Wednesday, August 6, 2008

കോമളന്‍ ബാക്കിവെച്ചത്‌...

പോയാലും തീരില്ലേ ഇവന്റെ മഹത്വം? ഇല്ലെന്ന് മങ്കലശ്ശേരി പിള്ളേര്‍ പറയും. കോമളന്‍ പോയതില്‍ നിന്നും ഉടലെടുത്ത കനത്ത വിരഹ ദുഖത്തില്‍ നിന്നും ഇനിയും മുക്തരാവാന്‍ ഇവിടെ പലര്‍ക്കുമാവുന്നില്ല.

പണ്ട്‌ പാതിരാവരെ നാട്ടുകാര്യവും, ജോലിക്കാര്യവും മറ്റു പങ്കുവെച്ച്‌ പതിയെ ഉറങ്ങിയിരുന്ന ആന്റപ്പന്‍ ഇപ്പോ ഒന്നും മിണ്ടാനാവാതെ തളര്‍ന്നാണ്‌ ഉറങ്ങുന്നത്‌. കോമളനു പകരം ഇപ്പൊ പക്രുവാണ്‌ ആന്റപ്പന്റെ മുറിമേറ്റ്‌. പക്രുവാണെങ്കിലോ, ജഗതിയുടെ "പടയപ്പാ" സ്റ്റെയിലില്‍ കൃത്യം പത്ത്‌ മണിയാവുമ്പൊഴേക്കും കിടക്കയിലേക്ക്ക്‌ വീഴും. "ഹാവൂ...." എന്നൊരു ശബ്ദം മാത്രമേ ആദ്യം കേള്‍ക്കൂ. പിന്നെ കേള്‍ക്കുന്നത്‌ കൂര്‍ക്കം വലിയും.

അതുകൊണ്ടു തന്നെ രാത്രിയില്‍ കത്തിവെക്കാനാവാതെ വളരെ ഡിസ്റ്റര്‍ബ്ഡ്‌ ആയി നമ്മുടെ ആന്റപ്പന്‍. ഒടുവില്‍ തന്നോടു തന്നെ സംസാരിക്കാം എന്ന രീതിയായി ആന്റപ്പന്‌. പത്ത്‌ മണി മുതല്‍ 12 മണി വരെ ആന്റപ്പന്‍ സ്വയം സംസാരിക്കും. ഇടക്ക്‌ ചിരിക്കും... മയക്കത്തിനിടയില്‍ ആന്റപ്പന്റെ ചുണ്ടുകള്‍ ചുമ്മാ പിറുപിറുത്തുകൊണ്ടിരിക്കും... പാവം. അല്ലാതെന്ത്‌ പറയാന്‍.

കോമളവിരഹം മാറാത്ത മറ്റൊരാളാണ്‌ ശശി. കോമളന്‍ പോയതിന്റെ പിറ്റേന്ന് ശശിയുണ്ടാക്കിയ ദോശ ബക്കിയായി. ആരും തിന്നാനില്ലാതെ ബാക്കി വന്ന ആ ദോശകള്‍ വെയ്സ്റ്റ്‌ ബാസ്കറ്റില്‍ ഇടാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് ശശിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കോമളന്റെ ഓര്‍മ്മകള്‍ അവനെ തഴുകിപ്പോയി... തന്റെ തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കിയാല്‍, ബാക്കിയാവുന്നത്‌ തിന്നാന്‍ ഇനിയാരുമില്ലാ എന്ന സത്യത്തെ ഭയന്ന് ശശി തട്ടുകട അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടു. വീട്ടില്‍ വൈദ്യുതിയില്ലെങ്കില്‍ കൂടി തുറന്നു പ്രവര്‍ത്തിച്ചിരുന്ന തട്ടുകട അടഞ്ഞുകിടക്കുന്നത്‌ കണ്ട്‌ ബാകിയെല്ലാവരും വേദനിച്ചു.

അതുമാത്രമോ? കോമളന്റെ "സ്പെഷല്‍" തലൈവാരി സുലൈമാനി (ഇന്‍ഡ്യന്‍ എന്ന തമിഴ്‌ സിനിമയില്‍ വിരലുകള്‍ കൂട്ടിപ്പിടിച്ച്‌ കമലഹാസന്‍ ചെയ്യുന്ന മര്‍മ്മാണി പ്രയോഗത്തിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണ്‌ തലൈവാരി സുലൈമാനി. കമലഹാസന്‍ അത്‌ ശരീരത്തിന്റെ നാനാഭാഗങ്ങളില്‍ പ്രയോഗിച്ചപ്പോള്‍ ഇവിടെ അത്‌ ശശിയുടെ ഇടുപ്പില്‍ മാത്രമാണെന്ന് മാത്രം) കിട്ടാതെ ശശി വലഞ്ഞു. കോമളന്‍ ആ "പ്രയോഗം" നടത്തുമ്പോള്‍ ആറടി പൊക്കമുള്ള ഒത്ത ഒരു പൂരുഷനായ ശശി കഴുത്തില്‍ പിടിച്ച കുറിഞ്ഞിപ്പൂച്ചപോലെയാകും. കോമളന്റെ ആ പ്രയോഗത്തില്‍ ശശിയൂടെ എല്ലാ ഇന്ദ്രിയങ്ങളും വിറക്കും. "ഇക്കിളി" താങ്ങാനാവാതെ ശശി "അയ്യ... അയ്യേ... അയ്യോ..." എന്ന് നിലവിളിച്ചോണ്ടിരിക്കും. കോമളന്‍ പോയതോടെ ശശി തലൈവാരിയുടെ വിലയറിഞ്ഞു. സഹികെട്ടപ്പോള്‍ ശശി സ്വയം സ്വന്തം, ശരീരത്തില്‍ ആ പ്രയോഗം നടത്തി നോക്കി. ഒരു എഫക്റ്റ്‌ കിട്ടിയില്ല. പക്രുവിനോട്‌ അതുപോലൊന്ന് ചെയ്യാന്‍ പറഞ്ഞു. വളരെ ഉത്സാഹത്തോടെ അവന്‍ ശശിക്ക്‌ നേരെ തലൈവാരി പ്രയോഗിച്ചു.... ബട്ട്‌ ശശിക്കത്‌ ശരീരത്തിലൂടെ ഒരു പാറ്റ നടന്ന് പോകുന്നപോലെയെ തോന്നിയുള്ളൂ.

കോമളനെ മിസ്സ്‌ ചെയ്ത മറ്റൊരാള്‍ സുസുകി ദിവാരനായിരുന്നു. സുസുക്കിയില്‍ നിന്നും പള്‍സറിലേക്ക്‌ തന്നെ കയ്പിടിച്ച്‌ ഉയര്‍ത്തിയത്‌ കോമളനാണെന്ന് ദിവാരനറിയാം. തന്റെ പുതിയ വണ്ടിക്ക്‌ വല്ലപ്പോഴും ഒരു "നല്ല" ഓട്ടം കിട്ടിയതും കോമളന്‍ മൂലമാണ്‌. പക്ഷേ, കോമളന്‍ പോയതോട്‌ കൂടി ദിവാരന്‌ തന്റെ വണ്ടി ആഴ്ചയിലൊരിക്കല്‍ കൂടി തൊടാന്‍ പോലും കിട്ടാതായി. ഓഫീസിലെ ഏതോ ഒരുത്തനാണ്‌ ഇപ്പൊ ദിവാരന്റെ വണ്ടി നോക്കി നടത്തുന്നത്‌. കിട്ടിയാ കിട്ടി... പോയാ പോയി എന്ന അവസ്ഥ.

അടുത്തത്‌ പക്രു. ഇക്കൂട്ടത്തില്‍ കോമളന്‍ പോയതില്‍ ഏറ്റവുമധികം ദുഖിക്കുന്ന മനുഷ്യന്‍. അതിനൊരു കാരണവുമുണ്ട്‌. മങ്കലശ്ശേരി വീടിന്റെ അഡ്വാന്‍സ്‌ തുകയിലൊരു ഭാഗം പക്രുവും, കോമളനും ചേര്‍ന്നാണ്‌ കൊടുത്തിരിക്കുന്നത്‌. സ്വാഭാവികമായും ഒരാള്‍ പോകുമ്പൊള്‍ അയാള്‍ക്ക്‌ ഇട്ട തുക തിരിച്ചു കൊടുക്കണം. ഇവിടെ അത്‌ പക്രുവിന്റെ കടമയാണ്‌. ഒരുപാട്‌ പ്രാകിയിട്ടാണെങ്കിലും ഒടുവില്‍ പക്രുവിന്‌ ആ തുക കോമളന്‌ കൊടുക്കേണ്ടി വന്നു. ആ നഷ്ടം പക്രുവിനെ വിഷാദ രോഗിയാക്കി മാറ്റി.

അങ്ങിനെ കോമളന്‍ ഇവിടെ ബാക്കിവെച്ചത്‌ ഒരുപിടി വേദനിക്കുന്ന ഓര്‍മ്മകളാണ്‌.

ഇതൊന്നുമറിയാതെ ഇന്നും കോമളന്‍ അങ്ങ്‌ കൊയമ്പത്തൂരില്‍ ജോലിക്ക്‌ പോയിട്ടുണ്ടാവണം. പുതിയ ജോലി... പുതിയ ഓഫീസ്‌... പുതിയ കൊലീഗ്‌സ്‌...

ഞങ്ങള്‍ പാവങ്ങള്‍... അതോണ്ടല്ലെ ഇങ്ങനെ. നോക്കിക്കോ... ഒരുനാള്‍ ഒരുനാള്‍ ഞങ്ങളും നിന്നെപ്പോലെ വളരും(കോമളന്‍ വളര്‍ന്നു എന്ന് വെറുതേ പറഞ്ഞതാ. അവനിപ്പൊഴും അഞ്ചടി രണ്ടിഞ്ചാണ്‌) വലുതാവും...

3 comments:

smitha adharsh said...

ഞാനിത് മുഴുവന്‍ വിശ്വസിച്ചു എന്നങ്ങു വിചാരിച്ചേക്കണം

മലമൂട്ടില്‍ മത്തായി said...

കോമളന്‍ പൂവേം വേണം, എന്നലോട്ടു പോവാനും പാടില്ല. എന്തായാലും കഥ നന്നായിടുണ്ട്.

Deeps said...

എന്തേ പുഷ്പനു മാത്രം വെഷമം ഇല്ലാത്തേ??!!