Monday, January 21, 2008

ശശിസ്‌ തട്ടുകട! (മങ്കലശ്ശെരി ചരിതം ഭാഗം 5)

(പഴയ ചരിതം വായിക്കാത്തവന്‍ ഓടിക്കോണം! വായിച്ചിട്ട്‌ ഇങ്ങോട്ട്‌ വന്നാ മതി.)

ശശിയുടെ സ്വന്തം തട്ടുകടയിലേക്ക്‌ ഏവര്‍ക്കും സുസ്വാഗതം. മങ്കലശ്ശേരിയിലെ വിശാലമായ അടുക്കളയിലെ, ഒട്ടും വിശാലമല്ലാത്തൊരു മൂലയില്‍, ഭയങ്കര വിശാലനായ നമ്മുടെ ശശി ഒരു തട്ടുകട തുടങ്ങിയിരിക്കുന്നു. തട്ടുകട എന്ന് വെച്ചാല്‍ മങ്കലശ്ശേരിയില്‍ അതിന്റെ അര്‍ത്ഥം ഒന്ന് മാത്രം. തട്ടാന്‍ വേണ്ടി മാത്രം ഉള്ള കട.

രാത്രി മാത്രമേ ഈ സര്‍വീസ്‌ ഉള്ളൂ(ബാകി സമയം ഓഫീസില്‍ ഇതേ സര്‍വീസ്‌ ചെയ്യണം ത്രെ). ഇവിടെ, ഈ തട്ടുകടയില്‍ കിട്ടും നല്ല ഉഗ്രന്‍ ചപ്പാത്തി + തക്കാളി കറി.. അതല്ലേങ്കില്‍ ഉപ്പുമാവ്‌ + പച്ച വെള്ളം... ഇനി അതുമല്ലെങ്കില്‍ ഓട്‌സ്‌ വിത്‌ മില്‍ക്‌.. തല്‍കാലം ഇത്രയേ കിട്ടൂ. തുടങ്ങിയിട്ടല്ലേ ഉള്ളൂ.... കാത്തിരിക്കാന്‍ മറ്റ്‌ മങ്കലശ്ശേരിക്കാര്‍ തയ്യാറാണ്‌. മാത്രവുമല്ല, ശശിയുടെ ഇലക്റ്റ്രിക്‌ സ്റ്റൗവ്‌ പ്രവര്‍ത്തനം അത്രക്കങ്ങ്‌ പോര. പിക്ക്‌ അപ്‌ ഇല്ലാത്ത ദിവാരന്റെ പഴയ സുസുകി ബൈക്‌ പോലെയാ. ന്നാലും ഓകെ.

ഇത്രയും തമാശ. ഇനി കാര്യം.

ഈ ശശി ചുമ്മാ ഓസിന്‌ ഞങ്ങക്ക്‌ ഫുഡ്‌ ഉണ്ടാക്കിത്തരുകായാണെന്ന് ആരും വിചാരിക്കണ്ടാ. ശശിക്ക്‌ വൈകീട്ട്‌ ഓഫികില്‍ നിന്നും വന്നാല്‍, ഒരു പാട്‌ നേരം ഫ്രീ ആയി കിട്ടുമത്രെ. ആ നേരം വെറുതേ ഇരിക്കണ്ടല്ലോ എന്ന് കരുതി മാത്രം ആണ്‌ ശശി ഈ പരിപാടി തുടങ്ങിയത്‌. ദോഷം പറയരുതല്ലോ... പുള്ളി അത്യാവശ്യം നന്നായി തന്നെ ഈ പരിപാടി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്‌. ഇനി ഇതൊന്നുമല്ലാ, പുള്ളി പണ്ട്‌ ചൈനക്ക്‌ പോയപ്പോള്‍, പട്ടിണി കിടന്ന സമയം ഉണക്ക ബ്രെഡും, ചൈനീസ്‌ സൂപ്പിന്‍ വെള്ളവും (കാടി വെള്ളം എന്നൊക്കെ പറയുമ്പോലെ) ഒക്കെ ഉണ്ടാക്കി കഴിച്ചതിന്റെ ഒരിക്കലും ഉണങ്ങാത്ത വേദനകളാണോ ഇതിന്റെ പിന്നില്‍ എന്നും സംശയം ഉണ്ട്‌.

പക്ഷേ... ശ്രീ ശശിക്ക്‌ പ്രധാനമായും നേരിടേണ്ടി വന്നത്‌ മറ്റ്‌ മങ്കലശ്ശെരിക്കാരെയാണ്‌. കാരണം, അവമ്മാരറിയാതെ, ഒറ്റക്ക്‌ ഉണ്ടാക്കി കഴിക്കുക എന്നത്‌ ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ അതിബുദ്ധിമാനായ ശശി അവിടെ അറിഞ്ഞു കളിച്ചു. അതായത്‌ ആകെ മൊത്തം 5 പേരെ ഒതുക്കണം. അതില്‍ 2 പേര്‍ 8-8.30 PM കൂടി നല്ല വെട്ട്‌ വെട്ടിയിട്ടെ റൂമില്‍ എത്തൂ. പക്ഷേ അവര്‍ എത്തിയ ഉടനേ ശശിക്ക്‌ ഉണ്ടാക്കി കഴിക്കണം. കാരണം, ഒരു അര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ആ 2 പേരില്‍ ഒരാള്‍ക്ക്‌ വീണ്ടും വിശന്നു തുടങ്ങും അതാ. പിന്നെ ബാകി 3 പേര്‍. അവരെ കുറിച്ച്‌ ശശിക്ക്‌ ഒരു പേടിയുമില്ല. ഓഫിസില്‍ പെറാതെ തന്നെ കിടക്കുന്ന ലവന്മാര്‍ ആ സമയത്തൊന്നും വീട്ടില്‍ വരില്ല.

മറ്റുള്ളവരെ അടുപ്പിക്കാതിരിക്കാന്‍ വേറെയും സൂത്രങ്ങള്‍ ശശി കണ്ടു. ക്ഷമയുടെ നെല്ലിപ്പലക കണ്ടാലും മരിയാദക്ക്‌ ചൂടാവാത്ത ഒരു ഒണക്ക സ്റ്റൗവ്‌ ആയിരുന്നു അതില്‍ ആദ്യം. ദൈവമേ... ഇങ്ങനെ ഒരു പണ്ടാരം അടങ്ങിയ സാധനം എന്റെ ജീവിതത്തില്‍ മുമ്പ്‌ കണ്ടിട്ടില്ല. പിന്നെ, ശനിയാഴ്ചയും, ഞായറാഴ്ചയും വൈകീട്ട്‌ ഒരുവിധം എല്ലാവരും റൂമില്‍ ഉണ്ടാവും എന്നതിനാല്‍ ആ ദിവസങ്ങളില്‍ വിദ്വാന്‍ തട്ടുകട തുറന്നില്ല. പകരം ഞങ്ങള്‍ ഫുഡ്‌ അടിക്കുന്ന ആന്റിയുടെ വക ഡിന്നര്‍ കഴിച്ച്‌ ടിയാന്‍ ത്രിപ്തിപ്പെട്ടു. തട്ടുകട ഇനാഗുറേറ്റ്‌ ചെയ്ത ദിവസം തന്നെ വളരെ വൃത്തികെട്ട രീതിയില്‍ എന്തോ ഒരു കറിയും, പഴയ വലിഞ്ഞു കീറിയ ചാക്കിന്റെ കഷണം പോലുള്ള ചപ്പാത്തിയും ഉണ്ടാക്കി തന്ന് ശശി ഞങ്ങള്‍ക്ക്‌ വാര്‍ണിംഗ്‌ തന്നു. ഇനി ഈ വഴി വന്നേക്കരുത്‌!!! പിന്നെ ഒരു ദിവസത്തേക്ക്‌ ആ വഴി എന്നല്ല, ഒരു വഴിയേയും പോകാന്‍ പറ്റിയില്ല. ബാത്‌ റൂമേ ശരണം!!

ഞങ്ങളാരും പിന്നെ അവന്റെ പാചകപ്പുരയില്‍ കയ്യിട്ടില്ല. ആ അവസരം മുതലാക്കി ശശി കഠിനാദ്ധ്വാനം ചെയ്തു. പക്ഷേ ഒരു ദിവസം ചപ്പാത്തി ഉണ്ടാക്കിയപ്പൊഴേ അവനു മനസ്സിലായി, അതവനു പറ്റിയ പണി അല്ലാ എന്ന്. പതുക്കെ പതുക്കെ ചപ്പാത്തി ഉപ്പുമാവായും, ഓട്‌സ്‌ ആയും ഒക്കെ മാറി. പിന്നെ.. പതുക്കെ സ്റ്റൗവ്‌ ഓണാക്കാതെയുമായി.

എന്നാലും, പാചക കലയേ ഇത്ര നന്നായി അവഹേളിച്ച ശശിക്ക്‌ ഇനിയും മതിയായിട്ടില്ല എന്ന് തോനുന്നു. ഇവന്റെ ഒക്കെ ഭാവി ജീവിതം എന്താകും? നമുക്ക്‌ ഒന്ന് സങ്കല്‍പ്പിക്കാം....

അതായത്‌... ശശി കല്യാണം കഴിക്കുന്നു. ഭാര്യക്ക്‌ ഭക്ഷണം ഉണ്ടാക്കന്‍ സമയം ഇല്ല. പക്ഷേ ശശിക്ക്‌ അതുണ്ടല്ലോ. സമയം. അപ്പോ നമ്മുടെ ശശി എന്നും വൈകീട്ട്‌(തുടക്കത്തില്‍ വൈകീട്ട്‌ മാത്രം. പിന്നെ പതുക്കെ ഭാര്യയുടെ ആവശ്യപ്രകാരം മാറ്റാലോ) ഭക്ഷണം ഉണ്ടാക്കുന്നു. ഉണ്ടാക്കി പാത്രത്തില്‍ അടച്ചു വെക്കുന്നു. ഭാര്യ ഓഫിസില്‍ നിന്ന് വരാന്‍ വേണ്ടി ഡൈനിംഗ്‌ ടെബിളില്‍ കയ്യ്‌ തലക്ക്‌ ഊന്നു കൊടുത്ത്‌ കാത്തിരിക്കുന്നു. ഭാര്യ വരുന്നു... അല്‍പ സമയത്തിനു ശേഷം കഴിക്കാനായ്‌ വരുന്ന ഭാര്യക്ക്‌ വേണ്ടി ചായ ഉണ്ടാക്കുന്നു... അവള്‍ വന്നപ്പ്പ്പോള്‍ പ്ലേറ്റ്‌ എടുത്ത്‌ വെച്ച്‌ വിളമ്പുന്നു. അതു കണ്ട ഭാര്യ ചോദിക്കുന്നു.. "അല്ല ഇരിക്കുന്നില്ലെ?" ശശി മറുപടി പറയുന്നു. "വേണ്ട.. നീ കഴിക്കൂ. ഞാന്‍ പിന്നെ കഴിച്ചോളാം. എനിക്ക്‌ സമയം ഉണ്ടല്ലോ".. അങ്ങനെ ആ കഥ നീണ്ട്‌ പോകും.

ഒരു സംശയം. ഓഫീസില്‍ ചുമ്മാ ഇരുന്ന് പ്രിഷ്ടത്തില്‍ പിത്തം കയറി എന്ന് തോന്നി തുടങ്ങിയതു കൊണ്ടാണൊ ശശി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഇതൊക്കെ ചെയ്യുന്നത്‌? അല്ല ഞാന്‍ അറിയാതെ ചോദിച്ചു പോകുന്നതാണ്‌.... ക്ഷമിക്കണം....

പിന്‍കുറിപ്പ്‌ : കഴിഞ്ഞയാഴ്ച മങ്കലശ്ശെരി പിള്ളേര്‍ തട്ടുകടയില്‍ അതിക്രമിച്ച്‌ കയറുകയും, ശശിയുടെ തട്ടുകടയില്‍ തട്ടിക്കൂട്ടി ദോശയും മറ്റും ഉണ്ടാക്കുകയും ചെയ്തുവത്രെ. സുഭിക്ഷമായി തട്ടിയതിനു ശേശം ദിവാരനും കോമളനും ശശിയോടായി ഇങ്ങനെ ആരായുകയും ഉണ്ടായി.. "കൊള്ളാം.നമുക്കിതങ്ങ്‌ സ്ഥിരമാക്കിയാലോ..." എന്ന്. അതുകേട്ട ശശിയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ലത്രേ.

2 comments:

മങ്കലശ്ശേരി ചരിതങ്ങള്‍ said...

ഇതെന്തെരെഡേയ്‌.. ആരെങ്കിലും യെന്തെങ്കിലുമൊക്കെ തൊഴിക്കെഡേയ്‌...

യാരിദ്‌|~|Yarid said...

ഇതെന്തെരെടെ നീ എഴുതി വെച്ചിരിക്കുന്നത്!!!. ചത്തുകിടക്കുന്നവന്‍ വരെ വന്നു തൊഴിച്ചിട്ടു പോകുമല്ലൊടെ.....

കൊള്ളാം കെട്ടൊ...;)