്കിയവനേപ്പോലെ…

“എനിക്ക്‌ ദിവാരേട്ടന്‌ കത്തെഴുതാന്‍ ആഗ്രഹമില്ലാണ്ടല്ലാ… പേടിച്ചിട്ടാ. വല്ലവരും കണ്ടാല്‍ കഴിഞ്ഞില്ലെ…

ചേട്ടനെന്നോട്‌ ക്ഷമിക്കണം.

പിന്നേയ്‌, എന്നും ഇങ്ങനെ ആ പഴഞ്ചന്‍ സൈക്കിളില്‍ കയറി എന്റെ കോളേജിന്റെ മുന്നിലൂടെ കറങ്ങണ്ടാ. ആ പാട്ട സൈക്കിളില്‍ ഇരിക്കുന്നയാളാ എന്റെ ദിവാരേട്ടന്‍ എന്ന് എന്റെ കൂട്ടുകാരോട്‌ പറയാന്‍ എനിക്ക്‌ കൊറച്ചിലാ. ഇനി മുതല്‍ അങ്ങനെ വരണ്ടാ.

ചേട്ടന്‌ ഒരു ബൈക്‌ ഒക്കെ വാങ്ങിക്കൂടെ? എന്റെ ക്ലാസിലെ ബിജൂന്‌ വരെ ഉണ്ടല്ലോ നല്ല ഉഗ്രന്‍ സുസുക്കി ബൈക്‌. അവന്‍ എന്നും അതിലാ വരുന്നത്‌.. നല്ല സ്പീഡിലാ അവന്‍ എപ്പൊഴും ഓടിക്കാ. എന്ത്‌ രസാന്നറിയുാ.. എന്റെ കൂട്ടുകാര്‍ക്കെല്ലാം അവന്റെ കൂടെ ആ ബൈകിന്റെ പിന്നില്‍ ഇരുന്ന് പോകാന്‍ എന്റ ആഗ്രഹമാന്നോ…

ചേട്ടനും ഒരു ബൈക്‌ ഉണ്ടെങ്കില്‍ എനിക്ക്‌ അവരെയൊക്കെ ഒന്നു ഞെട്ടിക്കായിരുന്നു. അഹങ്കാരത്തൊടെ ഞാന്‍ പറയും, ദാ ന്റെ ദിവാരേട്ടന്‍ ന്ന്…

ചേട്ടന്‍ മറുപടി തരണം… നാളെ തന്നെ..

ചേട്ടന്റെ മാത്രം
ലതിമോള്‍.”

ദിവരന്റെ മുഖത്ത്‌ അപ്പോള്‍ പുളിയും, എരിയും ഒരുമിച്ച്‌ ചെന്ന പോലത്തെ ഒരു ഭാവമായിരുന്നു. കത്തിലെ വാക്കുകള്‍ ദിവാരന്റെ കരളില്‍ എക്കോ ഇട്ടു… “ന്റെ ദിവാരേട്ടന്‍!!! ഞ്റ്റെ ദിവാരേട്ടന്‍!!!” തനിക്കാദ്യമായി ലതി എഴുതിയ കത്ത്‌… പക്ഷേ അതിലെ വരികളില്‍ ഒരു വാണിംഗ്‌ ദിവാരന്‍ മണത്തു. അടിയന്തിരമായി ഒരു ബൈക്ക്‌ ഒപ്പിച്ചില്ലെങ്കില്‍, അവള്‍ ആ ചെറ്റ ബിജുവിന്റെ കൂടെ പോകുമെന്ന്. ഇല്ല! ഞാന്‍ മരിച്ചാലും അത്‌ നടക്കാന്‍ പാടില്ല. ഒരു ബൈക്ക്‌ ഇല്ലാത്തതിന്റെ പേരില്‍ എനിക്കെന്റെ ലതിയെ നഷ്ടപ്പെടാന്‍ പാടില്ല. ദിവാരന്‍ മനസ്സിലോര്‍ത്തു.

പിന്നീടുള്ള ദിവസങ്ങള്‍ ദിവാരന്‌ നരകതുല്യമായിരുന്നു. ബൈക്ക്‌ ഇല്ലാഠതിനാല്‍ ദിവാരന്‍ അവളെ കാണാന്‍ കോളെജില്‍ പോയില്ല. വല്ലപ്പോഴും വഴിയില്‍ വെച്ച്‌ പോലും കാണാന്‍ ദിവാരന്റെ മനസ്സാക്ഷി സമ്മതിച്ചില്ല. തന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍കുലീസ്‌ സൈക്കിളിനെ ആദ്യമയി ദിവാരന്‍ വെറുത്തു. ഒരു ബൈക്ക്‌ വാങ്ങാന്‍ തന്നെ ദിവാരന്‍ തീരുമനിച്ചു. എല്ലാ സുഹൃത്തുക്കലോടും ദിവാരന്‍ കാര്യം പറഞ്ഞു. സുസുക്കി മാത്രം മതിയെന്ന് പ്രത്യേകം ദിവാരന്‍ ഓര്‍മ്മിപ്പിച്ചു.

അധികം കാത്തിരിക്കേന്റി വന്നില്ല. ഒരു സുഹൃത്ത്‌ വഴി ദിവാരന്‌ ഒരു വണ്ടി കിട്ടി. ഒരു പഴയ സുസുകി സാമുറായ്‌ ബൈക്‌. കുട രാത്രിയിലാണൊ, പകലാണോ പിടിക്കേണ്ടതെന്നറിയാത്ത പോലെ ദിവാരന്‍ തന്റെ ബൈകുമായി ചുറ്റി. കാതടപ്പിക്കുന്ന ആ വണ്ടിയുടെ ശബ്ധം പക്ഷേ ദിവാരന്‌ വീണാനാദം പോലെയായിരുന്നു. സദാ സമയവും ആ ബൈകില്‍ നടന്ന ദിവാരന്‍ ചില സമയം തന്റെ ലതിയെ പറ്റി പോലും മറന്നു.

ലതിയുടെ മുന്നിലൂടെ ദിവാരന്‍ തന്റെ വണ്ടിയില്‍ സര്‍ക്കസ്സ്‌ നടത്തി. സ്കിഡ്‌ ചെയ്തും, സ്പീഡില്‍ ഓടിച്ചും ലതിയെ അവന്‍ രോമാഞ്ചം കൊള്ളിച്ചു. തന്റെ ശരീരത്തിന്റെ ഭാഗം പോലെ ആ ബൈക്കിനെ ദിവാരന്‍ എപ്പൊഴും കൂടെ കൊണ്ടുനടന്നു. അതു കണ്ട നാട്ടുകാര്‍ ദിവാരന്‌ ഒരു പേരിട്ടു…”സുസുക്കി ദിവാകരന്‍!”

ദിവാകരന്‌ പിന്നെ ഭഗ്യത്തിന്റെ നാളുകളായിരുന്നു. തനിക്ക്‌ ഭീഷണിയായീക്കാന്‍ ചാന്‍സ്‌ ഉള്ള ബിജു തന്റെ ബൈക്ക്‌ വിറ്റതും, നാട്ടില്‍ അധികം ആര്‍ക്കും ബൈക്‌ ഇല്ലാത്തതും ദിവാരന്റെ തലക്കനം കൂട്ടി. നാട്ടുകാര്‍ക്കിടയിലൂടെ വളരെപ്പതുക്കെ വണ്ടിയോടിച്ചും, പെമ്പിള്ളെരുടെ മുന്നില്‍ വളരെ വേഗത്തില്‍ ഓടിച്ചും ദിവാരന്‍ കസറി.

അങ്ങനെയിരിക്കെയാണ്‌ ലത നടരാജ സര്‍വീസ്‌ നിര്‍ത്തി, ബസ്സില്‍ കോളെജില്‍ പോകാന്‍ തുടങ്ങിയത്‌. അച്ചന്റെ നിര്‍ബന്ധം കാരണമാനെന്ന് അവള്‍ പറഞ്ഞെങ്കിലും, ദിവാരന്‍ അത്‌ വിശ്വസിച്ചില്ല. എന്നും അവള്‍ പോകുന്ന “ബിജോയ്‌” എന്ന ബസ്സിനെ അവന്‍ സുസുക്കിയില്‍ ഫോളോ ചെയ്തു. ബസ്സിനെ ബൈകില്‍ എന്നും പിന്തുടരുന്ന യുവചൈതന്യത്തിനെ ബസ്സിലുള്ള മറ്റ്‌ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അത്‌ മനസ്സിലാക്കിയ ദിവാരന്‍ പിന്നെ ബസ്സിനു മുന്നിലാക്കി തന്റെ സര്‍ക്കസ്സ്‌.

ബസ്സില്‍ പോയിത്തുടങ്ങിയതില്‍ പിന്നെ ലതിയെ ഒന്ന് മര്യാദക്ക്‌ കണാന്‍ പോലും ദിവാരന്‌ പറ്റിയില്ല. കത്ത്‌ കൊടുക്കാനും, ഒന്ന് മിണ്ടാനും കൊതിച്ച്‌ ദിവാരന്‍ കാത്തിരുന്നു. ക്ഷമകെട്ടപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ വണ്ടിയുമായി പുറത്തിറങ്ങി…

വാശിയും, കോപവും പഴയ നാടങ്ങളില്‍ ലൈറ്റ്‌ അടിക്കുന്ന പോലെ ദിവാരന്റെ മുഖത്ത്‌ മിന്നിക്കളിച്ചു. കോപം മൂലം ബൈക്കിന്റെ അക്സിലറേറ്ററില്‍ അമര്‍ത്തി. സുസുക്കി വാണം വിട്ട പോലെ മുന്നോട്ട്‌ നീങ്ങി.. ബിജോയ്‌ ബസ്സിനെ ലക്ഷ്യമാക്കി…

അകലെ ദിവാരന്‍ കണ്ടു, ബിജോയ്‌ ബസ്സ്‌. ദിവാരന്റെ മുഖത്ത്‌ ലതിയോടുള്ള കോപം ആളിക്കത്തി. ബസ്സിനെ വെട്ടിച്ച്‌, മുന്നില്‍ വണ്ടി നിര്‍ത്തി അവളെ പിടിച്ചിറക്കാന്‍ ദിവാരന്‍ ആഗ്രഹിച്ചു. അതിനായി ഫുള്‍ സ്പീഡില്‍ ദിവാരന്‍ ബൈക്‌ ഓടിച്ചു. അപ്പൊഴാണ്‌ ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയത്‌. അവസരം പാഴാക്കാതെ ദിവാരന്‍ ബസ്സിനെ ഓവര്‍ടേക്‌ ചെയ്യാന്‍ ശ്രമിച്ചു. പെട്ടന്നതാ മറുവശത്തു നിന്നും ഒരു ജീപ്പ്‌!! ദിവാരനു വെട്ടിക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. ഇടതു വശത്ത്‌ ബിജോയ്‌, വലതു വശത്ത്‌ ഒരു വേലിക്കെട്ട്‌, മുന്നില്‍ ഒരു ജീപ്പ്‌… സര്‍വ്വ ശക്തിയുമെടുത്ത്‌ ദിവാരന്‍ ബ്രേക്‌ പിടിച്ചു. ഒരു വൃത്തികെട്ട ശബ്ധത്തോടെ സുസുകി ആ ജീപ്പിന്റെ മുന്നിലെ ക്രാസ്‌ ഗാര്‍ഡില്‍ ഇടിച്ചു നിന്നു. കണ്ണുതുറന്ന് ദിവാരന്‍ നോക്കിയപ്പോള്‍ കണ്ടത്‌ ജീപ്പിനു മുകളില്‍ ചുവന്ന നിരത്തില്‍ കത്തുന്ന ഒരു ലൈറ്റ്‌ അണ്‌. ഉള്ളിലേക്ക്‌ നോക്കിയ ദിവാരന്‍ ഞെട്ടി! തലയില്‍ തൊപ്പി വെച്ച കുറച്ചുപേര്‍!! അത്‌ പോലീസ്‌ ആണെന്ന് വിശ്വസിക്കാന്‍ ദിവാരന്‍ ഇഷ്ടപ്പെട്ടില്ല.

“ഭ! നിന്റെ %*)*%*)* യുടെ വകയാണോടാ റോഡ്‌.. ഇറങ്ങിവാടാ %*)*%*)* മോനെ… ” ജീപ്പില്‍ നിന്നും ഇറങ്ങി വന്ന ഒരാള്‍ ഛര്‍ദിച്ചു.. അഥവാ ഗര്‍ജിച്ചു. തന്റെ മുന്നില്‍ നില്‍ക്കുന്നത്‌ പോലീസ്‌ തന്നെയാണെന്ന് ഇത്തവണ ദിവാരന്‍ ശരിക്കും വിശ്വസിച്ചു…

തന്നെ തെറിവിളിച്ചത്‌ സ്ഥലം എസ്‌.ഐ ആണെന്ന് ദിവാരന്‍ മനസ്സിലാക്കിയത്‌, അദ്ധേഹം കോളറില്‍ പിടിച്ച്‌ ചെകിടിനെ ലക്ഷ്യമാക്കി ഒന്ന് തന്നപ്പോഴാണ്‌.

ദിവാരന്റെ ഉള്ളിലെ കള്ളന്‍ പുറത്തു വന്നു, ദിവാരന്‍ പറഞ്ഞു… “സാറെ ക്ഷമിക്കണം സാറേ.. എന്റെ അടുത്ത ഒരു ബന്ധുവിന്‌ സീരിയസ്‌ ആണ്‌. ഞാന്‍ ആശുപത്രിയില്‍ ബ്ലഡ്‌ കൊടുക്കാന്‍ പോവാ”

“നിര്‍ത്തെടാ നിന്റെ %*)*%*)*!. ഇതങ്ങു പിടിച്ചിട്ട്‌ നീ പോയാ മതി!” എന്നു പറഞ്ഞ്‌ ഒരു ചാര്‍ജ്‌ ഷീറ്റ്‌ ദിവാരനെ ഏമാന്‍ ഏല്‍പ്പിച്ചു. തന്റെ മുണ്ട്‌ നനഞ്ഞത്‌ വിയര്‍പ്പ്‌ കൊണ്ടല്ല എന്ന് ദിവാരന്‍ അറിഞ്ഞതിനു മുന്‍പേ, ബിജോയ്‌ ബസ്സിലെ യാത്രക്കാര്‍ അറിഞ്ഞിരുന്നു. തീറ്റക്ക്‌ വേണ്ടി തല പുറത്തിടുന്ന കിളിക്കുഞ്ഞിപ്പോലെ ആ ബസ്സിലെ യാത്രക്കാര്‍ പുറത്തേക്ക്‌ തലയിട്ട്‌ ദിവാരനെ നോക്കി…

ആ തലകള്‍ക്കിടയില്‍ ഒരു തല ദിവാരന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു… ഒരു ശത്രുവിനെ നോക്കുന്ന പോലെ അവള്‍… ലതിക.

അപമാനഭാരം താങ്ങാന്‍ കഴിയാതെ ദിവാരന്‍ വീട്ടില്‍ തന്നെ പതുങ്ങിയിരുന്നു. അടുത്ത ദിവസം, ഒരു സുഹൃത്ത്‌ വഴി ദിവാരന്‌ ഒരു കത്ത്‌ കിട്ടി. അതിങ്ങനെ തുടങ്ങി…

“സുസുക്കി ദിവാരേട്ടാ (അങ്ങനെയല്ലേ നാട്ടുകാര്‍ വിളിക്കണേ)…ഞാനീ പരയുന്നത്‌ കേട്ട്‌ വിഷമിക്കരുത്‌. ചേട്ടനെന്നെ നല്ല ഇഷ്ടമാണെന്നറിയാം. പക്ഷേ സത്യം പറയാലോ, ചേട്ടന്‍ ഒരു മണ്ടനാ. വണ്ടി വാങ്ങിയപ്പ്പ്പോ ചേട്ടന്‍ ആളാകെ മാറി. എന്നെ അതിലൊന്ന് കയറ്റാന്‍ പോലും ചേട്ടന്‌ സമയം കിട്ടിയില്ല. മാത്രവുമല്ല, വാങ്ങുമ്പോള്‍ പുതിയ വല്ല വണ്ടിയും വാങ്ങരുതോ… ഇതൊരുമാതിരി…

പിന്നെ, ഞാനന്ന് പരഞ്ഞില്ലായിരുന്നോ, ഒരു ബിജുവിനെ പറ്റി. അവന്‍ പുതിയ വണ്ടി വാങ്ങി. യമഹയാ. എന്തൊരു സ്പീഡാന്നറിയോ. ഒരീസം ഞാന്‍ ബിജ്ജൂന്റെ കൂടെ വണ്ടിയില്‍ പോയി. ഹോ എന്ത്‌ രസായിരുന്നു. ഞാന്‍ അറിയാതെ തന്നെ അന്ന് ബിജൂനെ സ്നേഹിച്ചു പോയി. ഞങ്ങള്‍ ഇപ്പോള്‍ ഇഷ്ടത്തിലാണ്‌ ചേട്ടാ. ബിജു പറഞ്ഞിട്ടാണ്‌ ഞാന്‍ ഇപ്പൊ ബസ്സില്‍ പോകാന്‍ തുടങ്ങിയത്‌.

ചേട്ടന്‍ വിഷമിക്കരുത്‌. ഇനിയെങ്കിലും നല്ല ഒരു വണ്ടി വാങ്ങണം, എനിക്ക്‌ പകരം മറ്റൊരു സുന്ദരി ചേട്ടന്റെ ആ പുതിയ വണ്ടിയില്‍ കയറാന്‍ വരും. ഞാന്‍ പ്രാര്‍ഥിക്കാം.

ഞങ്ങള്‍ നാളെ ഒളിച്ചോടാന്‍ പോവുകയാണ്‌. ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കില്ലേ….

ചേട്ടന്റെ കൂട്ടുകാരി
ലതിക്കുട്ടി (ന്നെ അങ്ങനെയാ ബിജു വിളിക്കണേ) “

ഹൃദയം തകര്‍ന്ന ദിവാരന്‍ ആ കത്ത്‌ കീറിപ്പറച്ചു. ദേഷ്യം അടക്കാനാവാതെ അവന്‍ സ്വന്തം സുസുക്കി ബൈക്‌ തല്ലി തകര്‍ത്തു.

പിന്നീടൊരു ദിവസം, തനിക്ക്‌ ബൈക്ക്‌ വാങ്ങാന്‍ സഹായിച്ച കൂട്ടുകാരനെ കണ്ടപ്പോള്‍ ദിവാരന്‍ ചോദിച്ചു…

“നീ എവിടുന്നാ എനിക്കീ ബൈക്ക്‌ ഒപ്പിച്ചത്‌…?”

“അത്‌ എന്റെ ഒരു അകന്ന സുഹൃത്ത്‌ വഴിയാ. അവന്‍ ഒരു പുത്തന്‍ യമഹ വാങ്ങാന്‍ പരിപാടിയിട്ടിരിക്ക്യായിരുന്നു. അതാ പഴയ വണ്ടി വിറ്റത്‌. എന്തേ ഡാ? എന്തു പറ്റി? ” സുഹൃത്ത്‌ ചോദിച്ചു.

അതിനു മറുപടി പറയാതെ ദിവാരന്‍ ചോദിച്ചു…

“എന്താഡാ നിന്റെയാ അകന്ന സുഹൃത്തിന്റെ പേര്‌?”

എന്തോ പന്തികേട്‌ മണത്തപോലെ അയാള്‍ പറഞ്ഞു, “അവന്റെ പേര്‌ ബിജു ന്നാ!”

അവിടെ നിന്നും വീട്ടില്‍ പോയ ദിവാരന്‍ നേരേ ചെന്നത്‌ വീടിന്റെ പിന്നാമ്പുറത്തേക്കായിരുന്നു… തന്റെ പഴയ ഹെര്‍കുലീസ്‌ സൈക്കിള്‍ എടുക്കാന്‍!

3 comments:

ശ്രീവല്ലഭന്‍. said...

ദിവാരന്‍റ്റേം ലതിക്കുട്ടീടെം കഥ ഇഷ്ടപ്പെട്ടു...

John honay said...

ലവനു വല്ല കാറും വാങ്ങാമ്മേലാരുന്നോ.
യെങ്കി പൂതി നടന്നേനെ

നവരുചിയന്‍ said...

കാത്തു വെച്ചൊരു കസ്തുരി മാമ്പഴം ......... നല്ല കഥ കേട്ടോ മാഷെ ....