Thursday, July 24, 2008

കോമളമാസം4 - ശശി


ശശിയുടെ യാത്രാമങ്കളങ്ങള്‍!

"ഫ്രണ്ടാണത്രേ... ഫ്രണ്ട്‌. ഇങ്ങനെ ഞങ്ങളെയൊക്കെ ഇട്ടിട്ട്‌ പോകുന്നതാണോ ഒരു ഫ്രണ്ടിന്റെ കടമ? എന്തായാലും... അവന്‌ നല്ലതേ വരൂ. മങ്കലശ്ശേരിയില്‍ തമാശകള്‍ പറഞ്ഞ്‌ ഞങ്ങളെയല്ലാം പൊട്ടിച്ചിരിപ്പിക്കുമായിരുന്നു കോമളന്‍. കാശെവിടെ... കാശെവിടേ എന്ന് ചോദിച്ച്‌ ഞാന്‍ കരയുമ്പോള്‍ അക്കൗണ്ട്‌ ബുക്കിലെ കാശ്‌ കാട്ടിത്തന്ന് ത്രിപ്ത്തിപ്പെടുത്തൂമായിരുന്നു എന്റെ പൊന്ന് കോമളന്‍. എന്നിട്ടിപ്പോ പോവാണെന്നും പറഞ്ഞ്‌ വന്നിരിക്കുന്നു... നാണമില്ലേ..."

"ഠേ...." ശശി കോമളന്റെ ചെകിട്ടത്തടിക്കുന്നു.

ഇത്‌ ഞാനെന്റെ മനസ്സാക്ഷിക്ക്‌ കൊടുത്ത വാക്കാ... ഇനി നിന്നെ കാണുമ്പോള്‍ നിന്റെ മുഖം തല്ലിപ്പോളിക്കണമെന്നത്‌...

അടി കിട്ടിയ കോമളന്‍ വേദനയോടെ തിരിച്ച്‌ നടന്നു. തല്ല് കിട്ടി മനസ്സക്ഷി മുറിഞ്ഞവനെപ്പോലെയുള്ള കോമളന്റെയാ പോക്ക്‌ കണ്ട ശശിക്ക്‌ അല്‍പം വിഷമം തോന്നി...

ഇല്ലാത്ത കാശിന്റെ കണക്ക്‌ പറഞ്ഞ്‌ കാശ്‌ പറ്റാന്‍ ഇനി അവനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോ എന്തോ ഒരു ഫീലിങ്ങ്‌. നിങ്ങള്‍ക്കറിയോ, "ഡാ... നീ അന്ന് തന്ന ആയിരം രൂപ എപ്പോ തരും??" എന്ന് ഞനവനോട്‌ ചോദിച്ചാല്‍, മേലോട്ട്‌ വായുമ്പൊളിച്ച്‌ ഒന്ന് നോക്കിയിട്ട്‌ "ഓ.. നിനക്ക്‌ കാശ്‌ തരാനുണ്ടല്ലേ...?" എന്നും പറഞ്ഞ്‌ ആയിരം രൂപയും എനിക്ക്‌ തരുമായിരുന്നു കോമളന്‍. സത്യത്തില്‍ അവന്‍ എനിക്ക്‌ പത്ത്‌ പൈസ പോലും തരാനുണ്ടായിരിക്കില്ല എന്നതാണ്‌ സത്യം.

എന്നും ഞാനുണ്ടാക്കുന്ന അവിഞ്ഞ ചപ്പാത്തിയും, ഉപ്പുമാവും എങ്ങിനെ വെറുതേ വേസ്റ്റാക്കി കളയും എന്നോര്‍ത്ത്‌ വിഷണ്ണനായി ഞാനിരിക്കുമ്പൊള്‍ ഇവനേ ഉണ്ടായിരുന്നുള്ളൂ, അത്‌ മുഴുവന്‍ തിന്ന് തീര്‍ക്കാന്‍. എന്റെ ചപ്പാത്തിമാവും, സേമിയയും, മക്രോണിയുമാണ്‌ ഇന്നത്തെയീ കോമളന്റെ പുഷ്ടിപ്പെട്ട ശരീരത്തിന്റെ രഹസ്യം. അതവന്‍ മറക്കരുത്‌.

അവനെന്നെ പീഡിപ്പിക്കാനായി, അവന്റെ "തല്‍വാരി സുലൈമാനി" യുമായി എന്റെയെടുത്ത്‌ വരുമ്പോള്‍ പട്ടിയെ കണ്ട പൂച്ചക്കുട്ടിയെപ്പോലെ ഒരു മൂലക്ക്‌ ഞാന്‍ കുനിഞ്ഞുകൂടുന്നത്‌ അവന്റെ ശക്തിയും, ശരീരവും കണ്ട്‌ പേടിച്ചിട്ടല്ല. അവനേ ദ്രോഹിക്കണ്ടല്ലോ എന്ന് കരുതി മാത്രം. എന്റെ പള്ളക്കും, ചെള്ളക്കും അവന്‍ കുത്തുകയും, തല്ലുകയും ചെയ്യുമ്പൊള്‍ വേദനിച്ചപോലെ ഞാനഭിനയിക്കുന്നത്‌ "പിള്ളാരല്ലേ... പിണ്ണാക്കല്ലേ..." എന്ന ഫീലിങ്ങ്സ്‌ എനിക്കവനോടുള്ളതുകൊണ്ടാണ്‌. അതവന്‍ മറക്കരുത്‌.

പിന്നെ അവന്റെ കയ്യിലിരുപ്പ്‌.... "ഹ ഹ ഹാ... " (അട്ടഹസിക്കുന്നു)...
അതോര്‍ക്കുമ്പോള്‍ എനിക്ക്‌ ചിരി വരും. അവന്റെ കയ്യിലിരുന്ന ഏറ്റവും പുതിയ മൊബെയിലും ദേ വെള്ളത്തില്‍ പോയി. സാരമില്ലാ... നീ തന്നെ മുന്‍ കൈ എടുത്ത്‌ എനിക്ക്‌ വാങ്ങിത്തന്ന ആ "സീക്രട്ട്‌" മൊബെയില്‍ നിനക്ക്‌ തന്നെ ഞാനീ അവസരത്തില്‍ തരുന്നു.

എതായാലും നീ മങ്കലശ്ശേരി വിട്ട്‌ പോകുന്ന ഈ അവസരത്തില്‍ നിന്നെ പ്രോത്സാഹിപ്പിച്ച്‌ അയക്കണം എന്നുള്ളതിനാല്‍ മറ്റൊന്നും പറയുന്നില്ല. ഞെട്ട്‌ പഴുത്ത്‌ വീണ ചക്കയുടെ കൃത്യം അടിയില്‍ വഴിതെറ്റി കറങ്ങി നീ വന്ന് നിന്നത്‌ നിന്റെ ഭാഗ്യം. പക്ഷേ, ആ ചക്ക ഇനി നിന്റെ തലയില്‍ വീഴാനായി അവിടെയുണ്ടാവില്ല. അതും നീ മറക്കരുത്‌.

ഞങ്ങള്‍ക്കെല്ലാമെല്ലാമായിരുന്നു ശ്രീ കോമളന്‍. മങ്കലശ്ശേരിക്ക്‌ കോമളന്റെ ഈ വിടപറയല്‍ താങ്ങാനാവുന്നതിലും അപ്പുറമാണ്‌. കോമളന്‍ കിടന്നിരുന്ന ആ മുറിയിലെ ചുമരുകള്‍ ഇന്ന് പരസ്പരം കണ്ണിരൊപ്പി ഇരിക്കുന്നുണ്ടാകണം. അവന്റെ പന്ത്രണ്ട്‌ ജോഡി "സോക്സ്‌" കഴുകി ഉണക്കാനായി നിരത്തിയിടാറുള്ള ഈ കര്‍ട്ടന്‍ ഹോള്‍ഡറുകളും, അവന്റെ അടിവസ്തങ്ങള്‍ വിശ്രമിക്കാറുള്ള ഈ ജനാലക്കമ്പികളും ഇനി അവനു വേണ്ടി കരഞ്ഞുചാവും.

തിന്നാന്‍ മാത്രം ശുഷ്കാന്തി കാണിച്ച്‌, തിന്നതിന്റെ ബാക്കി പഴത്തൊലികളും, പൊറോട്ടകളും, ഗ്രീന്‍പീസ്‌ മസാലകളും ആത്മഹത്യക്ക്‌ വേണ്ടി കിടന്നിരുന്ന വേസ്റ്റ്‌ ബാസ്കറ്റും ഇനി കോമളനെ ഭയങ്കരമായി മിസ്സ്‌ ചെയ്യും...

അങ്ങിനെയങ്ങിനെ മങ്കലശ്ശേരിയിലെ ഒരോ മുക്കും മൂലയും ഇനി അവനെ മിസ്സ്‌ ചെയ്യും. പക്ഷേ, അപ്പൊഴും മങ്കലശ്ശേരിയിലെ അടുപ്പ്‌ പുകയും... ടി വി പ്രവര്‍ത്തിക്കും... വേസ്റ്റ്‌ ബാസ്കറ്റ്‌ നിറഞ്ഞും, കാലിയായും ഇരിക്കും.... ഒരു സ്റ്റൂളും, രണ്ട്‌ കസേരകളും ബിസിയായി തന്നെ ഇരിക്കും... രാത്രിയില്‍ പത്തരക്ക്‌ ഞങ്ങളെല്ലാവരും ഉറങ്ങിയിരിക്കും. ഞങ്ങളെല്ലാവരും ഇപ്പോ ജോലിചെയ്യുന്ന അതേ കമ്പനിയില്‍ തന്നെ ഉണ്ടാവുകയും ചെയ്യും. അപ്പൊഴും നീ അതെല്ലാം മിസ്സ്‌ ചെയ്തുമിരിക്കും.

പൊക്കോഡാ... പൊക്കോ... ഇനിയീ വഴി കണ്ടേക്കരുത്‌.

ഗുഡ്‌ ബായ്‌....

Wednesday, July 23, 2008

കോമളനും, പണിക്കരുടെ പ്രവചനവും.

കോമളന്‍ ഇലാസ്റ്റിക്‌ ട്രൗസറുമിട്ട്‌, ഇലാസ്റ്റിക്ക്‌ കൊണ്ട്‌ കെട്ടിയ പുസ്തകക്കെട്ടുമായി, ഇലാസ്റ്റിസിറ്റിയുള്ള മൂക്കട്ടയും ഒലിപ്പിച്ച്‌ ഇസ്കൂളില്‍ പോയിരുന്ന കാലം.

മഴക്കാലമല്ലേ... ജലദോഷം സാധാരണയെന്ന് കരുതി ഇസ്കൂളിലേക്ക്‌ പറഞ്ഞുവിട്ടിരുന്ന കോമളന്റെ അമ്മ ദിവസങ്ങള്‍ കഴിയുംതോറും ആവലാദിപ്പെട്ടു തുടങ്ങി. കോമളന്റെ ജലദോഷം മാറുന്നില്ല! മൂക്കൊലിപ്പ്‌ മണ്ണൊലിപ്പിനേക്കാളും ശക്തമായി തുടരാന്‍ തുടങ്ങി. വര്‍ഷക്കാലം കഴിഞ്ഞിട്ടും കോമളന്റെ മൂക്ക്‌ ഒലിച്ചുതന്നെ ഇരുന്നു. കാണാത്ത ഡോക്ട്ടര്‍മാരില്ല... വൈദ്യന്മാരില്ലാ... കഴിക്കാത്ത മെഡിസിനില്ല, മരുന്നുകളില്ലാ...

കോമളന്റെ വീട്ടിലാകെ ആധിയായി. അങ്ങിനെയിരിക്കുമ്പോഴാണ്‌ ഒരു ദിവസം കോമളന്റെ ഒരമ്മാവന്‍ പുതിയ ഒരു ഐഡിയയുമായി വന്നത്‌... "കോമളന്റെ ജാതകം ഒന്ന് നോക്കാം... ചിലപ്പോ സമയത്തിന്റെ വല്ലതുമാണെങ്കിലോ...?"

പിറ്റേന്ന് തന്നെ കോമളന്റെ വീട്ടില്‍ പണിക്കരെത്തി. പലകയും, കവടിയും നിരത്തി വാ പൊളിക്കാന്‍ തുടങ്ങി...

"കുട്ടിക്ക്‌ അങ്ങനെ പ്രത്യേകിച്ച്‌ ഇപ്പോ പ്രശ്നങ്ങളൊന്നൂല്യാ... ന്നാലും ജലദോഷം വിട്ട്‌ മാറണില്യാ ന്നല്ലേ പറഞ്ഞത്‌.... ന്നൂടെ നോക്കട്ടെ..."

പണിക്കര്‍ എന്തോ ഗാഢമായി അലോജിക്കുന്ന പോലെയിരുന്നു. എന്നിട്ട്‌ പറഞ്ഞു...

"ഉം... കുട്ടിക്ക്‌ ജലത്തിന്റെ ദോഷം ഉണ്ട്‌."

"അതറിയാം പണിക്കരേ.. അതോണ്ടല്ലേ നിങ്ങളെ വിളിപ്പിച്ചത്‌." കോമളന്റെ അമ്മാവന്‍.

"അതല്ലാ ഞാന്‍ പറഞ്ഞത്‌. ശ്രദ്ദിക്യാ... ജലം എന്ന പ്രകൃതി ശക്തിക്ക്‌ ഈ കുട്ട്യോട്‌ ഒരു പ്രത്യേക ആകര്‍ഷണം ഉണ്ട്‌ ന്നാണ്‌ കാണുന്നത്‌. അതോണ്ടന്നേ, കുട്ടിയെ അധികം വെള്ളവുമായിട്ട്‌ അടുപ്പിക്കണ്ടാ... ഈ ജലദോഷം തന്നെ അതിന്റെ ഒരു ലക്ഷണാണേയ്‌..."

"അപ്പോ പണിക്കര്‍ പറേണത്‌, ഇനി ഇവനെ കുളിപ്പെക്കേം ഒന്നും വേണ്ടാ നാണോ?" അമ്മാവന്‍.

"അങ്ങിനെയല്ലാ ഞാന്‍ ഉദ്ദേശിച്ചത്‌. നദിയിലോ, കടലിലോ, ജലാശയങ്ങളിലോ മറ്റോ പോകുമ്പോള്‍ ശ്രദ്ദിക്കണം. ഈ കുട്ടിക്കും വെള്ളത്തില്‍ കളിക്കാന്‍ ശ്ശി ഷ്ടായിരിക്കും."

"പ്രധിവിധി എന്തെങ്കിലും....?"
"ഇതിന്‌ അങ്ങനെ പരിഹാരൊന്നൂല്യ... ശ്രദ്ധിക്ക്യ. അത്രന്നെ!"


ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം, ബാങ്ക്ലൂര്‍ നഗരം:
എല്ലാം മറക്കുന്ന കൂട്ടത്തില്‍ കോമളന്‍ പണ്ട്‌ പണിക്കര്‍ പറഞ്ഞതും മറന്നു കളഞ്ഞു. ഇന്ന് കോമളന്‍ എടുത്താല്‍ പൊങ്ങാത്ത അത്ര ജോലിയുള്ള ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ജോലിക്കാരനാണ്‌. മാനസികമായും, സാമ്പത്തികമായും, ശാരീരികമായും എല്ലാം നല്ല രീതിയില്‍ പോകുന്ന സമയം.

അങ്ങിനെയിരിക്കുമ്പോഴാണ്‌ മുറിമേറ്റ്സിന്റെ കൂടെ "മുത്തത്തി" വെള്ളച്ചാട്ടം കാണാന്‍ പോയ കോമളന്റെ കയ്യില്‍ നിന്നും താന്‍ 16000 രൂപാ കൊടുത്ത്‌ വാങ്ങിയ സോണി എറിക്സന്റെ പുത്തന്‍ മൊബെയില്‍ ഫോണ്‍ വെള്ളത്തിലേക്ക്‌ തെറിച്ച്‌ പോയത്‌. കൂട്ടത്തില്‍ കോമളനും നിലയില്ലാ കയത്തിലേക്കെടുത്ത്‌ ചാടിയെങ്കിലും കൈനീട്ടിക്കൊടുക്കാന്‍ അപ്പോ അവിടെ ഒരുത്തനുണ്ടായത്‌ കൊണ്ട്‌ കോമളന്‍ ഹിസ്റ്ററിയായില്ല.

അപ്പൊഴും പണ്ട്‌ പണിക്കര്‍ പറഞ്ഞത്‌ കോമളനോര്‍ത്തില്ല.

പിന്നീടൊരിക്കല്‍ വേറെ ചില കൂട്ടുകാരുമൊത്ത്‌ കോമളന്‍ ഗോവാക്ക്‌ പോയി. ഗോവന്‍ കടാപ്പുറങ്ങളില്‍ വോളിബോള്‍ കളിച്ചും, വായില്‍ നോക്കിയും നടന്ന കോമളന്‍ പെട്ടന്നാണത്‌ ശ്രദ്ധിച്ചത്‌... തന്റെ മാലയും വളയും കണ്ണടയും കാണുന്നില്ല! തിരമാലകള്‍ക്കിടയില്‍ ഇക്കിളിയിട്ട്‌ കിടന്നപ്പോള്‍ ഒലിച്ചുപോയത്‌ 2 പവന്റെ മാല, ഇരുമ്പിനെ ഒരു വള, ഒരു കണ്ണട!

എന്നിട്ടും കോമളന്‍ പണിക്കരെയോര്‍ത്തില്ല.

പുതുതായി വാങ്ങിയ 17000 രൂപ വിലയുള്ള സോണി എറിക്സണ്‍ മൊബെയിലുമായി, ചെവിയില്‍ തൂക്കിയ ബ്ലൂടൂത്‌ ഹെഡ്സെറ്റുമായി ദിവാരന്റെ പള്‍സറില്‍ പെണ്ണിനെ കാണാന്‍ പോവുകയായിരുന്നു കോമളന്‍. വഴിക്ക്‌ വെച്ച്‌ മഴ തുടങ്ങി. ബുദ്ധിമാനായ കോമളന്‍ തന്റെ മോബിലും, ഹേഡ്‌ സെറ്റും ഷര്‍ട്ടിന്റെ പോകറ്റിലിട്ട്‌, പുറത്ത്‌ ജാകറ്റുമിട്ട്‌ യാത്ര തുടര്‍ന്നു, ജാക്കറ്റില്ലേ, നനയത്തില്ലാ എന്ന സമാധാനത്തില്‍. യാത്രക്കൊടുവില്‍ മൊബെയിലെടുത്ത്‌ പെണ്ണിനെ വിളിക്കന്‍ നോക്കിയ കോമളന്‍ കണ്ടത്‌ മിന്നാമിന്നിയെപ്പോലെ മിന്നുന്ന മൊബെയിലിന്റെ ക്യാമറാ ഫ്ലാഷ്‌ ലൈറ്റാണ്‌. ഇട്ടിരുന്ന ജാകറ്റ്‌ വാട്ടര്‍ പ്രൂഫല്ലായിരുന്നു എന്ന് അപ്പോ കോമളന്‍ തിരിച്ചറിഞ്ഞു. പതിയെ പതിയെ മൊബെയിലിലെ ആ പ്രകാശവും നിന്നു. മറ്റൊരു 17,000 രൂപ പിന്നെയും വെള്ളത്തില്‍.

അന്ന്, അവിടെ വെച്ച്‌ കോമളന്‍ പണിക്കരെ ഓര്‍ത്തു.

"ന്റെ പണിക്കരേട്ടാ.... " കോമളന്‍ അറിയാതെ വിളിച്ചു.

ആ ആഴ്ച്ച തന്നെ നാട്ടില്‍ പോയി പണിക്കരെ കാണാന്‍ കോമളന്‍ മറന്നില്ല. ചെലവിനായി കുറച്ച്‌ കാശും കൊടുത്ത്‌ തിരിച്ചിറങ്ങിയ കോമളനൊട്‌ പണിക്കരിങ്ങനെ പറഞ്ഞു....

"നന്നായി വരുംട്ടോ... ന്നാലും വെള്ളം കൊണ്ടുള്ള കളി ഒഴിവാക്കണേന്യാ നല്ലത്‌.... സൂക്ഷിച്ചാ ദു:ഖിക്കണ്ടാലോ..."

അടുത്ത മാസം കോമളന്‍ ബാങ്കൂരില്‍ നിന്നും യാത്രയാവുകയാണ്‌... കൊയമ്പത്തൂരിലേക്ക്‌... അവിടെ മഴ അധികമില്ലാ എന്ന വിശ്വാസത്തില്‍. അവിടെ പുഴകളും, കായലുകളും ഇല്ലാ എന്ന വിശാസത്തില്‍.

Tuesday, July 15, 2008

കോമളമാസം 3 - ആന്റപ്പന്‍

ആന്റപ്പന്റെ യാത്രാമങ്കളങ്ങള്‍:

"പട്ടി! തെണ്ടി!! ചാത്തന്മാര്‍ അവനെ ഇവിടെ വരുത്തും. എനിക്കൊറപ്പാ. എന്റെ കാലൊന്ന് ശരിയായിരുന്നെങ്കി അവന്റെ നടുവിനിട്ട്‌ ഞാന്‍ തൊഴിച്ചേനേ...

എങ്കിലും.. ഞങ്ങളൊരുമിച്ചുറങ്ങിയ രാവുകള്‍ അവന്‍ മറക്കില്ലെന്നെനിക്കറിയാം. അവന്റെ വൃത്തികെട്ട അറുബോറന്‍ കത്തികേട്ട്‌ പാതിരാകഴിഞ്ഞിട്ടും ഉറങ്ങാതെ മൂളിക്കൊണ്ടിരുന്ന എന്നെ അവനെങ്ങിനെ മറക്കാന്‍ കഴിയും? ഇടാനൊരു ഷര്‍ട്ടില്ലാതെ കരയാന്‍ തുടങ്ങിയ അവന്‌ എന്റെ പുത്തന്‍ ഷര്‍ട്ട്‌ ഇടാന്‍ കൊടുത്തത്‌ അവനെങ്ങിനെ മറക്കാന്‍ കഴിയും? വെള്ളമടിക്കാന്‍ അറിയാതെ കരിങ്ങാലി വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ എടുത്ത്‌ വിങ്ങിപ്പൊട്ടിയിരുന്ന കോമളനെ ഞാന്‍ കയ്പിടിച്ച്‌ ഗന്ധര്‍വ്വ ബാറിലേക്ക്‌ എടുത്തുയര്‍ത്തിയത്‌ അവനെങ്ങനെ മറക്കാനാകും? നീ പോയാ ഇനി വെള്ളടിക്കാന്‍ എനിക്കാരുണ്ട്‌ കൂട്ട്‌? അലോജിക്കുമ്പോ എനിക്ക്‌ കിക്കാവുന്നു.... "

ഇതുപോലെ എനെ സ്നേഹിക്കാന്‍ എന്റെ ഭാവി ഭാര്യക്ക്‌ പോലും ആവില്ല. എനിക്കറിയാം. അന്ന് ഞാന്‍ അയ്യപ്പന്‍ വിളക്കിനു പോയി അല്‍പം "കിണ്ടി"യായി തിരിച്ച്‌ വന്നപ്പോള്‍, എന്റെ ഡ്രസ്സ്‌ ഊരി, കുളിമുറിയില്‍ കൊണ്ടോയി അവന്റെ "ലക്സ്‌" സോപ്പ്‌ തേപ്പിച്ച്‌ എന്നെ കുളിപ്പിച്ചൂ അവന്‍. ഞാന്‍ തന്നെ വല്ലപ്പോഴും മാത്രം തൊടാറുള്ള എന്ന "സുടര്‍മണി" ജട്ടി പോലും അവന്‍ ഊരി, അവന്റെ പുതിയ ബര്‍മുട ഇടീച്ച്‌ അവന്റെ കിടക്കയില്‍ കൊണ്ടോയി കിടത്തീ എന്നെ പ്രിയ മിത്രം... അന്ന് ഞാനറിഞ്ഞു... അവന്‌ എന്നോടുള്ള സ്നേഗം.

എന്റെ കാലില്‍ മസിലുകേറിയാല്‍... നടു വേദനിച്ചാല്‍.. ഒക്കെ ബാം പുരട്ടി തിരുമ്മിത്തരുമായിരുന്നു അവന്‍. ഞാന്‍ അലങ്കോലമായി വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞാല്‍ എല്ലാം എടുത്ത്‌ അടുക്കിവെക്കുമായിരുന്നു അവന്‍. പാമ്പായി കിടന്നുറങ്ങി രാവിലെ എണിക്കാന്‍ വൈകുമെന്ന് മനസ്സിലാക്കി, സമയത്ത്‌ എന്ന് വിളിച്ചുണര്‍ത്തുമായിരുന്നു കോമളന്‍. പാതി രാത്രി വരെ ഉറക്കമിളച്ച്‌ ഇരിക്കാനും എന്നെ സമ്മതിക്കാറില്ല എന്റെയീ മുറിമേറ്റ്‌... അവന്‍ പോകുമ്പോള്‍ എന്റെ "ഹാഫ്‌" ഭാഗം പോയപോലെയാണ്‌.

എന്നാലും ഡാ തെണ്ടീ... നിനക്ക്‌ ബോഷില്‍ തന്നെ കിട്ടിയല്ലേ... പട്ടി.

ബോറടിക്കുന്ന രാത്രികളില്‍, ആവശ്യത്തിലധികം നീണ്ട കാലുകള്‍ ത്രികോണാകൃതിയില്‍ വളച്ചുവെച്ച്‌ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും വര്‍ത്തമാനവുമായി അവന്‍ വരും. ആ അറുബോറന്‍ കത്തി കേട്ട്‌ ഞാന്‍ സുഖമായുറങ്ങും... എന്നാലും അവന്‍ നിര്‍ത്തില്ല. ഞാന്‍ ശരിക്കും ഉറങ്ങിക്കോട്ടെ എന്ന് കരുതിക്കാണും.

അവന്റെ ലാപ്‌ ടോപ്‌ അവനേക്കാള്‍ ഉപയോഗിച്ചത്‌ ഈ ഞാനായിരിക്കും. വേണ്ടാ... വേണ്ടാ എന്ന് പറഞ്ഞാലും എന്നെക്കൊണ്ട്‌ നിര്‍ബന്ദ്ധമായി ലപ്‌ ടോപ്‌ ഉപയോഗിപ്പിക്കുമവന്‍. ഒരു ലാപ്‌ ടോപ്‌ എങ്ങിനെ "ശരിക്കും" ഉപയോഗിക്കണമെന്ന് അവനാണെന്നെ പഠിപ്പിച്ചത്‌.

എന്നാലും ഡാ തെണ്ടീ... നിനക്ക്‌ ബോഷില്‍ തന്നെ കിട്ടിയല്ലേ... പട്ടി.

അന്ന് ഫുട്ബോള്‍ കളിക്കാന്‍ പോയി, "വീലായ" എന്റെ കാലില്‍ ബാം പുരട്ടിത്തന്നത്‌ അവനാണ്‌. നടക്കാന്‍ പറ്റാതെ വീട്ടില്‍ ഇരുന്നപ്പോള്‍ എനിക്കുള്ള ഭക്ഷണം വാങ്ങിക്കൊണ്ടു വന്നതും, അതെന്റെ വായിലേക്ക്‌ വച്ച്‌ തന്നതും, പിന്നെ വായ കഴുകിച്ചതും വരെ അവനാാണ്‌.. എന്റെ പ്രിയ മിത്രം.

എത്രയെത്ര ദിവസങ്ങള്‍ ഞങ്ങള്‍ രണ്ട്‌ പേരും "ക്ലേ പോട്ടില്‍" ഇരുന്ന് പൊറോട്ടയും ചപ്പാത്തിയും വാരി വലിച്ച്‌ കഴിച്ചിട്ടുണ്ട്‌... ഞാന്‍ തിന്നുന്നതിന്റെ നേരേ ഇരട്ടി കഴിക്കണമെന്നുള്ളത്‌ എന്നും അവന്റെ വാശിയായിരുന്നു. എന്നോടുള്ള അവന്റെ സ്നേഹമാണ്‌ അവിടെ കാണുന്നത്‌.

എന്നാലും ഡാ തെണ്ടീ... നീ...

അവന്‍ എന്നെ എപ്പൊഴും "ഡാ.. കാട്ടം.." എന്നാണ്‌ വിളിച്ചിരുന്നത്‌. കാര്യം എന്നെ അങ്ങിനെ വിളിച്ചാല്‍ ഞാന്‍ ചൂടാവുമെങ്കിലും, എനിക്കൊരുപാടിഷ്ടമായിരുന്നു ആ വിളി. "കാട്ടം... കാട്ടം..." എന്ന് എന്നെ വിളിക്കുമ്പോ ഒരു പ്രത്യേക സുഖമാണ്‌. ഇനി എന്നെ അങ്ങിനെ വിളിക്കാന്‍ അവനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ്‌. സാരമില്ല. നീയില്ലാതെയുള്ള ഇനിവരുന്ന രാത്രികളില്‍ ഞാന്‍ തന്നെ എന്നെ "കാട്ടം" എന്ന് വിളിച്ച്‌ സംത്രിപ്തനാവാം.

ഇനി എനിക്ക്‌ തരാനുള്ളത്‌ ഉപദേശങ്ങളാണ്‌. നിന്റെ സ്വഭാവം കൊഴപ്പമൊന്നുമില്ല. ബട്‌ ചില സമയങ്ങളില്‍ അത്‌ എന്റെ കാറിന്റെ ഗിയര്‍ പോലെയാണ്‌. ഒന്നിലേക്കിട്ടാല്‍ രണ്ട്‌ വീഴും... രണ്ടിട്ടാല്‍ നാലിലേക്ക്‌ വീഴും. ചില സമയം നീ ചെയ്യുന്നത്‌ എന്താണെന്ന് നിനക്ക്‌ തന്നെ മനസ്സിലാവില്ല.

ഫോര്‍ എഗ്സാമ്പിള്‍, മുള്ളണം എന്നാലോചിച്ച്‌ ബാത്രൂമില്‍ പോകുന്ന നീ, 15 മിനിട്ട്‌ കഴിഞ്ഞ്‌ "രണ്ടും" കഴിഞ്ഞിട്ടാവും തിരിച്ചുവരിക. അപ്പോഴായിരിക്കും നീ ഓര്‍ക്കുക, അയ്യോ തുണി അലക്കാനുണ്ടല്ലോ എന്ന്. വേഗം പോയി തലേന്ന് അലക്കിയിട്ട തുണിയെല്ലാം എടുത്ത്‌ വെള്ളത്തിലിടും. പിന്നെ അലക്കാന്‍ ഇട്ടിരുന്ന തുണിയെടുത്ത്‌ തേക്കാനും കൊടുക്കും. ഇതെല്ലാം കഴിഞ്ഞ്‌ റൂമില്‍ ഇരിക്കുമ്പൊഴായിരിക്കും തുണിയലക്കാനായി ആ ചേച്ചി വരുന്നത്‌. ഒരുസാധനം എടുക്കാന്‍ മറക്കതിരിക്കാന്‍ മൊബെയിലില്‍ റീമൈന്‍ഡര്‍ വെച്ച്‌, ആ മൊബെയില്‍ ബാഗില്‍ വെക്കും. അവസാനം ബാഗ്‌ എടുക്കാന്‍ നീ മറക്കും. തിരിച്ച്‌ വന്ന് ബാഗ്‌ എടുത്ത്‌ തോളത്ത്‌ ഇട്ട്‌ ആന്റിയുടെ വീട്ടില്‍ ഫൂഡ്‌ അടിക്കുമ്പോള്‍ നീ പെട്ടന്നാലോജിക്കും, "ഹോ.. ഈ പുട്ടിന്റെ ഒരു കാര്യം. ഇങ്ങനെ ഇരുന്നാലും എന്നാ ടേയ്സ്റ്റാ... ദൈവത്തിന്റെ വികൃതികള്‍... എങ്ങിനെയായിരിക്കും ആദ്യമായി പുട്ട്‌ കണ്ടുപിടിച്ചത്‌?" അങ്ങനെ നീണ്ടുപോകുന്ന ചിന്തകള്‍ക്കിടയില്‍ നീ ആ ബാഗ്‌ പിന്നേം അവിടെ വെച്ച്‌ മറക്കും. പിന്നെ നിന്റെ ഏതെങ്കിലും ചിന്തകള്‍ക്കിടയില്‍ മൊബെയിലുമായി എന്തെങ്കിലും ബന്ധമുള്ള ചിന്ത വന്നാല്‍ നിനക്ക്‌ മറന്നതോര്‍മ്മ വരും. അപ്പോ നീ നിന്നെ തന്നെ ശപിച്ച്‌ തിരിച്ച്‌ നടക്കും.

നടന്ന് പോകുമ്പോളും നിന്റെ മനസ്സില്‍ ആയിരം ചിന്തകള്‍. ആപ്പീസിലേക്ക്‌ ഇടത്തോട്ടുള്ള വഴിയിലൂടെ പോകണമെങ്കില്‍, നീ നടക്കുന്നത്‌ നേരെയായിരിക്കും. കൂടെ നടക്കുന്ന പുഷ്പന്‍ ഇടത്തോട്ട്‌ തിരിയുന്നത്‌ കാണുമ്പോള്‍ നീയും വേഗം തിരിയും. എല്ലാം എനിക്കറിയാമെടാ.

റൂമില്‍ ഒരീസം കാണാതായ താക്കോല്‍ ഒരാഴ്ച്ച കഴിഞ്ഞ്‌ നിന്റെ കൊളീഗ്‌ ആയ സരങ്കിന്റെ ബാഗിനുള്ളില്‍ നിന്നും പുഷ്പന്‍ കണ്ടെടുത്ത കഥ ഇവിടെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതൊക്കെ ഞാനിവിടെ പറഞ്ഞത്‌ കോമളന്റെ ആ കൊച്ച്‌ ഹൃദയത്തെ കുത്തി നോവിക്കാനല്ല. വെറുമൊരു നോട്ട്‌ പാഡ്‌ ആയ നിന്റെ മസ്തിഷ്ക്കത്തില്‍ നിന്നും എം.എസ്‌ വേര്‍ഡിന്റെ ഫീചേര്‍സ്‌ പ്രതീക്ഷിക്കരുത്‌. അറിഞ്ഞ്‌ ജീവിക്കൂ.

എന്നാലും പട്ടീ... നിന്റെയൊക്കെ യോഗം...

പറയാനാണെങ്കില്‍ ഒരുപാട്‌ ഉണ്ട്‌. അത്‌ മുഴുവന്‍ ഇപ്പോ പറയുന്നില്ല. ഏതായാലും "ഓള്‍ ദി ബെസ്റ്റ്‌". പിന്നേ,നീ ഈ വീടിന്റെ അഡ്വാന്‍സ്‌ 5000 അല്ലെ ഇട്ടത്‌? അത്‌ തിരിച്ച്‌ കിട്ടി എന്ന് വിചാരിച്ചാല്‍ മതി. നമ്മള്‍ തമ്മില്‍ അതിനൊരു കണക്ക്‌ പറച്ചില്‍ വേണോ? വേണ്ട.

ഈ മാസാവസാനം തന്നെ ഷുവര്‍ ആയിട്ട്‌ പോകുമല്ലോ അല്ലേ?

എന്നാല്‍ ശരി... പിന്നേ പറ്റിയാല്‍ കാണാം...

Good Bye.. Smart Boy!

Monday, July 14, 2008

കോമളമാസം 2 - പക്രു

പക്രുവിന്റെ യാത്രാമങ്കളങ്ങള്‍!

കൂട്ടുകാരെ... കോമളനെ കുറിച്ച്‌ ഒരു ചെറിയ കവിതയിലൂടെ ഞാന്‍ തുടങ്ങട്ടെ...

മണ്ടനാം കോമളാ...
നിനക്ക്‌ വിട!

നീയല്ലാതാരെനിക്ക്‌ തരും
പരിപ്പ്‌ വട!

നീയിനിയീ വഴിവന്നാല്‍,
നിനക്ക്‌ പെട!

പറയാമൊരിക്കല്‍ കൂടി,
പോഡ പോഡ!

ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ലാ ഈ മങ്കളമുഹൂര്‍ത്തം. ഇങ്ങനെ കോമളനെ യാത്ര അയക്കാന്‍ എനിക്ക്‌ അവസരം ഉണ്ടാക്കിത്തന്ന ബോഷിനോടും, കോമളനോടും എന്റെ നന്ദി അറിയിക്കട്ടെ.

"കോമളന്‍... ഞങ്ങള്‍ക്കെല്ലാമായിരുന്നു. അവന്‍ എന്താണാല്ല്ലാത്തത്‌? ബുദ്ധിമാന്‍... സുന്ദരന്‍... സുശീലന്‍. പൊട്ടന്‍.. പൊട്ടന്‍ എന്ന് വിളിച്ച്‌ ഞാന്‍ കളിയാക്കാറുണ്ടെങ്കിലും, അവന്‍ ഒരു പൊട്ടനല്ലെന്ന് അവനറിയാം. അന്ന് ഞാന്‍ പനി പിടിച്ച്‌ ഉറക്കം വരാതെ കിടന്നപ്പോ തരാട്ട്‌ പാടി എന്നെ അവന്‍ ഉറക്കി. അതൊക്കെ ഓര്‍ക്കുമ്പോ... എനിക്ക്‌... " [പക്രു മൂക്കു ചീറ്റുന്നു]

നിനക്ക്‌ പോകാതിരുന്നുകൂടെ കോമളാ? ജോലി ഇതല്ലെങ്കില്‍ മറ്റൊന്ന് കിട്ടില്ലേ? കിട്ടും. പിന്നെയെന്തിനീ തിരക്ക്‌? ഞാന്‍ പറഞ്ഞുവെന്ന് മാത്രം. അത്‌ കേട്ട്‌ നീ പോകാതെയൊന്നും ഇരിക്കണ്ട. പിന്നേ പോകുമ്പോ, നിന്റെയാ പായും, തലയിണയും മറ്റ്‌ അല്ലറ ചില്ലറ സാധനങ്ങളും അവിടെ തന്നെ വെക്കുമല്ലോ.. അല്ലേ...

നമ്മുടെ റൂമിലോ.. അടുത്തുള്ള റൂമിലോ... എന്തിനധികം, എന്റെ അപ്പീസിലോ എന്തെങ്കിലും കാണാതെ പോയാല്‍ അതിനുത്തരവാദി കോമളനാണെന്ന് പറഞ്ഞ്‌ അവനുമായി തല്ലുകൂടുമയിരുന്നൂ ഞാന്‍. ഇനി ഞാന്‍ ആരോട്‌ തല്ലുകൂടും? ആവൊ...

എന്തായാലും, നിനക്ക്‌ വിജയാശംസകള്‍. നീ പോയാ ഇനി തീറ്റക്കാര്യം ഒക്കെ എങ്ങിനെയെയാവുമെന്ന് അലോജിച്ചിട്ടുണ്ടോ?

വെശപ്പില്ലാ... വെശപ്പില്ലാ എന്ന് പറഞ്ഞ്‌ 20 ചപ്പാത്തിയും, കോഴിക്കറിയും കഴിച്ച്‌ റൂമില്‍ വരുന്ന നീ, ശശിയുണ്ടാക്കുന്ന ആ റബ്ബര്‍ പശ പോലത്തെ സാധനം (അതിനെ ശശി വിളിക്കന്ന പേര്‌ ഉപ്പുമാവ്‌) കാണുമ്പോ, അതിലും കയ്യിട്ട്‌ വാരും. പിന്നെ ദഹനം ശരിയാക്കനെന്ന് പറഞ്ഞ്‌ 2 പഴം... ഇതൊക്കെ മാനേജ്‌ ചെയ്യാന്‍ അങ്ങ്‌ കൊയമ്പത്തൂറിലും പറ്റുമോ ഡാ? അല്ലേങ്കിലും വാ കീറിയ ദൈവം തീറ്റകുള്ള വകയും കാണുമല്ലോ അല്ലേ...

അന്ന് ജോര്‍ജ്‌ ബുഷ്‌ പറഞ്ഞു... അഗോള ഭക്ഷ്യ ക്ഷാമത്തിന്‌ ഇന്ത്യയാണ്‌ കാരണം എന്ന്. അങ്ങേരെക്കൊണ്ട്‌ അത്‌ പറയിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക്‌ നിനക്കണ്‌. അത്‌ നീ മറക്കരുത്‌. എവിടെ പോയാലും.

ഹിന്ദി അറിയാത്ത ദിവാരന്‌ ഇനി ആര്‌ ഹിന്ദി മലയാളത്തിലേക്ക്‌ ട്രാന്‍സ്ലേറ്റ്‌ ചെയ്ത്‌ കൊടുക്കും? ഇനിയാര്‌ മങ്കലശ്ശെരിയില്‍ തൊള്ള കീറി ഹിന്ദി പട്ട്‌ പാടും? ഇനിയാര്‌ നമ്മുടെ എല്‍.ജി ടി വീ യില്‍ ഹിന്ദി ചാനലുകള്‍ വെക്കും? ആര്‌ ഇംഗ്ലീഷ്‌ പാട്ടുകള്‍ കേള്‍ക്കും? ഒക്കെ ഇല്ലാതാവുകായാണെന്നറിയുമ്പോ... മനസ്സിലെവിടെയോ.. വല്ലാത്തൊരു... സന്തോഷം.

എനിക്ക്‌ പ്രത്യേകിച്ച്‌ ഉപദേശങ്ങള്‍ ഒന്നും തരാനില്ല. എന്നാലും പറയാം... ജീവിതം എന്നത്‌ കേവലം പത്തോ പന്ത്രണ്ടോ പൊറോട്ടയും, ചിക്കന്‍ കറിയും, പിന്നെ അത്‌ ആര്‍ത്തിയോടെ തിന്നനുള്ള ആവേശവും മാത്രമുള്ള ഒന്നല്ല. അത്‌ വിശാലമാണ്‌. അവിടെ നിന്റെ ലോകം ഈ പൊറോട്ടകള്‍ക്കുള്ളിലാണെന്ന് തെറ്റിദ്ധരിച്ച്‌ നീ കഴിയരുത്‌. പുറത്ത്‌ വരൂ...

പിന്നെ, പോകുമ്പോ, ഞങ്ങളുടെ സാധനങ്ങള്‍ ഒന്നും അടിച്ചോണ്ട്‌ പോവരുത്‌. പ്ലീസ്‌.

പോയി വരൂ.. അല്ല.. പോവൂ... ജീവിതത്തിലെ അടുത്ത പടി കയറാന്‍ റെഡിയായി പോകൂ... കൊയമ്പത്തൂര്‍ ഒരു നല്ല നഗരമാണ്‌. അവിടം കുട്ടിച്ചോറാക്കരുത്‌.

പോഡൈ... പോഡൈ!

Friday, July 11, 2008

കോമളമാസം 1 - ദിവാരന്‍

മങ്കലശ്ശേരിയിലെ 6 പേരടങ്ങുന്ന കൂട്ടുകുടുമ്പം ഈ മാസാവസാനത്തോട്‌ കൂടി ചെറുതാവുകയാണ്‌. മങ്കലശ്ശേരി കോമളന്‍ മറ്റൊരു കമ്പനിയില്‍ ജോലി നേടി ഇവിടെനിന്നും യാത്രയാവുകയാണ്‌. ആറ്‌ ഇതളുകളുള്ള ചെമ്പരത്തിപ്പൂവില്‍ നിന്നും ഒരിതള്‍(കരിഞ്ഞത്‌) കൊഴിയുകയാണ്‌. അതുകൊണ്ട്‌ തന്നെ ഈ ഒരു മാസം കോമള മാസമായി ആചരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്‌. മാസാവസാനം, ശുദ്ധികലശം നടത്തി, മങ്കലശ്ശേരിക്ക്‌ ഞങ്ങള്‍ പുതുജീവന്‍ നല്‍കുന്നത്‌ വരെ ഇനി ഞങ്ങള്‍ക്കുറക്കമില്ല. കോമളന്റെ വേര്‍പാടിനെ കുറിച്ച്‌ പറയാന്‍ ഞങ്ങളോരോരുത്തരും വെമ്പി നില്‍ക്കുകയാണ്‌. അതിനാല്‍ ഇനിയുള്ള എതാനും പോസ്റ്റുകള്‍ ഞങ്ങള്‍ ഒരോരുത്തര്‍ക്കും കോമളനെ കുറിച്ചും, ഇതിഹാസമാകാന്‍ പോകുന്ന അവന്റെ ചെയ്തികളെ കുറിച്ചും പറയാന്‍ വേണ്ടി മാറ്റി വെക്കുകയാണ്‌.

ദിവാരന്റെ യാത്രാമങ്കളങ്ങള്‍:

ഞാന്‍ കോമളനെ കുറിച്ച്‌ എന്താ പറയാ. എനിക്കറിയില്ല.. അവനെ കുറിച്ച്‌ പറയാന്‍ എനിക്ക്‌ വാക്കുകള്‍ (ഇംഗ്ലീഷില്‍) കിട്ടുന്നില്ല എന്ന് തന്നെ പറയാം. നമ്മെയെല്ലാം വിട്ട്‌ കോമളന്‍ പോവുകയാണെന്നറിയുമ്പോ വിഷമം വരുന്നു. കരയാന്‍ തോനുന്നു.

വെല്‍... ഹി വാസ്‌ എ ക്ലോസ്‌ ഫ്രണ്ട്‌. ഞങ്ങള്‍ക്കൊക്കെ ബേങ്കര ഇഷ്ടായിരുന്നു അവനെ. അവന്‍ പോയിക്കഴിഞ്ഞാ ഞങ്ങളൊക്കെ അവനെ നന്നായി മിസ്സ്‌ ചെയ്യും. ഇനിയാരെ ഞങ്ങള്‍ കളിയാക്കും... ആരെ പറ്റി തമാശകള്‍ പറയും... അതിലെല്ലാമുപരി.. അവനെ കാണാന്‍ വരുന്ന കൂട്ടുകാര്‍ ഇനിയെന്ത്‌ ചെയ്യും? അവനെ ലോകല്‍ കോള്‍ ചെയ്യുന്നവര്‍ ഇനി എന്ത്‌ ചെയ്യും? അതോര്‍ക്കുമ്പൊഴാണെന്നിക്ക്‌... സഹിക്കുന്നില്ല. ഇനിയവന്റെ നമ്പര്‍ ഡയല്‍ ചെയ്താല്‍ അവനെ കിട്ടുമോ? ഇല്ലാ...

എന്നാലും അവന്‍... പോവുാ എന്ന് പറയുമ്പോ... [ദിവാരന്‍ വിതുമ്പുന്നു]

ഞാന്‍ എന്നും പാതിരാത്രിക്ക്‌ ആപ്പീസില്‍ നിന്നും തിരിച്ച്‌ റൂമിലെത്തുമ്പോള്‍, എനിക്ക്‌ വേണ്ടി ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും അവന്‍. "ങാ... ആരിത്‌... പ്രവീണോ..." എന്നൊരു കുശലാന്വേഷണവുമായി എന്നെ നോക്കി ചിരിക്കും അവന്‍. ഇനി ഞാന്‍ വരുമ്പോ എന്നെ നോക്കി ചിരിക്കാന്‍ അവനുണ്ടവില്ല, അതുമാത്രവുമല്ല... തൊട്ടടുത്ത്‌ കിടക്കുന്ന ആന്റപ്പന്റെ ആസനമായിരിക്കും ഇനി ഞാന്‍ കാണേണ്ടി വരിക. എല്ലാം സഹിക്കനുള്ള ശക്തി സര്‍വ്വേസ്വരന്‍ തരട്ടെ.

എനിക്ക്‌ കോമളനോട്‌ പറയാന്‍ ഒന്നേ ഉള്ളൂ... എവിടെ പോയാലും പഴയപോലെ തന്നെ നന്നായി പണിയെടുക്കണം. പല്ലുമുറിയെ പണിയെടുത്താല്‍ എല്ലുമുറിയെ തിന്നാമെന്നണല്ലോ. കോയമ്പത്തൂര്‍ പോയാലും, അവന്‍ എന്നെ മറക്കില്ലെന്നെനിക്കറിയാം. ന്നാലും...

"മറ്റവനെ" പോലെ ചുമ്മാ ബ്ലോഗ്ഗിംഗും ചെയ്ത്‌ സമയം കളയരുത്‌. അവിടെ പണിയൊന്നുമില്ലെങ്കിലും ചുമ്മാതിരിക്കരുത്‌. അടുത്തിരിക്കുന്നവന്റെ പണി ഏറ്റെടുത്ത്‌ ചെയ്യുക. അവനും പണിയില്ലെങ്കിലില്‍ അടുത്ത ടീമിലെ ഏതെങ്കിലും പണി ചെയ്ത്‌ കൊടുക്കുക. അവിടെയും പണിയില്ലെങ്കി പിന്നെ നീ ആ കമ്പനിയില്‍ അധിക കാലം ഉണ്ടാവില്ലെന്നും അറിയുക.

മറ്റൊരു കാര്യം, ഇക്കഴിഞ്ഞ 2 കൊല്ലത്തിനിടയില്‍ ഞാന്‍ നിന്നെ ഒരു 400 വട്ടം ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് വെക്കുക. അതില്‍ 399 തവണയും ഒന്നുകില്‍ നീ അറ്റന്‍ഡ്‌ ചെയ്യില്ല, അല്ലെങ്കില്‍ "ഡിസ്കണക്റ്റഡ്‌" ആയിരിക്കും. ഇനിയെങ്കിലും അശ്രദ്ധമായി നടക്കാതെ, കാര്യങ്ങള്‍ എന്നെപ്പോലെ സീരിയസ്‌ ആയി കാണണം.

എന്നാലും അവന്‍... പോവുാ എന്ന് പറയുമ്പോ... [ദിവാരന്‍ വിതുമ്പുന്നു]

എന്നും ഞാന്‍ അവനെ ഓര്‍ക്കും. രാവിലെയും വൈകീട്ടും അങ്ങനെ രണ്ട്‌ നേരം. അതുകൂടാതെ എവിടെയെല്ലാം "കാട്ടം" കാണുന്നോ, അപ്പൊഴെല്ലാം ഞാന്‍ ഓര്‍ക്കും. ഫുഡ്‌ അടിക്കുമ്പൊഴും, സൂപ്പ്‌ ഉതിയൂതി കുടിക്കുമ്പൊഴും ഞാന്‍ അവനെ ഒര്‍ക്കും. അന്ന് ആദ്യമായി അവനെനിക്ക്‌ "ഹോട്‌ ആന്‍ഡ്‌ സോര്‍" സൂപ്പ്‌ വാങ്ങിത്തന്ന ദിവസം ഞാനൊരിക്കലും മറക്കില്ല. പിന്നേയ്‌, അന്നത്തെ ബില്ല് ഞാനാ അടച്ചത്‌. അതും ഞാന്‍ മറക്കില്ല.

ഇനി ഞാന്‍ കോമളോ...കോമളോ.. എന്ന് വിളിക്കുമ്പോ ആര്‌ വിളികേള്‍ക്കും? ഇനി ഞാന്‍ നിന്റെ നംബറില്‍ വിളിച്ചാല്‍ ആര്‌ അറ്റന്‍ഡ്‌ ചെയ്യും? ഇനി ഞാന്‍ അവനെ തെറി പറഞ്ഞാല്‍ ആര്‌ ചോദിക്കും? എനിക്ക്‌ സഹിക്കന്‍ വയ്യെഡാ...

എന്നാലും അവന്‍... പോവുാ എന്ന് പറയുമ്പോ... [ദിവാരന്‍ വിതുമ്പുന്നു]

ഇനി ഞാന്‍ അധികം നീട്ടുന്നില്ല. ആപ്പീസില്‍ പോണം. എന്തായാലും, കോമളന്‌ യാത്രാ മങ്കളങ്ങള്‍. "അവന്‍ നന്നായി വരും".

മറ്റൊന്ന് എനിക്ക്‌ കോമളനോട്‌ പറയാനുള്ളത്‌, ഇടക്കിടക്ക്‌ ഇനി ഇങ്ങോട്ടൊന്നും വരാന്‍ നിക്കണ്ട. നേരേ പലക്കാട്ടെ വീട്ടിലേക്ക്‌ പൊക്കോളൂ. അതുപോലെ ഇനി നിനക്കാ "എം.ജി റോഡ്‌" ഡിലിങ്ങ്സ്‌ വേണ്ടല്ലോ? ആ ഫോണ്‍ നമ്പറും, ഡീറ്റെയില്‍സും എനിക്ക്‌ തന്നേര്‌. എടക്കിടക്ക്‌ എന്നെ വിളിക്കനൊന്നും നിക്കണ്ട. വേണമെങ്കില്‍ ഞാന്‍ വിളിക്കാം.

അപ്പോ എല്ലാം പറഞ്ഞ പോലെ.

(ദിവാരന്‍ കോമളന്റെ കയ്കള്‍ ചേര്‍ത്ത്‌ പിടിക്കുന്നു, വിതുമ്പുന്നു.)

"ഡാ.. എനിക്ക്‌ പിറക്കാതെ പോയ കൂട്ടുകാരനാണെഡാ നീ..." (ദിവാരന്‍ കരയുന്നു, എന്നിട്ട്‌ വേഗം അവിടെ നിന്നും സ്കൂട്ടാവുന്നു)

------------------------------ശുഭം----------------------------------

Thursday, July 10, 2008

രണ്ട്‌ പ്രധാന വാര്‍ത്തകള്‍!

വാര്‍ത്ത 1: ആന്റപ്പന്‌ വാളടി മത്സരത്തില്‍ ഒന്നാം സ്ഥാനം.
ലോക പ്രസിദ്ധമായ "വാളെടുത്തവന്‍ വാളാല്‍" എന്ന വാളുവെയ്പ്പ്‌ മത്സരത്തിലേക്ക്‌ അയച്ചുകൊടുത്ത ആന്റപ്പന്റെ പടവാള്‍ എന്ന പോസ്റ്റ്‌ അവര്‍ തെരഞ്ഞെടുക്കുകയും, ഏറ്റവും ഭീകരമായി വാള്‌ വെച്ചതിന്‌ ആന്റപ്പന്‌ ഒന്നാം സമ്മാനം കൊടുക്കുകയും ഉണ്ടായി. അങ്ങ്‌ അമേരിക്കയില്‍ നിന്നും അയച്ചു തന്ന സമ്മാനം കഴിഞ്ഞ ദിവസമാണ്‌ ആന്റപ്പന്‌ കിട്ടിയത്‌. തുറന്നു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌, സമ്മാനം മറ്റൊരു "വാള്‍" ആണെന്ന്. ആന്റപ്പന്‍ തനിക്ക്‌ കിട്ടിയ സമ്മാനവുമായി നില്‍ക്കുന്ന ചിത്രം താഴെ.


വാര്‍ത്ത 2: ശശിക്ക്‌ കൂട്ടുകാരുടെ സഹായഹസ്തങ്ങള്‍
ശശിക്ക്‌ കാലം ശരിക്കും കഷ്ടമാണ്‌. ഓഫീസില്‍ ശരിക്കും ഒരു പണിയുമില്ല. അത്‌ ശശിയുടെ തെറ്റാണോ? ഒരിക്കലുമല്ല... പിന്നെ കമ്പനിയുടെ തെറ്റാണോ? നെവര്‍! പിന്നെ?

ആ തര്‍ക്കം ഇപ്പൊഴും തുടര്‍ന്നുകോണ്ടിരിക്കുകയാണെങ്കിലും, ശശിയുടെ ബോസ്സ്‌ മിടുക്കനായിരുന്നു. ചുമ്മാതിരിക്കുന്ന ശശിയുള്‍പ്പെടുന്ന സോഫ്ട്ട്‌ വെയര്‍ തൊഴിലാളികള്‍ രാവിലെ മുതല്‍ വൈകീട്ട്‌ വരെ ഇന്റര്‍നെറ്റില്‍ ഉലാഠുകയാണ്‌.... യൂറ്റൂബ്‌, ഓര്‍ക്കൂട്‌, മെയില്‍സ്‌, ബ്ലോഗ്ഗിംഗ്‌... അങ്ങനെ അങ്ങനെ. ഒരു സുപ്രഭാതത്തില്‍ ശശി വന്ന് ഓര്‍ക്കൂട്‌ തുറക്കാന്‍ നോക്കിയപ്പോ "this website is blocked by the admin" എന്നൊരു മെസേജ്‌. പിന്നീട്‌ മനസ്സിലായി.. ഓര്‍ക്കൂട്ട്‌ മാത്രമല്ല... മൊത്തം ഇന്റര്‍നെറ്റ്‌ കണക്ഷനും അശാന്‍ നിര്‍ത്തിയിരുന്നു എന്ന്...

ഡേയ്സ്‌ പ്ന്നേം മുന്നോട്ട്‌ പോയ്‌... ശശിയുടെ ബോസ്സിന്റെ ബുദ്ധിയും. അങ്ങേര്‍ നോക്കിയപ്പോ പിള്ളേരെല്ലാം രാവിലെമുതല്‍ വൈകീട്ട്‌ വരെ മൊബെയിലില്‍ അണ്‌. ചിലര്‍ കൊഞ്ചുന്നു... ചിലര്‍ കരയുന്നു.. ചിലര്‍ കയര്‍ക്കുന്നു. ബോസ്സിന്‌ സഹിച്ചില്ല... പിറ്റേ ദിവസ മുതല്‍ കമ്പനിക്കകത്തേക്ക്‌ മൊബെയില്‍ കൊണ്ട്‌ വരാന്‍ പാടില്ലാ എന്ന നിയമം കൊണ്ടുവന്നു.

പാവം ശശി... ഇന്റര്‍നെറ്റും, മൊബെയിലും ഇല്ലാത്തൊരു ലോകം വായുവും വെള്ളവും ഇല്ലാത്തതിനേക്കാള്‍ ഭീകരമായിരുന്നു. എന്നും വൈകീട്ട്‌ ശശി റൂമില്‍ വന്നിരുന്ന് കരയാന്‍ തുടങ്ങി... രാത്രികളില്‍ മൊബെയില്‍ നെഞ്ചത്ത്‌ വെച്ച്‌ ഉറങ്ങി...

ശശിയുടെ മനോവിഷമം മനസ്സിലാക്കിയ ഞങ്ങള്‍ അതിനൊരു പരിഹാരവും കണ്ടു. പിറ്റേന്ന് തന്നെ ശെശിക്കൊരു "സീക്രട്ട്‌ മൊബെയില്‍" വാങ്ങിക്കൊടുത്തു. ആ മൊബെയില്‍ റേഞ്ച്‌ ഇല്ലെങ്കിലും വര്‍ക്കാവും. കണ്ടാലോ, ആര്‍ക്കും "ഒറിജിനല്‍" മൊബെയിലാണെന്ന് തോന്നുകയുമില്ല...

മുറിമേറ്റുകളുടെ ഈ സ്നേഹോപഹാരത്തില്‍ മതിമറന്ന ശശിയുടെ ചിത്രo താഴെ. കയ്യിലിരിക്കുന്നതാണ്‌ "സീക്രട്ട്‌ മൊബെയില്‍", വില 20 രൂപ.