Wednesday, April 16, 2008

ആന്റപ്പനും, മനോരമയും, പിന്നെ... (ഭാഗം 2)

(read First Part here)

ഈ അന്റപ്പനുമായിട്ട്‌ പഴയൊരു കണക്ക്‌ ദിവാരന്‌ തീര്‍ക്കാനുണ്ടായിരുന്നു. പണ്ടൊരിക്കല്‍ തന്റെ പഴയ സുസുകി വിറ്റ്‌ പുതിയ പള്‍സാര്‍ വാങ്ങാന്‍ (ആ കഥ ഇവിടെ) കുറച്ച്‌ കാശ്‌ ദിവാരന്‍ ആന്റപ്പനോട്‌ ചോദിച്ചു.

"ഒന്ന് പോന്നശാനേ... അടുത്തയാഴച്ച എനിക്കൊരു പുത്തന്‍ സെക്ക്കന്‍ഡ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങണം. അതിനു തന്നെ കാശ്‌ തെകയുന്നില്ലാ... അപ്പൊളല്ലെ കോപ്പിലെ ബൈക്‌..." അങ്ങിനെ പറഞ്ഞ്‌ അന്ന് ആന്റപ്പന്‍ ദിവാരനെ അപമാനിച്ച്‌ വിട്ടു. അതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഇതു തന്നെ പറ്റിയ അവസരം എന്ന് ദിവാരനോര്‍ത്തു.

ദിവസങ്ങള്‍ ജലദോഷം വന്ന മൂക്ക്‌ പോലെ വേഗത്തില്‍ ഒലിച്ചുകൊണ്ടിരുന്നു. ഇനിയും ദിവാരന്റെ ഇ മെയില്‍ കാണാതായപ്പോള്‍ ആന്റപ്പന്‌ ആകാംക്ഷയായി.. ആന്റപ്പന്‍ ദിവാരന്‌ എഴുതി...

"ന്റെ പൊന്ന് ദിവാരേട്ടാ...

എനിക്കറിയാം, അങ്ങവിടെ ബയങ്കര പണിത്തെരക്കിലാണെന്ന്... എന്നും ഡെമോയും, റിലീസും ഒക്കെയായി തെരക്കുണ്ടാകും എന്നറിയാതെയല്ലാ... എന്റെ കാര്യം അതിനിടയില്‍ മറന്ന് പോകരുതെന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണീ മെയില്‍...

എത്രയും പെട്ടന്ന് ആ ഫാട്ടം എഡിറ്റ്‌ ചെയ്ത്‌ അയച്ചു തരണേ... പ്ലീസ്‌... ചേട്ടന്‌ ഇത്തവണ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഇങ്ക്രിമന്റ്‌ കിട്ടാന്‍ ഞാന്‍ എന്നും പള്ളിയില്‍ പോയി കര്‍ത്താവിനോട്‌ പറയുന്നുണ്ട്‌. ഹിന്ദു ദൈവങ്ങളോട്‌ ഞങ്ങടെ ദൈവത്തിന്‌ വല്ല്യ ഇഷ്ടമൊന്നുമില്ലെങ്കിലും, എന്റെ പ്രാര്‍ഥന അങ്ങേര്‌ കേള്‍ക്കും ചേട്ടാ...

അപ്പോ പറഞ്ഞ പോലെ.. മറക്കല്ലേ...

പിന്നേം വിരിയാന്‍ മുട്ടി നില്‍ക്കുന്ന ഹൃദയവുമായി ആന്റു."


ദിവാരന്റെ ഓഫീസ്‌. മറ്റൊരു സമയം:

ദിവാരന്‍ ആന്റപ്പന്റെ മെയില്‍ കണ്ട്‌ ഊറിച്ചിരിച്ചു... എന്നിട്ട്‌ ആന്റപ്പൊനൊരു മറുപടിയും അയച്ചു...

"ഡാ... മോനെ...

നീ വെഷ്മിക്കണ്ട ഡാ... ഞാന്‍ ഒക്കെ ശരിയാക്കുന്നുണ്ട്‌. നീ നിന്റെ എല്ലാ കൂട്ടുകാര്‍ക്കും മെയില്‍ അയച്ചോ... നിനക്കും ഒരു പെണ്ണായെന്നും പറഞ്ഞ്‌. ഞാന്‍ അപ്പൊഴേക്കും നിനക്ക്‌ ഫോട്ടോ അയച്കു തരാം... കൂട്ടുകാര്‍ക്ക്‌ മെയില്‍ അയക്കുംബോ എനിക്കും കൂടി അയക്കണേ...

ന്നാ ശരി ട്ടാ...

ബെഷ്ട്‌ ഋഗാര്‍ഡ്സ്‌,
ദി.ദിവാരന്‍
കുത്ത്‌ വല വളര്‍ത്തല്‍കാരന്‍(.Net Developer), തര്‍ക്കം റ്റെക്നോളജീസ്‌."


ഇവിടെ ആന്റപ്പന്‍ ദിവാരന്റെ മറുപടിക്കായി തമിഴ്‌ നടി നമിതയുടെ ഡാന്‍സ്‌ നോക്കിയിരിക്കുന്ന പോലെ മോണിറ്ററില്‍ കണ്ണും തുറിപ്പിച്ചിരുന്നു.

മെയില്‍ വായിച്ച ആന്റപ്പന്‍ വറക്കുംബോള്‍ ചാടുന്ന കടുക്‌ മണികളെപ്പോലെ തലങ്ങും വിലങ്ങും ചാടിത്തിമിര്‍ത്തു.

പിന്നെ ഒട്ടും താമസിച്ചില്ല... ആന്റപ്പന്‍ തന്റെ കൂട്ടുകാര്‍ക്കെല്ലാം കൂടി ഒരുമിച്ചൊരു ഇമെയില്‍ റ്റൈപ്‌ ചെയ്തു... (കൂട്ടുകാരില്‍, ദിവാരനെയും ഉള്‍പ്പെടുത്താന്‍ ആന്റപ്പന്‍ മറന്നില്ല.)

"ഹായ്‌ ഗയ്സ്‌...

നിങ്ങളില്‍ പലര്‍ക്കും ഒരു വിചാരം ഉണ്ട്‌... ഒരു പെണ്ണിനെ വളക്കുക എന്ന് വെച്ചാല്‍ ബാത്രൂമില്‍ പോകുന്ന പോലെ വളരെ സിമ്പിളായ ഒരു കാര്യമാണെന്ന്. അതിനുപോലും എനിക്കായില്ലേ എന്ന് നിങ്ങളില്‍ പലരുമെന്നോട്‌ ചോദിച്ചിട്ടുണ്ട്‌. അന്ന് ഞാനൊന്നും പറഞ്ഞില്ല... കാരണം, സ്ത്രീകളെ കുറിച്ച്‌ നിങ്ങള്‍ക്കുള്ള കാഴ്ച്ചപ്പാടല്ല എനിക്ക്‌. സ്ത്രീ ആരാണ്‌? അവള്‍ അമ്മയാണ്‌.. അനിയത്തിയാണ്‌, ചേച്ചിയാണ്‌, ആന്റിയാണ്‌, ആനിയാണ്‌, ആമിനയാണ്‌, ആശ്വതിയാണ്‌... ചുമ്മാ കാണുന്ന എല്ലാ പെണ്‍പിള്ളേരെയും ലൈന്‍ ഇടാന്‍ എന്റെ മനസ്സ്‌ സമ്മതിച്ചില്ല. പല പെണ്‍കുട്ടികളും എന്റെ അടുത്ത്‌ വന്ന് പലവട്ടം പ്രേമാഭ്യര്‍ത്തന നടത്തിയിട്ടുണ്ട്‌.. പക്ഷേ എനിക്കെന്തോ... അങ്ങിനെ ഒന്നും തോന്നിയില്ല.

പക്ഷേ... ഞാന്‍ കാത്തിരുന്ന എന്റെ പെണ്ണ്‍... അവളെന്നെത്തേടി വന്നിരിക്കുന്നു. എന്റെ ജീവിതത്തില്‍ വരുന്ന ആദ്യത്തേയും, അവസാനത്തേയും പെണ്ണാണിവള്‍. എന്റെ സരു. നിങ്ങള്‍ക്കവളെ ശരണ്യ എന്ന് വിളിക്കാം. അനുരാഗത്തിന്റെ ഇടനാഴിയില്‍ കലിടറിവീണപ്പോള്‍ ഞാനവളെ പിടിച്ചേണിപ്പിച്ചു... അന്നവളെന്റെ ഹൃദയത്തിലൊരു കൂട്‌ കെട്ടി... പ്രണയത്തിന്റെ കൂട്‌. ചെമ്പകത്തിന്റെ നിറവും, മുട്ടിനൊപ്പം മുടിയും, ആലിലപോലുള്ള നയനങ്ങളുമാണെന്റെ പെണ്ണിന്‌... അവള്‍ ചിരിച്ചാല്‍ മണിമുത്തുകള്‍ പൊഴിയും... നിഷ്കളങ്കതയുടെ, ശുദ്ധ പ്രണയത്തിന്റെ അവസാന വാക്കായി, എന്റെ സരു.

ഇത്രയും പറഞ്ഞത്‌, യദാര്‍ഥ പ്രണയത്തിന്റെ അര്‍ഥം അറിയാത്തവര്‍ ഒന്ന് അസൂയപ്പെട്ടോട്ടെ എന്ന് വെച്ചിട്ട്‌ മാത്രം. തീയേറ്ററില്‍ പടം മാറുന്ന പോലെ പെണ്ണിനെ മാറ്റാന്‍ ആന്റപ്പന്‍ പഠിച്ചിട്ടില്ല.

ഞാനീ പറഞ്ഞതൊന്നും നിങ്ങള്‍ക്ക്‌ വിസ്വശിക്കാന്‍ പറ്റിയിട്ടുണ്ടാവില്ലെന്ന് ഈ ആന്റപ്പന്‌ നന്നായറിയാം. അതുകൊണ്ട്‌ തന്നെ, ഞങ്ങള്‍ കഴിഞ്ഞ ദിവസം ഒരുമിച്ചെടുത്ത ഒരു ഫാട്ടം ഞാന്‍ നിങ്ങള്‍ക്ക്‌ അയച്ചു തരാം. എന്നിട്ട്‌ വിശ്വസിച്ചാ മതി.

തല്‍ക്കാലം നിര്‍ത്തുന്നു.

വിത്‌ ലവ്‌ ആന്റ്‌ ലവ്‌ ഓണ്‍ലി,
ആന്റപ്പന്‍."


പിറ്റേ ദിവസം, ദിവാരന്റെ ആപ്പീസ്‌:

ദിവാരന്‍ സാധാരണ അങ്ങിനെ ഇങ്ങിനെയൊന്നും മെയില്‍സ്‌ ചെക്‌ ചെയ്യാറില്ല. പ്രത്യേകിച്ച്‌ പണിയൊന്നും ഇല്ലെങ്കിലും, മെയില്‍ ചെക്കാനൊന്നും ദിവാരന്‍ സമയം കളയാറില്ല. പക്ഷേ, ഇന്ന് ദിവാരന്‍ ആ പതിവ്‌ തെറ്റിച്ചു. രാവിലെ തന്നെ എന്തോ ഉദ്ദേശം വച്ചുകൊണ്ട്‌ ദിവാരന്‍ ഇമെയില്‍സ്‌ നോക്കി.

കൂരിരുട്ടില്‍ ഇരുട്ടില്‍ ഫ്ലഡ്‌ ലൈറ്റ്‌ ഇട്ടപോലെ ദിവാരന്റെ മുഖത്ത്‌ പ്രകാശം പരന്നു. താന്‍ ഉദ്ദേശിച്ചപോലെ തന്നെ കാര്യങ്ങള്‍ നടന്നിരിക്കുന്നു... അവന്‍ എല്ലാവര്‍ക്കും മെയില്‍ അയച്ചിരിക്കുന്നു...

"ഡാ ആന്റു... നിനക്കിതാ ഡാ എന്റെ ആദ്യത്തെ പടക്കം.." ദിവാരന്‍ മനസ്സിലോര്‍ത്തു.. എന്നിറ്റ്‌ ആന്റപ്പന്റെ ഇമെയിലിന്‌ "റിപ്ലൈ ടു ഓള്‍" സെലക്റ്റ്‌ ചെയ്തു...

"ഹായ്‌ ഗഡീസ്‌...

ഞാന്‍, ദി.ദിവാരന്‍. ഈ ആന്റപ്പന്റെ ഒരു പഴയ സുഹൃത്ത്‌. പണ്ടൊരിക്കല്‍ ഒരു പീറ കാറ്‌ വാങ്ങണമെന്നും പറഞ്ഞ്‌ എനിക്ക്‌ കാശ്‌ കടം തരാതെ, എന്നെ അപമാനിച്ച്‌ വിട്ട എന്റെ സുഹൃത്ത്‌. അന്നവന്‍ വാങ്ങിയ കാറ്‌ അവനു തന്നെ പണികൊടുത്തതും, ഇപ്പൊഴാ കാറ്‌ അവന്റെ വീട്ടിലെ കോഴിക്കൂടാണെന്നതും വേറൊരു സത്യം.

ഇനി ഞാന്‍ ഒരു അറക്കുന്ന സത്യം പറയട്ടെ... നീണ്ട്‌ മുരിങ്ങാക്കോല്‌ പോലിരിക്കുന്ന, പാടത്ത്‌ മാക്രി കരയുന്ന പോലത്തെ വോയ്സ്‌ ഉള്ള ഇവന്‌ ഈ ജന്മത്തില്‍ ഒരു പെണ്ണ്‍ കിട്ടില്ലെന്ന് നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയാലോ... നിങ്ങള്‍ കരുതുന്നുണ്ടൊ ഇവനീപ്പറഞ്ഞതൊക്കെ സത്യമാണെന്ന്?? നെവെര്‍!

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌, ഞാന്‍ ഒരു ബില്‍ഡ്‌ എറക്കിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ഇവന്റെ ഒരു മെയില്‍... ദ, അതിന്റെ ഒരു ചെറുരൂപം താഴെകൊടുക്കുന്നു...

"എത്രയും പ്രിയപ്പെട്ട ദിവാകരേട്ടാ...
ഒരുപാട്‌ നാളായി നമ്മളൊന്നു കണ്ടിട്ടും, വിശേഷങ്ങള്‍ പങ്കുവെച്ചിട്ടും. സുഖമാണെന്ന് വിശ്വസിക്കുന്നു. അന്ന് നമ്മളൊരുമ്മിച്ച്‌ ജോലിചെയ്തിരുന്നിടത്ത്‌ അനുവാദമില്ലാതെ ഓവര്‍ടൈം വര്‍ക്ക്‌ ചെയ്തെന്ന് പറഞ്ഞ്‌ ചേട്ടനെ പുറത്താക്കിയതിനു ശെഷം പിന്നെ ഒരു കോണ്ടാക്ക്റ്റും ഇല്ലല്ലൊ...


എന്റെ ദിവാരേട്ടാ.. ഞാന്‍ ഇപ്പൊ ഒരു ചെറിയ പ്രോബ്ലത്തിലാണ്‌. ചേട്ടനു മാത്രമേ എന്നെ രക്ഷിക്കാന്‍ പറ്റൂ... ഈ മെയിലില്‍ ഞാന്‍ എന്റെയും, ഒരു പെണ്‍കുട്ടിയുടെയും ഫോട്ടൊ വച്ചിട്ടുണ്ട്‌. ചേട്ടന്റെ പരമാവധി കഴിവുമെടുത്ത്‌ ആ രണ്ട്‌ പടങ്ങളും ഒന്നാക്കണം, ഒപ്പം ആ കൊച്ചിന്റെ മേത്തൂടെ പോകുന്ന ഒരു വെളുത്ത കാപ്ഷന്‍ (ഇതിനെ വാട്ടര്‍മാര്‍ക്‌ എന്നാണ്‌ വിളിക്കുക എന്ന് പിന്നീട്‌ ദിവാകരന്‍ തന്നെ അവനു പറഞ്ഞു കൊടുത്തുവത്രെ) കൂടി ഒന്നു മാറ്റിത്തരണം.

ചേട്ടന്റെ മറുപടിയും പ്രതീക്ഷിച്ചു കൊണ്ട്‌, വിരിയാന്‍ മുട്ടി നില്‍ക്കുന്ന ഒരു ഹൃദയവുമായി,
ആന്റപ്പന്‍."


നിങ്ങള്‍ക്ക്‌ കാര്യം പിടികിട്ടിയില്ലേ? മലയാളമനോരമ ഓണ്‍ലൈന്‍ ഫോട്ടൊ ആല്‍ബത്തില്‍ നിന്നും എതോ ഒരു നല്ല തറവാട്ടില്‍ പിറന്ന പെണ്ണിന്റെ ഫോടോ ചേര്‍ത്ത്‌ വെച്ച്‌ എല്ലാരെയും പറ്റിക്കാന്‍ നോക്കിയതാ ഇവന്‍. ദേ ഇവിടെ നോക്കൂ (http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/mm/malayalam/pictureGalleryPopup.jsp?picGallery=MM+Photo+Galleries%2FCampus%2FSaranya+Mohan&BV_ID=@@@).

ഇതുകൂടി പറയാം. ഈ പെണ്‍കുട്ടി കുറച്ച്‌ കാലമായി സൂര്യാ ടിവിയില്‍ പ്രൈം ടൈമില്‍ വരുന്ന ഒരു സീരിയലിലെ പ്രധാന കധാപാത്രമാണ്‌. നമ്മുടെ ആന്റപ്പന്‍ അതറിഞ്ഞില്ല എന്നു തോനുന്നു.

എനിക്കിനിയൊന്നും പറയാനില്ല. നിങ്ങള്‍ തന്നെ തീരുമാനിക്കൂ... നാണവും, മാനവും ഇല്ലാത്ത ഇവനെയൊക്കെ സുഹൃത്താണെന്ന പറയാന്‍ നിങ്ങള്‍ക്ക്‌ നാണമില്ലേ???

ഞാന്‍ നിര്‍ത്തട്ടെ.

സ്നേഹത്തോടെ,
ദി.ദിവാരന്‍."


ആന്റപ്പന്‌ വന്ന ഫോണ്‍കോളുകളും, ഇമെയിലുകളും വായിക്കാന്‍ ഒട്ടും തന്നെ കൊള്ളാത്ത ഭാഷയില്‍ ആയതിനാല്‍ അതിനെക്കുറിച്ചൊന്നും എഴുതുന്നില്ല.

ദുഖിതനും, അപമാനിതനുമായ ആന്റപ്പന്‍ അന്നുമുതല്‍ മദ്യത്തെ പ്രണയിച്ചുതുടങ്ങി... അടുക്കുംതോറും സ്നേഹം കൂടിവരുന്ന മദ്യകുമാരിമാരുമായി ആന്റപ്പന്‍ ജീവിച്ചു...

ആന്റപ്പന്‍ പിന്നെ ദിവാരനെ കോണ്ടാക്റ്റ്‌ ചെയ്തില്ല.

പക്ഷേ... ഒന്നും സംഭവിക്കാത്ത പോലെ അന്നും ദിവാരന്‍ ഡെമോക്ക്‌ വേണ്ടിപ്പോയി... ചുണ്ടില്‍ ഒരു ചെറു ചിരിയോടെ.


അവസാനിച്ചു.

2 comments:

Unknown said...

അങ്ങനെ അതും അവസാനിച്ചു ...ഇനി..?

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Toner, I hope you enjoy. The address is http://toner-brasil.blogspot.com. A hug.