"കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരീ..."
സേത്തുവിന്റെ മൊബെയില്‍ റിങ്ങി.
അവനെടുത്ത് നോക്കി. കോമളനാണ്. നാളെ അവന്റെ വീട്ടിലേക്ക് ചെല്ലാമെന്നേറ്റിരുന്ന കാര്യം അവനോര്‍ത്തു.
സേ: "ഹായ് ഡാ കോമളാ..."
കോ: "ഹായ്... ഡാ, നീ നാളെ തപ്പാന്‍ വരുന്നില്ലേ?"
സേ: "എന്ത്?"
കോ: "ഡാ, പെണ്‍കുട്ടിയെ കണ്ടു പിടിക്കണ്ടേ? നീ മറന്നോ? വീട്ടുകാരെയും വിശ്വസിച്ചിരുന്ന നമുക്ക് അടുത്തൊന്നും കെട്ടാന്‍ പറ്റില്ല... നമ്മള് തന്നെ ഇറങ്ങിത്തിരിക്കണം..."
സേ : "ഓ.. അത്. പിന്നല്ലാതെ. അതിനല്ലേ ഞാനങ്ങോട്ട് വരുന്നത്... നീ അവിടെ തന്നെ കാണില്ലേ?"
കോ: "പിന്നില്ലാതെ... പിന്നെയ്, നീ നമ്മളൊരുമിച്ച് പെണ്ണിനെ കണ്ടുപിടിക്കാന്‍ നടക്കുന്ന കാര്യമൊന്നും മങ്കലശ്ശേരിയിലെ ബാക്കി കശ്മലന്മ്മരോട് പറയാന്‍ പോണ്ട. അവറ്റക്കിതൊന്നും പറഞ്ഞാ മനസിലാവില്ല ഡ. പുവര്‍ ബോയ്സ്."
സേ: "ഓകെ. അപ്പോ നാളെ എങ്ങിനാ പരിപാടി?"
കോ: "ഞാനൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്. നമുക്ക് ഒരോരോ ഏരിയാ ആയിട്ട് കവര്‍ ചെയ്യാം. ചില കൂട്ടുകാരുടെ വീട്ടിലേക്കാണെന്നും പറഞ്ഞ് എന്റെ വീട്ടില്‍ നിന്നും ഇറങ്ങാം. ആദ്യം ആ മണപ്പള്ളി ഭാഗം കവര്‍ ചെയ്യാം. അവിടെ കുറേ വീടുണ്ട്. ഉച്ചക്ക് ശേഷം കല്ലേക്കുളങ്ങര, കവറക്കല്‍ ഭാഗം കവര്‍ ചെയ്യാം."
സേ: "ഡാ അപ്പോ ഉച്ചക്ക് ഊണില്ലേ?"
കോ : "എഡാ, അത് ആ സമയത്ത് ആരുടെ വീട്ടിലാണോ, അവിടന്ന് ഒപ്പിക്കാമെഡേയ്. ഈ പ്ലാനിംഗ് തെറ്റാതെ നടത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ഒരു വിധം പഞ്ചായത്ത് മുഴുവന്‍ കവര്‍ ചെയ്യാം. അതിലേതെങ്കിലും ഒരു സ്ഥലത്ത് നിന്ന് നമുക്ക് പെണ്ണു കിട്ടാതിരിക്കില്ല."
സേ: "ഹോ, ന്റെ ത്രിപ്പാങ്കുളങ്ങര ദേവ്യേയ്.. ഒരു നല്ല പെണ്ണിനെ കിട്ടാന്‍ സഹായിക്കണേ..."
-----------
പിറ്റേന്ന്, കോമളന്റെ വീട്. രാവിലെ തന്നെ സമയം തെറ്റാതെ എത്തിയ സേത്തുക്കുളി പൂട്ടും കടലയും കഴിച്ചു കഴിഞ്ഞതും കോമളന്റെ തോളില്‍ ഞോണ്ടിത്തുടങ്ങി...
സേ :"ഡാ, പോകാം... പോകാം..."
കോ: "ശോ.. ആക്രാന്തം കാണിക്കാതെ. പോകാം. നമുക്കെന്റെ ബൈക്കില്‍ പോകാം"
അങ്ങിനെ രണ്ട് പേരും സകല ദൈവങ്ങളേയും മനസില്‍ വിചാരിച്ച്, തങ്ങള്‍ക്ക് നല്ലൊരു അല്ല രണ്ട് പെണ്‍കുട്ടികളെ കിട്ടും എന്ന ശുഭാപ്തി വിശ്വാസത്തോടെ വണ്ടിയില്‍ കയറി ഇരുന്നു.
കോമളന് വണ്ടി കിക്കു ചെയ്തു.
ഒന്നും ഉണ്ടായില്ല. പിന്നെയും കിക്കു ചെയ്തു. മൂക്കില്‍ പൊടി പോയ പോലെ അവന്റെ 99 മോഡല്‍ ഹീറോ ഹോണ്ട ഒന്ന് ചുമച്ചു.. അത്ര മാത്രം.
ഇതൊക്കെയെന്ത് എന്ന മട്ടില്‍, ഒരു ചിരി ചിരിച്ച ശേഷം കോമളന് വീണ്ടും കിക്കി... ഇത്തവണ രണ്ട് വട്ടം ചുമച്ചതിനു ശേഷം വണ്ടി ചത്തു.
അത്രയും ക്ഷമയോടെ നോക്കിയിരുന്ന സേത്തു ക്ഷമ കക്ഷത്തിലേക്ക് മാറ്റിവെച്ചിട്ട് പറഞ്ഞു,
"ഡാ, വല്ലതും നടക്കുാ? അതോ നമ്മള് എറങ്ങി നടക്കണോ?"
കോ: "ഏയ്... ദിപ്പ ശരിയാക്കി തരാം... "
അധികം സമയം കളയാനില്ലാത്തതിനാല്‍ അവര്‍ വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കി, ഓടിച്ചു പോയപ്പോള്‍ പിന്നിലിരുന്ന സേത്തു പറഞ്ഞു, "നല്ല തുടക്കം."
കോ : "ഡാ, എനിക്ക് നല്ല പൊക്കമുള്ള, മെലിഞ്ഞ, ഇരുണ്ട നിറമുള്ള, മിനിമം പ്രി ഡിഗ്രി എങ്കിലും പഠിച്ച ഒരു കുട്ടിയേ വേണം. ഇങ്ക്ലീഷ് അധികം പരിചയമുണ്ടാവരുത്. മുന്‍പൊരിക്കലും ഒരു ആണിനെപ്പോലും വേണ്ടാത്ത രീതിയിലോ നോക്കുകയോ, പ്രേമിക്കുകയോ ചെയ്യരുത്. അങ്ങനത്തെ ഒരു കുട്ടി."
സേ : "ഹും, എനിക്ക് മണ്ണിന്റെ മണമുള്ള, ദിവസവും മൂന്നുനേരമെങ്കിലും അമ്പലത്തില്‍ പോകുന്ന, സാരി മാത്രം ഉടുക്കുന്ന, മാത്രുഭൂമി പത്രം വായിക്കാനിഷ്ടമുള്ള, എന്നെപ്പോലെ അച്ചടക്കവും, കാര്യ ഗൗരവവും, അടുക്കും ചിട്ടയും ഉള്ള ഒരു കുട്ടി മതി. പഠിപ്പില്ലെങ്കിലും സാരമില്ല. അതിലൊന്നും ഒന്നുമിരിക്കുന്നില്ല. പിന്നെ, അവള് നല്ല പാലു പോലെ വെളുത്തിരിക്കണം. അത് നിര്‍ബ്ബന്ദ്ധമാണ്."
കോ : "നമുക്ക് നോക്കാമെഡാ. നമ്മള് കണ്ട് പിടിച്ചിരിക്കും!"
-------------------
രങ്കം ഒന്ന്.
അങ്ങിനെ അവര്‍ മണപ്പളി പാടം കഴിഞ്ഞ് കണ്ട ആദ്യ വീടിന്റെ മുന്നില്‍ വണ്ടി സ്ലോ ആക്കി...
കോ: "ഡാ, ദിദാണ് മണപ്പളി പുഷ്പാങ്കതന്‍ ചേട്ടന്റെ വീട്. കൃഷിക്കാരന്. രണ്ട് പെണ് മക്കള്‍. മൂത്തത് ഓട്ടോക്കാരന് ബാബുവിന്റെ കൂടെ പോയി. ഇളയത് എവിടെയും പോയിട്ടില്ല. കയറാം?"
സേ : "ആഹാ.. കൃഷിക്കാരന്റെ മകളോ... കൊള്ളാം. ഭൂമിയൊട് സ്നേഹം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍. ബാ, നമുക്കിവിടെ തന്നെ കയറാം."
അങ്ങിനെ പതിനൊന്നു മണിയുടെ പാലക്കാടന്‍ ചൂടില്‍ വിയര്‍ത്ത് കുളിച്ച് അവര്‍ രണ്ട് പേരും ആ വീട്ടിലേക്ക് ചെന്നു.
ഇറയത്തെ ചാരുകസേരയില്‍ ഇരിക്കുന്ന മാത്രുഭൂമി പത്രം കണ്ട സേത്തുവിന്റെ ആഹ്ലാദം പുറത്ത് കാണീക്കാതെ അവന് കടിച്ചു പിടിച്ചു.
സേ : "ഡാ, ഇതെനിക്ക്. അടുത്തതിനെ നീ എടുത്തോ."
"ണിംഗ്... ണോങ്ങ്..." കോമളന് കോളിംഗ് ബെല്ലി.
ആരെയും കാണുന്നില്ല.
"ണിംഗ്... ണോങ്ങ്..."
എന്നിട്ടും ആരെയും കാണുന്നില്ല.
പെട്ടന്നകത്തു നിന്നൊരു ശബ്ദം.
"ആരാ...? അച്ഛനിവിടില്ലാ ട്ടോ..."
മണിനാദം പോലുള്ള ശബ്ദം കേട്ടപ്പോള്‍ തന്നെ സേത്തുവിനങ്ങു പിടിച്ചു.
കോ : "സാരല്ല്യ. ഞങ്ങളച്ഛനെ കാണാനല്ല വന്നേ... കൊച്ചിങ്ങോട്ടൊന്നു വന്നേ... "
രണ്ട് പേരും ശ്വാസമടക്കി അവള് വരുന്നതും നോക്കി നിന്നു...
വാതില്‍ പതിയെ തുറന്നു...
രണ്ട് പേരും താഴെക്കു നോക്കി... വെള്ളി പാദസരമിട്ട രണ്ട് കാലുകള്‍... മുകളിലേക്ക് ചുവന്ന, അല്പം മുഷിഞ്ഞ പാവട... അവര്‍ പിന്നെയും മുകളിലോട്ട് നോക്കി... വെളുത്ത ബ്ലൗസ്... അതിനും മേലോട്ട് കറുത്ത കുപ്പിവളകിളട്ട കയ്കളില്‍ അവള് കുറച്ച് പുസ്തകങ്ങള്‍ മാറോട് ചേര്‍ത്ത് വെച്ചിരിക്കുന്നു...
സേത്തു അതിലൊരു പുസ്തകത്തിന്റെ തലക്കെട്ട് വായിച്ചു...
"ഇന്ദുലേഘ"
അതെവിടെയോ മുന്‍പ് കണ്ടിട്ടുള്ള പോലെ അവന് തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. അവന് പിന്നെയും മുകളിലോട്ട് നോക്കി.
ചിരിക്കുന്ന ഒരു കൊച്ചു മുഖം.
"എന്താ ചേട്ടമ്മാരേ? അച്ഛനിവിടില്ല്യാ... ചന്തേല് കാണും. എനിക്ക് ഉച്ചക്ക് പരീക്ഷേണ്ട്. വേഗം പോണം..."
സേത്തു കോമളന്റെ മുഖത്തേക്ക് വല്ലത്തൊരു വികാരത്തോടെ നോക്കി...
"ഡാ വൃത്തികെട്ടവനേ... ഈ സ്കൂള്‍ കുട്ടിയാണോ ഡാ നീ കണ്ടുവെച്ച കുട്ടി...?"
"എന്താ ചേട്ടമ്മാരേ?"
കോ : "ഒന്നൂല്യ മോളെ... മോളേത് സ്കൂളിലാ പഠിക്കണേ...?"
അതിനുത്തരം കിട്ടുന്നതിനു മുന്നേ സേത്തു സ്ഥലം വിട്ടിരുന്നു.
രങ്കം രണ്ട്.
കല്ലേക്കുളങ്ങര അമ്പലത്തിന് അടുത്തുള്ള സ്ഥലം. വണ്ടിയില്‍ മെല്ലേ പോയിക്കൊണ്ടിരുന്ന കോമളന്റെയും, സേത്തുവിന്റെയും കണ്ണുകള്‍ ഒരോ വീടിന്റെയും മതിലും കടന്ന്, ജനലകളും കടന്ന് അകത്തേക്കെത്തി നോക്കി.
പെട്ടെന്നതാ...
കയ്യില്‍ ഒരുകെട്ട് തുണിയുമായി കിണറിനടുത്തുള്ള അലക്കു കല്ലിനെ ലക്ഷ്യമാക്കി ഒരു സുന്ദരി നടക്കുന്നു. കോമളനാണത് കണ്ടത്.
കോ: "ഡ, ഇതെനിക്ക്. അടുത്തതിനെ നീ നോക്കിക്കോ. ഒകേ?"
സേ : "ഹും... ശരിക്കും പറഞ്ഞാ, ഇതെനിക്കാ വേണ്ടത്.ന്നാലും സാരമില്ല."
അങ്ങിനെ അവര്‍ ആ സുന്ദരിയുടെ വീട്ടിലേക്ക് ചെന്നു.
കോളിംഗ് ബെല്ലുന്നതിനു മുന്നേ, മീശ വെച്ച ഒരു കാരണവര്‍ ഇറങ്ങി വന്നു.
"ഇതെത്രാമത്തെ തവണയാ നിങ്ങളിങ്ങനെ പിരിവിനു വരുന്നത്. ഇവിടെ നിങ്ങള്‍ക്ക് തരാനിനി കാശില്ല. "
കോ : "അയ്യോ അങ്കിള്‍... ഞങ്ങള്‍ പിരിവുകാരല്ല..."
അങ്കിള്‍ : "പിന്നെ? ഓ... കെണറ്റീന്ന് ചണ്ടി വലിക്കാന്‍ വന്നവരാണോ?"
സേ : "ഞങ്ങള്‍ ചണ്ടികളല്ല, സോറി, ചണ്ടി വലിക്കാന്‍ വന്നവരല്ല അങ്കിള്‍"
അങ്കിള്‍ : "പിന്നേ? "
കോ : "അങ്കിള്‍, ഞങ്ങള്‍ക്ക് അങ്കിളിന്റെ മോളെ ഇഷ്ടായി, കെട്ടിച്ചു തരുമോന്നറിയാന്‍ വന്നതാ..."
അങ്കിള്‍ : "അത് നടക്കുാ ന്നറീല്ല്യാ... അവളുടെ കെട്ട്യോനും, രണ്ട് മക്കളും സമ്മതിക്കണം"
കോ : "അയ്യോ.. പുറത്ത് അലക്കിക്കൊണ്ട് നില്ല്കുന്ന കുട്ടിക്ക് രണ്ട് കുട്ടികളുണ്ടോ? കണ്ടാ പറയില്ലാ ട്ടോ."
അങ്കിള്‍ : "അതെന്റെ മോളല്ല. മോളുടെ മോളാണ്. പേരക്കുട്ടി."
സേ: "ഹവൂ... എന്നാലങ്കിള്‍, അങ്കിളിന്റെ പേരക്കുട്ടിയേ ഇവന്...."
അങ്കിള്‍ : "നീ ഏത് വരെ പഠിച്ചു? എന്താ ജോലി?"
കോ : "ഞാന്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സാണ്. ഇപ്പോള്‍ കോക്കാമ്പുത്തൂരിലെ വലിയൊരു കമ്പനിയില്‍ ജോലി നോക്കുന്നു. സോഫ്ട് വെയര്‍ എഞ്ചിനീര്‍...."
അങ്കിള്‍ : "അവള്‍ക്ക് നല്ലൊരു ഗവണ്മന്റ് ജോലിക്കാരന്റെ അലോചന വന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ എന്ന് കേട്ടാലേ അവള്‍ക്കലര്‍ജിയാ..."
കോ : "അങ്കിള്‍ അങ്ങിനെ പറയരുത്. എന്നെ കാണാന്‍ സുന്ദരനല്ലേ? നല്ല പാറ പോലത്തെ ശരീരം, മാസം, മദ്യം ഇതൊന്നും ഞാന്‍ തൊടാറേ ഇല്ല. പിന്നെ ഇച്ചിരി പൊക്കം കുറവാണെന്നത്. അതൊക്കെ ഇനത്തേ കാലത്ത് ഒരു കുറവാണോ... "
അങ്കിള്‍ : "ഹും.. ഞാനവളുടെ അച്ഛനെ വിളിക്കാം. ഡാ രവീ...."
(അകത്തു നിന്നും ആരോ നടന്നു വരുന്ന ശബ്ദം)
അകത്തു നിന്നും രവി പുറത്തെത്തിയതും, കോമളന് "സേത്തു... വിട്ടോടാ..." എന്ന് പറഞ്ഞതും ഒറ്റച്ചാട്ടത്തിന് റോട്ടിലേക്കെത്തിയതും ഒന്നിച്ചായിരുന്നു.
അവിടുന്ന് 2 കിമി കഴിഞ്ഞപ്പോഴാണ് കോമളന് വണ്ടി നിര്‍ത്തിയത്. പിന്നാലെ ഓടിയെത്തിയ സേത്തു കിതച്ചുകൊണ്ടു ചോദിച്ചു...
സേ : "ഡെ... എന്തോന്നാഡെ.... എന്തിനാ നീ ഓടിയത്?"
കോ : "ഡാ, അതാണ് കല്ലേക്കുളങ്ങര രവി. ഇവിടുത്തെ ലോക്കല്‍ ഗുണ്ട."
സേ : "സോ വാട്ട്? ഡാ, നീ നില മറക്കരുത്. നീ എന്തു കരുതി, നിനക്ക് വല്ല ഗവണ്മന്റ് ഉദ്യോഗസ്ഥന്റെ മകളെ കിട്ടുമെന്നോ? ഡാ, നമ്മളൊക്കെ വെറും സോഫ്ട്ട് വെയര്‍ എഞ്ചിനീയേഴ്സ് ആണ്. അത് മറക്കരുത്."
കോ : "നിനക്കത് പറയാം. തല്ലും, കുത്തുമായി നടക്കുന്ന അങ്ങേരുടെ മോള്‍ക്കും അതേ സ്വഭാവമായിരിക്കും. ഒടുക്കം എന്നെയവള് കക്ഷത്തിലിരുത്തി ക്ഷ,ണ്ണ വരപ്പിക്കും... തിരിച്ചെന്തെങ്കിലും പറഞ്ഞാ പിന്നെ അങ്ങേരുടെ കത്തിയേയും പേടിച്ച് ജീവിക്കേണ്ടി വരും."
സേ : "ഓ.. എതായാലും ഇനി ഈ ഏരിയായില്‍ നോക്കണ്ടാ എന്നര്‍ഥം. ലേ?"
കോ : "അതായിരിക്കും നല്ലത്. നമുക്കിനി നിന്റെ നാട്ടിലെവിടെയെങ്കിലും നോക്കാം..."
സേ: "അവിടെ അധികം കളക്ഷന്‍ ഇല്ലാ. എന്നാലും ഒന്നാഞ്ഞു പിടിച്ചാല്‍ ചെലപ്പോ... "
അങ്ങിനെ അവര്‍ രണ്ടുപേരും സേത്തുക്കുളിയുടെ നാട്ടിലേക്ക് തിരിച്ചു. തങ്ങള്‍ക്കൊരു പെണ്ണിനെ കിട്ടാനായി....
(തുടരും...)
വിദ്യ
-
പത്താംക്ലാസിലെ പിഞ്ചു കുഞിന്റെ കാലാലയ മോഹങളുടെ കഴുത്തൂ ഞെരിച്ചാണ് ആ വർഷം
പ്ലസ് റ്റു വന്നത്. സ്വർണ്ണ ചങലകളണിഞവരുടെയും, ഒരിക്കലും മുഷിയാത്ത വെള്ള
വസ്ത്രമണിഞവ...
6 years ago
4 comments:
പുര നിരഞു നില്ക്കുന്ന നാലഞ്ചെണ്ണങളുടെ അഭിമാനത്തിനെ ചോദ്യം ചെയ്തു കൊണ്ട്, പ്രായപൂര്‍ത്തി ആയോന്നു പോലും അറിയാത്ത സേത്തുക്കുളിയെയും, കോമളനേയും കെട്ടിച്ചു വിടാനുള്ള അവരുടെ വീട്ടുകാരുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചുകൊണ്ടൊരു പോസ്റ്റ്....
ബാക്കി എപ്പോ വരും :D
കമ്പൂട്ടര് എഞ്ചിനിയര്‍മാര്‍ ഈ ഗതി ആയല്ലേ...
ബാകി കൂടെ പോരട്ടെ...ഒരു സെഫ്ടിക്കു ആങ്ങളമാരില്ലാത്ത പെണ് പിള്ളേരെ നോക്കുട്ടോ...
"സോ വാട്ട്? ഡാ, നീ നില മറക്കരുത്. നീ എന്തു കരുതി, നിനക്ക് വല്ല ഗവണ്മന്റ് ഉദ്യോഗസ്ഥന്റെ മകളെ കിട്ടുമെന്നോ? ഡാ, നമ്മളൊക്കെ വെറും സോഫ്ട്ട് വെയര്‍ എഞ്ചിനീയേഴ്സ് ആണ്. അത് മറക്കരുത്."
വളരെ കറക്റ്റ്
Post a Comment